സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്‍റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Friday, December 9, 2016
നെദളും പാമ്പും
ബയ്യെന്ന് എന്തോ അജനെ കേട്ടാ..! എണക്ക് തംസയം,
നേരം മുഡുട്പ്പായിനി ആ ബൈലി ഒറ്റ ഒരി മന്‍സമ്മാറില്ല, അണക്ക് പേടിയായി എന്താക്ക്ന്നേ..?
ഉള്ള സൈക്കമ്മാറെ പേര്‍ലെല്ലം ഫാത്തിയാവും, നബിന്‍റെ മേലെ സലാത്തും ചെല്ലി ഞാനി ബീസെ നടന്ന്.
പേടിച്ചോണ്ട ബെര്ന്ന എന്നെ കണ്ട് ഉമ്മാമ കേട്ട് , എന്നിനി മോനേ നീ പേടിച്ചേ, ഞാനി ഉമ്മാമാട് ബിസയല്ലം ചെല്ലി.
ഉമ്മാമ കേട്ട് നീ എയിലെ മോനേ ബന്നേ..?
അത് ആ പോക്കര്‍ച്ചാന്‍റെ ബള്‍പ്പിന്‍റെ ഒര്‍ക്കിലേ, ഞാനി ചെല്ലി
യാ റബ്ബേ ആ പുന്‍ചത്തിന്‍റെ അര്ത്തലെയാ...? അത് ഉച്ചു ആയിറ്റിരിക്കും, അയിനി നെദളാഞ്ചിറ്റുണ്ടാവും.
യാ ദൈബൂ...ഇത കിടാവു പേടിച്ചിനി, നീ കിടാവുനി കുര്‍ദിന്‍റെ തണ്ണിയാക്കിറ്റി തേക്ക്, ഉമ്മാമ ചെല്ലി.
ഉമ്മ മഞ്ഞ കടയം കല്ലിലി അരിച്ചിറ്റി അയിന്‍റെ തണ്ണിക്ക് ബെണ്ണൂറും ഇട്ട് എന്‍റെ മേള്‍ക്ക് കൊട്ന്ന് തേച്ചി..
നെദളാഞ്ചീനെങ്ക് ഉച്ചു ബയ്യന്ന് ബെരും, എനി അരി മന്ത്രിച്ചിടണും ഉമ്മാവും ചെല്ലി.
ഉമ്മാമ ഇച്ചാനെ ബിള്‍ച്ചിറ്റി കൊതികക് മന്ത്രിക്ക്ന്നേ മറിയഞ്ഞാനോട് അരി മന്ത്രിച്ചി മേങ്ങി കൊണ്ട് ബേരാന്‍ ചെല്ലി.
ഇച്ച പോയി അരിയും മന്ത്രിച്ച് പൊരന്‍റെ ചുറ്റും ഇട്ട്. അത് കടന്നിറ്റി പാമ്പപു ബേരാലാല.
അപ്പോ നാലിചൂടി പുല്ലിന് അയിത്തപ്പന് പൊരക്ക ബന്നത്. അയിനി എല്ലാറും ഇരിന്നിറ്റി ഉച്ചുന്‍റെ ഓരോന്നേ കഥ ചെല്ലി.
ഞങ്ങക്ക ഉച്ചുനേ കൊല്ലോനേ ആബേല, വാടെങ്ക് അത് ചത്തിറ്റി ഉണ്ടങ്കാ, കൊല്ലുന്നങ്കാ ഞങ്ങോ ആ ബൈക്കേ പോവാലാ. എനി അങ്ങനെ കണ്ടങ്കേ ഞങ്ങക്ക് പരിഹാരം ആക്കോനി പൂജാക്കണം, അയിത്തപ്പന്‍ ചെല്ലി.
അപ്പോ നിങ്ങളെ പൊര്ക്ക് പാമ്പു ബന്നങ്ക് നിങ്ങോ എന്താക്ക്ന്നേ അയിത്തപ്പാ...? ഇച്ചാക്ക് തംസയം
അത് ഉച്ചുവോട് മൂന്നുക്കുറി പോവാന്‍ ചെല്ലും, നല്ല ഉച്ചുവങ്ക് മൂന്നുക്കുറി ചെല്ലുമ്പേ പോവും, അല്ലാങ്ക് എങ്ങനെയെങ്കും പായിക്കും, പായിക്കോനി ആബെലാ... എന്നങ്കും ഞങ്ങക്ക് ജീമത്തിന്‍റെ ആസെയില്ലേ അയാള്‍ ചെല്ലി.
