Search This Blog

Saturday, April 16, 2016

പൈവളികെ തങ്ങന്‍മാര്‍

പൈവളികെ സാദാത്ത് കുടുംബവും ആത്മീയ നേതൃത്വവും പ്രവാചക സന്താന പരമ്പരയാണ് അഹ്‌ലുബൈത്ത് എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രവാചക സന്താനപരമ്പരയില്‍ പെട്ടവര്‍ ഹിജാസില്‍ നിന്നും യമനിലെ ഹളര്‍മൗത്തില്‍ നിന്നും ദീനിപ്രഭോധനത്തിനും മലബാറിന്‍റെ മക്കളെ ദീന്‍ പഠിപ്പിക്കുവാനും എത്തിയവരാണ് കേരളത്തിലെ തങ്ങന്മാര്‍ കേരളത്തില്‍ അഹ്‌ലുബൈത്ത് ഗോത്രങ്ങള്‍ 14 ഗോത്രശാഖകള്‍ വസിക്കുന്നുണ്ടെന്നാണ് അഭിപ്രായപ്പെടുന്നത്. ജിഫ്‌രി, ബാഫഖി, ഐദീദ്, മുനഫര്‍, മഷ്ഹൂര്‍,ഹൈദ്രോസ് സഖാഫ്, ശിഹാബ്, ഷേഖ്അലി, ബാഹസന്‍, മുഷൈഖ്, ഖിര്‍ദ്, അഹ്ദല്‍, ഹാദി, മഖ്ബൂല്‍ ബിന്‍ യഹ്‌യാ, നഹാരി, ഖുദ്‌സി തുടങ്ങിയവയാണിവ. ഒരോ കബീല (ഗോത്രം) അനുസരിച്ച് അവരുടെ പേരിന്‍റെ കൂടെ ഗോത്രപേരുകള്‍ ചേര്‍ക്കാറുണ്ട്. ഹളര്‍മൗത്തില്‍ നിന്നും ദീന്‍ പ്രഭോധനവുമായി വന്ന സാദാത്ത് കുടുംബത്തിലെ പ്രമുഖ കണ്ണിയായിരുന്നു വടക്കന്‍ മലബാറിലെ ആത്മീയ സാംസ്കാരിക മണ്ഡലത്തില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച സയ്യിദ് അബൂബക്കര്‍ ജലാലുല്‍ ബുഖാരി ഉദ്യാവരം(കാര്‍ത്തോര്‍). അദ്ദേഹത്തിന്‍റെ നാലാം തലമുറയാണ് പൈവളികെയില്‍ അന്ത്‌യവിശ്രമം കൊള്ളുന്നത്. പൈവളികെയുടെ കെടാവിളക്കായാണ് പൈവളികെ സാദാത്തീങ്ങള്‍ അറിയപ്പെടുന്നത്. ഇത് കോയമ്മാര്‍ എന്നാണ് അളുകള്‍ ബഹുമാനത്തേടെ വിളിക്കുന്നത്. വയസ്സിന് എത്ര ഇളയതായാലും ആരും അവരെ ബഹുവചനത്തോടെയല്ലാതെ ഏക വചനത്തോടെ വിളിക്കാറില്ല. പ്രവാചകനോടുള്ള മുസ്ളിം സമുദായത്തിന്‍റെ സ്നേഹം സുവിദമാണല്ലോ, അത് പോലെ തന്നെ അവര്‍ പ്രവാചക കുടുമ്പ പരമ്പരകളെയും സ്നേഹിക്കുന്നു. പൈവളികെയുടെയും ചുറ്റു പ്രദേശങ്ങളുടെയും സാമൂഹിക, സാംസ്ക്കാരിക, ആത്മീയ മണ്ഡലത്തില്‍ ഇവര്‍ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. മതസൗഹാര്‍ദ്ധത്തിന്‍റെ ഉത്തമോദാഹരണമായി ഇന്നും നിലനില്‍ക്കുന്ന പൈവളികെ തങ്ങന്‍മാരുടെ ആഗമന സമയത്ത് ഭരിച്ചിരുന്നത് ബല്ലാക്കന്‍മാരായിരുന്നു. അവരെ സ്വാഗതം ചെയ്ത നാടുവാഴികള്‍ അവര്‍ താമസിക്കുന്ന സ്ഥലത്തിന് ബഹുമാനപൂര്‍വ്വം ''ഗുരുഹിത്തിലു'' (ഗുരുക്കളുടെ വാസസ്ഥലം )എന്ന പേരും നല്‍കി. ഇന്നാ സ്ഥലം ''കോയത്തില'' എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ നാട്ടിലാകെ വബാ, വസൂരി രോഗങ്ങള്‍ പടര്‍ന്ന ആളുകള്‍ നരകിച്ച് മരണപ്പെട്ട കാലത്താണ് പൈവളികെ വലിയ ജമാഹത്ത് പള്ളിയില്‍ തങ്ങന്‍മാരുടെ നേതൃത്വത്തില്‍ പതാകയുമേന്തി വാര്‍ഷിക റാത്തീബ് നേര്‍ച്ചയാരംഭിച്ചത്. അതൊരു പ്രത്യേകതരം റാത്തീബാണ്. അതിന്‍റെ കിത്താബ് ഇന്നും സൂക്ഷിക്കുന്നത് പൈവളികെയിലേ തങ്ങന്‍മാരുടെ വീട്ടിലാണ്. റാത്തിബിന് തലേദിവസം പള്ളി മുക്രി അവരുടെ അനന്തരവര്‍ സൂക്ഷിച്ച കിത്താബ് വാങ്ങി, റാത്തീബ് കഴിഞ്ഞാല്‍ അവരെ തന്നെ തിരിച്ചേല്‍പിക്കലാണ് പതിവ്. തങ്ങന്‍മാരുടെ ആശീര്‍വാദപ്രകാരം ആരംഭിച്ചതോ, ഏതെങ്കിലും വിധേന അവരുമായി ബന്ധപ്പെട്ട്കിടക്കുന്നതോ, പില്‍ക്കാലത്ത് അവരുടെ നാമധേയത്തില്‍ തുടങ്ങിയതോ അവരിലേക്ക് ചേര്‍ത്തി പറയപ്പെടുന്നതോ ആയ അനവധി നേര്‍ച്ചകളും നാട്ടുമൗലിദുകളുമുണ്ട്. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഇവ നിലനില്‍ക്കുന്നു. തങ്ങന്മാര്‍കാരണം ഇസ്‌ലാം മതാശ്‌ളേഷം സാധ്യമായ വിശ്വാസികള്‍ക്ക് എന്നും ഇവ ആത്മീയ സ്രോതസ്സുകളാണ് മണ്‍മറഞ്ഞുപോയ മഹത്തുക്കളുടെ സ്മരണകള്‍ നിലനിര്‍ത്തുന്നതിന് സംഘടിപ്പിക്കപ്പെടുന്ന ചടങ്ങുകളാണ് നേര്‍ച്ചകള്‍. പുണ്യാത്മാക്കളുടെ മഖാമായി ബന്ധപ്പെട്ടും അല്ലാതെയും ഇവ നടത്തപ്പെടുന്നു. ഔലിയാക്കള്‍, ശുഹദാക്കള്‍, സൂഫികള്‍ തുടങ്ങിയവരുടെ പേരിലാണ് ഇവ ഉണ്ടാകുന്നത്. പള്ളികളിലും വീടുകളിലും ഇതിന്റെ ചടങ്ങുകള്‍ നടക്കുന്നു. ഖുര്‍ആന്‍ പാരായണം, മൗലിദ് പാരായണം, ദിക്ര്‍ ഹല്‍ഖ, മതപ്രഭാഷണം, അന്നദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. വര്‍ഷങ്ങളിലാണ് സാധാരണയായി നേര്‍ച്ചകള്‍ സംഘടിപ്പിക്കപ്പെടുന്നത്. അതിനാല്‍ ഇവ ആണ്ടുകള്‍ എന്നും ആണ്ടുനേര്‍ച്ചകള്‍ എന്നും വിളിക്കപ്പെടുന്നു. ഇവയുടെ തന്നെ പ്രകടരൂപങ്ങളാണ് ഉറൂസുകള്‍. പള്ളികളും മഖാമുകളുമായി ബന്ധപ്പെട്ടാകുമ്പോള്‍ ഈ പേര് കൂടുതല്‍ പ്രസക്തമാകുന്നു. മണവാളന്‍ എന്നാണ് ഉറൂസ് എന്ന പദത്തിന് അര്‍ത്ഥം. വിരുന്ന് എന്ന അര്‍ത്ഥവും പറയപ്പെടാറുണ്ട്. സുകൃതം ചെയ്ത ആളുകള്‍ അന്ത്യദിനം വരെ ഖബ്‌റില്‍ മണവാളന്മാരെപ്പോലെ സുഖസുന്ദരമായി അന്തിയുറങ്ങുമെന്ന ഇസ് ലാമിക സങ്കല്‍പമാണ് ഇതിനു പിന്നിലുള്ളത്. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇവ ആത്മീയ വിരുന്നുകള്‍ കൂടിയാണ്. പൈവളികെയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഇസ്മായില്‍ പൂക്കോയ തങ്ങള്‍ അല്‍-ബുഖാരി, സയ്യിദ് അബൂബക്കര്‍ കോയമ്മ തങ്ങള്‍ അല്‍-ബുഖാരി, സയ്യിദ് ഹുസൈന്‍ ആറ്റമ്മ തങ്ങള്‍ അല്‍-ഹാദി, സയ്യിദ് അഹ്മദ് ആറ്റക്കോയ തങ്ങള്‍ അല്‍-ബുഖാരി മഞ്ചേശ്വരം, സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍ അല്‍-ബുഖാരി, സയ്യിദ് മുഹമ്മദ് തങ്ങള്‍ അല്‍ ഹാദി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍-ഹൈദ്രോസി അവരുടെയും കുടുംബത്തിന്‍റെയും പേരില്‍ മൂന്ന് വര്‍ഷത്തില്‍ കഴിച്ച് വരാറുള്ള ഉറൂസ് നേര്‍ച്ചയ്ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ഉറൂസ് നടത്തിപ്പിന് നേതൃത്വം നല്‍കുന്നത് സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളികെ , സയ്യിദ് പൂക്കോയ തങ്ങള്‍ കയ്യാര്‍ , സയ്യിദ് കോയക്കുട്ടി തങ്ങള്‍ ഉപ്പള, സയ്യിദ് മുസ്തഫ തങ്ങള്‍ മലബാര്‍ എന്നിവരാണ്. എപ്രില്‍ 17 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ മര്‍ഹൂം ഇസ്മായില്‍ പൂക്കോയ തങ്ങള്‍ നഗറില്‍ നടത്തുന്ന ഉറൂസ് പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു......അസീസ് കട്ട

No comments:

Post a Comment