അങ്ങനെ ഉപ്പ ബെരോളം ഓരോന്ന് ബിസയം ചെല്ലി അവര്‍ കാത്തണേലി ഇര്ന്ന്.
********
ഒര്ന്ന ബയോളജി ക്ളാസില്‍ ടീച്ചര്‍ ചെല്ലി. ''പാമ്പിന് കേള്‍ക്കാനുള്ള ശക്തിയില്ല, പക്ഷേ ഭൂമിയിലെ ചെറിയം പ്രകമ്പനം പോലും അറിയനുള്ള ശക്തി അതിനുണ്ട്, ഭൂമിയിലെ നമ്മുടെ കാല് പതിയുമ്പോഴുള്ള അനക്കം മനസ്സിലാക്കിയാണ് അത് ദൂരം ശത്രുവിന്‍റെ അനക്കം തിരിച്ചറിയുന്നതെന്ന്''
അപ്പോ എണക്ക് ബയ്യക്കൊരി തംസയം
''മൂന്നുക്കുറി പോ എന്ന് ചെല്ലീറ്റാമ്പോ പാമ്പു പോന്നേ എങ്ങനേന്ന്...?😉😉
Sunday, September 18, 2016
വിട്ട്ള ചരിത്രം
തുളുനാടന്‍ വിശേഷങ്ങളിലൂടെ
വിട്ട്ള അറസുവും അരമനയും
********************************
ദക്ഷിണകന്നടയിലെ താലൂക്കില്‍ പെട്ട വിട്ട്ള ചരിത്രത്തില്‍ ഇടം നേടിയ നാടാണ്.
കാസറഗോഡിന്‍റെ വടക്ക കിഴക്കന്‍ പ്രദേശങ്ങളുമായി അതിര്‍ത്ഥി പങ്കിടുന്ന പ്രദേശം , പത്തൊന്പതാം നൂറ്റാണ്ട് വരെ വിട്ട്ള ഒരു നാട്ടു രാജ്യമായിരുന്നു. തുളുനാട്ടിലെ പെരുമയാര്‍ന്ന നാട്ടുരാജ്യം.
ഭൂതാള പണ്ഡ്യ രാജാവ് തന്‍റെ പന്ത്രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കും രാജ്യം വീതിച്ച് നല്‍കുമ്പോള്‍ എട്ടാമത്തെ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കിയ രാജ്യമാണ് വിട്ട്ള എന്നൊരു എെതീഹമുണ്ട്.
രാജാക്കന്‍മാരുടെ അധിപത്യ പ്രദേശങ്ങള്‍ അന്ന് ''സീമെ'' എന്നും സീമെയില്‍ പെടുന്ന ഗ്രാമങ്ങള്‍ മാഗണെ എന്നുമാണ് അറിയപ്പെട്ടിരുന്നത്. അങ്ങിനെ പത്തൊന്പത് മാഗണെ ഉള്‍പ്പെട്ടിരുന്ന സീമയാണ് വിട്ട്ള .
പതിമൂന്നാം നൂറ്റാണ്ട് വരെ ഈ പ്രദേശം ആദ്യകാല ഗിരിജന വര്‍ഗ്ഗമായ മാവിലന്മാരുടെ അതീനതയിലായിരുന്നു എന്നും പറയപ്പെടുന്നു. അതിന് ശേഷം അധികാരം ലഭിച്ച ഡൊംബ ഹെഗ്ഡെ അറസുവാണ് ഈ പ്രദേശത്തിന് ചരിത്രത്തില്‍ സ്ഥാനം നല്‍കിയത്. അത് കൊണ്ടാണ് രാജവംശം ഡൊംബെ അറസു എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
വിട്ളയ്ക്കടുത്തുള്ള കറുവപ്പാടി ഗ്രാമത്തിലെ വഗേനാടു സുബ്രായ ദേവാലയത്തില്‍ ക്രിവ 1257 ല്‍ ഡൊംബ ഹെഗ്ഡെ അളുപെ ശാസനത്തില്‍ കൊത്തിയ ശിലാഫലകമാണ് ഈ നാട്ടുരാജ്യത്തെ പറ്റിയുള്ള ഏറ്റവും പുരാതനമായ രേഖ.
വിട്ട്ള പട്ടണത്തിനടുത്ത ബാക്കിമാറു ഗദ്ദെ എന്ന സ്ഥലത്താണ് വിട്ള രാജവംശത്തിന്‍റെ അരമന തറവാട് സ്ഥിതി ചെയ്യുന്നത്.
ഏകദേശം ആറു ശതാബ്തങ്ങള്‍ നാടുവാണ എല്ല നാടുവാഴികളുടെയും പേരുകളോ ചരിത്രങ്ങളോ ലഭിച്ചിട്ടില്ലയെങ്കിലും പതിനേഴാം നൂറ്റാണ്ട് മുതല്‍ ഭരിച്ചവരുടെ പേരുകളും ചരിത്രങ്ങളും പോര്‍ച്ചുഗീസുകാരും, ഇംഗ്ളീഷുകാരും രേഖപ്പെടുത്തിയിട്ടുണ്ട്.
1453 ല്‍ രേഖപ്പെടുത്തിയ കിറു ശാസനത്തില്‍ ഇഷ്ടകപുരത്തേ പഞ്ചലിംഗേശ്വര ദേവന് ദൊംബ ഹെഗ്ഡെ കുഞ്ഞശേഖന്‍റെ കാലത്ത് സുവര്‍ണ്ണ കലശം സമര്‍പ്പിച്ചിട്ടുണ്ട് എന്നും രേഖയുണ്ട്. പിന്നീടാണ് ഇഷ്ടകപൂരം എന്ന സ്ഥലനാമം ഇട്ടല്‍ , വിട്ള, വിട്ട്ള എന്നായി പേരായി പരിണമിച്ചു.
ഇന്നത്തേ മഞ്ചേശ്വരം താലൂക്കില്‍പെട്ട പൈവളികെ, ചിപ്പാര്‍ , ബായാര്‍ , കുടാല്‍ മേര്‍ക്കള, ബാഡൂര്‍ എന്ന ഗ്രാമങ്ങള്‍ അന്ന് വിട്ള സീമയില്‍ പെട്ട മാഗണെകളായിരുന്നു. ഭൂവുടമകളായ പയ്യറു വംശത്തില്‍ പെട്ട ബല്ലാക്കന്‍മാരെ അറസുവിന്‍റെ മേല്‍ നോട്ടത്തില്‍ ഈ ഗ്രാമങ്ങളുടെ അധിപതികളായി നിയമിച്ചിരുന്നു.
ഹൈദരലിയുടെ പടയോട്ട കാലത്ത് വാര്‍ഷിക നികുതി വര്‍ദ്ധിപ്പിക്കണമെന്ന സുല്‍ത്താന്‍റെ ആവശ്യം അറസുവായിരുന്ന അച്ചുത്ത ഹെഗ്ഡെ നിരാകരിച്ചു. എന്ന് മാത്രമല്ല 1765 ലെ ഒന്നാം മൈസൂര്‍ യുദ്ധത്തില്‍ ബ്രിട്ടിഷ്കാരെ സഹായിച്ചു. ആ കാരണത്താല്‍ 1968 ല്‍ മൈസൂര്‍ സുല്‍ത്താന്‍ അച്ചുത്ത ഹെഗ്ഡയെ സ്ഥാനഭ്രഷ്ഠനാക്കി.
അധികാരം നഷ്ടപ്പെട്ട അറസുവിനും കുടുംബത്തിനും ബ്രിട്ടീഷ്കാര്‍ തലശ്ശേരിയില്‍ അഭയം നല്‍കി.
സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട അച്ചുത ഹെഗ്ഡെ ഇടക്കിടെ വന്ന് വിട്ളയില്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമം നടത്തി. ഇതില്‍ കുപിതനായ ടിപ്പു സുല്‍ത്താന്‍ 1784 ല്‍ വിട്ള അറസുവിനെ വധിച്ച് കൊട്ടാരം ഭസ്മമാക്കി. അതിന്‍റെ അവശിഷ്ടം ഇന്നും വിട്ളയില്‍ കാണാം.
ടിപ്പുവിന്‍റെ കാലശേഷം തിരിച്ച് വന്ന അവര്‍ നരസിംഹ രാജയുടെ നേതൃത്വത്തില്‍ അളിക്കെയ്ക്കടുത്ത എറുമ്പുവില്‍ താത്ക്കാലിക അരമന സ്ഥാപിച്ചു താമസിച്ച് പോന്നു.
പിന്നീടാണ് പഴയ അരമന സ്ഥിതി ചെയ്തിരുന്ന ബാക്കിമാറു ഗദ്ദെയില്‍ പുതിയ അരമന സ്ഥാപിച്ച് താമസമാക്കിയത്. അത് ഹൊസഅരമനെ എന്ന് അറിയപ്പെടുന്നു. തലശ്ശേരിയില്‍ നിന്നും തിരിച്ച് വന്ന രാജവംശം ഡൊംബെ ഹെഗ്ഡെ എന്ന കുലനാമത്തിന് പകരം ''വര്‍മ്മ'' എന്ന പേര് സ്വീകരിച്ചു.
ടിപ്പുവിന് ശേഷം വിട്ള ബ്രിട്ടീഷ്കാരുടെ പരിധിയിലയാപ്പോള്‍ രവി വര്‍മ്മ നറസിംഹറസു അവര്‍ക്കെതിരെ ചെറുത്ത് നില്‍പിന്‍റെ ആദ്യകഹളമൂതി. കോപിഷ്ഠരായ വെള്ളക്കാര്‍ സൈനിക ശക്തിയാല്‍ അടിച്ചമര്‍ത്തി ഹെഗ്ഡയുടെ വ്യക്തികത ആസ്ഥികള്‍ കണ്ടു കെട്ടി. രാജകുടുംബത്തിന് 6019 രൂപ വാര്‍ഷിക രാജധനമായി നല്‍കാന്‍ തീരുമാനിച്ചു. അറസുവിനെ തൂക്കിലേറ്റാന്‍ വിധിച്ചെന്നും പറയപ്പെടുന്നു . അതിന് ശേഷം രണ്ട് പേര്‍ അറസുപട്ടം നേടിയെങ്കിലും അവര്‍ അകാലത്തില്‍ പൊലിഞ്ഞു.
ഈ രാജവംശത്തിലെ അവസാനത്തേ അധിപതി 1934 ല്‍ നിയമിതനായ ശ്രീ രവിവര്‍മ്മ കൃഷ്ണരാജാണ്. അദ്ദേഹം പുത്തൂര്‍, വിട്ള പ്രദേശത്തിന്‍റെ ഹോണററി മജിസ്ട്രേറ്റായി പ്രവര്‍ത്തിച്ചു. ഒരുപാട് സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്തു.
ഗ്രാമീണ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദീകരിച്ച അദ്ദേഹം വിട്ള, കേപു, എറുമ്പു,ഒക്കത്തൂറു, ചിപ്പാര്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് സ്ഥലം ദാനം നല്‍കുകയും, കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. വിട്ട്ള ഹൈസ്ക്കൂളിന് വേണ്ടി ഏഴേക്കര്‍ സ്ഥലം നല്‍കി.1941 ലെ വെള്ളപൊക്കത്തില്‍ നശിച്ച റോഡുകളുടെ പുനര്‍നിര്‍മ്മാണം മുഴുവനുമായി നടത്തി കൊടുത്തു.
വിട്ള സീമെയിലെ പതിനാറ് ക്ഷേത്രങ്ങളുടെ മുക്തേസറായിരുന്നു അദ്ദേഹം. കൂടാതെ പഞ്ചലിംഗേശ്വര ക്ഷേത്രത്തിന്‍റെ പാരമ്പര്യ ട്രസ്റ്റിയുമാണ്. പല ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം നടത്തിയിട്ടുണ്ട്, കൂടാതെ വിട്ളയിലെ മേഗിനപേട്ടേ പള്ളി സ്ഥിതി ചെയ്യുന്നത് രാജവംശം ദാനം ചെയ്ത സ്ഥലത്താണ്.
1974 ലെ കര്‍ണ്ണാടക സര്‍ക്കാരിന്‍റെ ഭൂപരിഷ്ക്കരണ നിയമത്തേ അതി ജീവിക്കാന്‍ കോടതി നടപടികള്‍ക്കൊരുങ്ങാതെ കുടിയാന്‍മാര്‍ക്ക് വിട്ടു കൊടുത്തു. 1988 ജുലൈ 24 ന് അദ്ദേഹം നാടുനീങ്ങി. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായി വിട്ള ബസ്റ്റാണ്ടിന് ''രവിവര്‍മ്മ അറസു വൃത്ത'' എന്ന പേര് വന്നത്. പഴയ കൊട്ടരത്തിലേക്ക് പോകുന്ന റോഡ് ഇന്നും ഔദ്യോധികമായി അറിയപ്പെടുന്നത് അരമന റോഡ് എന്നാണ് .
....... അസീസ് കട്ട
Wednesday, August 31, 2016
കോട്ടി ചെന്നയ്യ
കോട്ടിയും ചെന്നയ്യനും
തുളുനാട്ടില്‍ കെട്ടിയാടുന്ന ഇരട്ടതെയ്യമാണ് കോട്ടിയും ചെന്നയ്യനും. 17നും 18നും നൂറ്റാണ്ടില്‍ പദുമല ദേശത്തിന്റെ രാജാവായി പെരുമള ബാല്ലാള്‍ ഉണ്ടായിരുന്ന കാലഘട്ടത്തിലെ കഥയാണ് ഇത്. ബില്ലവ അഥവ തീയ്യ സമുദായത്തിലെ വില്ലാളിവീരന്‍മാരായിരുന്നു. ഇവര്‍ രണ്ടുപേരും. കര്‍ണ്ണാടകയിലെ സുള്ള്യയിലാണ് ജനനം. ദേയി ബൈദതി ജന്മം കൊടുത്ത ഇരട്ട കുട്ടികളായിരുന്നു കോട്ടി-ചെന്നയ്യ.
അസുഖം വന്ന പദുമലയിലെ രാജാവായ പെരുമാളിന്റെ ജീവന്‍ രക്ഷിച്ചതിനാല്‍ ദേയി ബൈദതിയുടെ മരണ ശേഷം കുട്ടികളെ സംരക്ഷിക്കികയും പിന്നീട് അമ്മാവനായ സമന്ദ ബൈദ്യനെ ഏല്‍പ്പിക്കുകയും ചെയ്തു. വൈദ്യകുടുംബത്തിനധിഷ്ഠിതമായ വിദ്യാഭ്യാസ രീതികള്‍ അവര്‍ക്ക് അമ്മാവന്‍ പകര്‍ന്ന് നല്‍കി.
സയന്ദവൈദ്യന്‍ ആയുര്‍വേദ ചികിത്സയില്‍ അഗ്രഗണ്യനായിരുന്നു. ആയുര്‍വ്വേദ മരുന്നുകളുടെ അന്വേഷണത്തില്‍ സങ്കമലയിലൂടെ യാത്ര ചെയ്യുകയുണ്ടായി. അപ്പോള്‍ പെട്ടെന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുകയും അങ്ങോട്ട് ചെല്ലുകയും ചെയ്തു. സുവര്‍ണ കെഡഗെ എന്ന പെണ്‍കുഞ്ഞായിരുന്നു അത്. അത് കണ്ടമാത്രെ ഉടന്‍ അവളെ സഹോദരിയായി കണക്കാക്കുകയും വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയും ചെയ്തു. തന്റെ മരിച്ചുപോയ ദേയിയുടെ പേര് അവള്‍ക്ക് നല്‍കുകയും ചെയ്തു. ദേയി പിന്നീട് ദേയി ബദ്രതിയായി. ദേയി ബൈദതി എന്ന സുവര്‍ണ്ണ കെദാഗെ പിന്നീട് കണ്ടാന ബൈദ്യനെ വിവാഹം കഴിക്കുകയും കിന്നിധാരു എന്ന പേരോടുകൂടിയ മകളുണ്ടാവുകയും ചെയ്തിരുന്നു. ദേയി ബൈദതി വളരെ വേഗത്തില്‍ ആയുര്‍വ്വേദ മരുന്നുകളില്‍ പിനുണയായിതീര്‍ന്നു. പക്ഷെ അവരുടെ വൈവാഹികബന്ധം ഉണ്ടായിരുന്നില്ല. മക്കള്‍ക്കുവേണ്ടിയുള്ള അവളുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമായി കെമ്മകാജെ നാഗ ബ്രഹ്മ ദൈവങ്ങള്‍ അവളെ അനുഗ്രഹിക്കുകയും തടാകത്തില്‍വെച്ച് അവള്‍ ഗര്‍ഭം ധരിക്കുകയും ചെയ്തു.
ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട കോട്ടി-ചെന്നയ്യ പെരിമല ബല്ലാളര്‍ എന്ന രാജാവിന്റെ കൊട്ടാരത്തിലാണ് വളര്‍ന്നത്. എന്നാല്‍ മന്ത്രിയായിരുന്ന മല്ലയ്യക്കും അവരുടെ മക്കള്‍ക്കും ഇവരോട് അസൂയായിരുന്നു. മല്ലയ്യ മരണപ്പെടുന്നു. തുടര്‍ന്ന് രണ്ടുപേരും രാജ്യംവിടേണ്ടിവരുന്നു. പഞ്ചനാട്ടിലെ ബെല്ലാളന്റെ രാജ്യത്ത്‌വെച്ച് പിടിക്കപ്പെടുകയും തുറുങ്കില്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന് കാരാഗ്രഹം തകര്‍ത്ത് രക്ഷപ്പെട്ട് രാജാവിന്റെ ശത്രുവായ എന്‍മൂരിലെ ദേവണ്ണ ബല്ലാളിനെ ആശ്രയിക്കുന്നു. കോട്ടിയും ചെന്നയ്യനും രാജാവിനെ പല രീതിയിലും സഹായിക്കുന്നു. രാജ്യത്ത് വിളവ് നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താന്‍ നിയോഗിച്ച ഇവരുടെ ബാണമേറ്റ് പന്നി ശത്രുരാജ്യമായ പഞ്ചനാട്ടില്‍ വീണുമരിച്ചു. ഇത് ഒരു യുദ്ധത്തിന് കാരണമായി. ദേശത്തെ ദേവണ്ണ ബല്ലാളനും പഞ്ചത്തെ കോമര ബല്ലളാനും തമ്മില്‍ യുദ്ധം പ്രഖ്യാപിച്ചു.
ഒരു ദിവസം ഉച്ചസമയത്ത് കോട്ടിയെ വെപ്രാളപ്പെട്ട് കാണുകയുണ്ടായി. സഹോദരനായ ചെന്നയ്യയോട് തലേദിവസം കണ്ട സ്വപ്നത്തെകുറിച്ച് പറഞ്ഞു. പോത്തിന്റെ പുറത്ത് കയറി വടക്ക്ഭാത്തേക്ക് പോകുന്ന പോരാളി. അയാളുടെ തല എണ്ണകൊണ്ടും ശരീരം ചോരകൊണ്ടും മൂടപ്പെട്ടിരുന്നു. കെയ്യില്‍ ആയുധവുമേന്ത്രി ഉറക്കെ അട്ടഹസിച്ചുകൊണ്ട് പോവുകയായിരുന്നു.
സ്വപ്നം കേട്ടയുടനെ ചെന്നയ്യ പറഞ്ഞു നിനക്കുപകരമായി സേനയെ ഞാന്‍ നയിക്കാം. പേടിച്ചുരണ്ട കോട്ടി സമ്മതിച്ചില്ല. അവന്‍ സ്വയം സേനയെ നയിക്കാന്‍ തീരുമാനിച്ചു. പെരുമാളിന്റെ ആള്‍ക്കാരുമായുള്ള ഏട്ടുമുട്ടലിനിടയില്‍ വിശ്രമിച്ചുകൊണ്ടിരുന്ന കോട്ടിയെ ശത്രുക്കള്‍ ചതിച്ചുകൊല്ലുന്നു. സഹോദരന്റെ മരണം മുമ്പില്‍ കണ്ട ചെന്നയ്യ അവിടെ ഉണ്ടായിരുന്ന മഞ്ഞകല്ലില്‍ സ്വയം തലയിടിച്ച് മരിച്ചു. കോട്ടി-ചെന്നയ്യമാരുടെ ധാരുണമായ മരണം എല്ലാവരെയും വേദനിപ്പിച്ചു. യുദ്ധത്തില്‍ ജയിച്ച രാജാവ് ഈ രണ്ട് യോദ്ധാക്കള്‍ക്ക്‌വേണ്ടി ബീര്‍മേരില്‍ ഒരു കളരി ഉണ്ടാക്കുകയും അവരെ ദൈവക്കരുവായി കുടിയിരുത്തി തുളുവീരന്‍ തുളുനാടന്‍ കോടി തുടങ്ങിയ പേരിലും ഉത്തരകേരളത്തില്‍ ഇവരെ കുലദൈവമായി ആരാധിക്കുന്നു. കോട്ടി-ചെന്നയ്യമാര്‍ പുനര്‍ജനിച്ചിട്ടില്ലെന്ന് ഒരുവിഭാഗം ആള്‍ക്കാര്‍ വിശ്വസിക്കുന്നു. കോട്ടിചെന്നയ്യമാരെ വിശ്വസിക്കുന്നവരെ സഹായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.
റാണി അബ്ബക്ക
അഭയറാണി എന്ന അബ്ബക്ക ദേവി രാജ്ഞി (Abbakka Chowta the Rani of Ullal)
______________________________________
ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ ഝാൻസിയിലെ റാണിയുടെ ചരിത്രം എല്ലാവർക്കും പരിചിതമാണെങ്കിലും അതിനു മൂന്നു നൂറ്റാണ്ടിനു മുൻപ് പറങ്കികളോട് ദീർഘമായി പോരാടിയ തുളുനാടിന്റെ വീരനായികയായ ഉള്ളാളിലെ അബ്ബക്ക ചൗത്ത റാണിയെ അറിയുന്നവര്‍ നമ്മുക്കിടയിൽ കുറവാണ് അതുകൊണ്ട് ആ മഹതിയുടെ കഥ പറയാം.
.ദക്ഷിണകന്നടയിലെ മംഗലാപുരത്തിനടുത്തുള്ള ഒരു തുറമുഖരാജ്യമായിരുന്നു ഉള്ളാൽ .ഇന്ത്യയിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ് ഇത്.കേരളത്തിനും കർണ്ണാടകക്കും ഇടയിലായി മംഗലാപുരത്തിന് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയായാണ് ഇതു സ്ഥിതിചെയ്യുന്നത് .തിരുമലരായ ചൗത്തഒന്നാമൻ(1160_1179) സ്ഥാപിച്ച ചൗത്ത രാജവംശക്കാർ ജൈനമതവിശ്വാസികളായിരുന്നുവെങ്കിലും ജനങ്ങളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളും ബ്യാരികളെന്ന് അറിയപ്പെടുന്ന മുസ്ലീങ്ങളുമായിരുന്നു .മരുമക്കത്തായ സമ്പ്രദായം പിൻതുടർന്നിരുന്ന ചൗത്ത രാജകുടുംബത്തിലെ രാജാവായ തിരുമലരായ തന്റെ മരുമകളായ അബ്ബക്കയെ മംഗലാപുരത്തെ ബൻഗ രാജാവായ ലക്ഷമപ്പ അരസനു വിവാഹം ചെയ്തുകൊടുത്തു .തന്റെ ഭർത്താവ് പോർച്ചുഗീസുകാർക്ക് കപ്പം കൊടുക്കുന്നതിനെ ചൊല്ലി അവർ ഭർത്താവുമായി കലഹിച്ചു തന്റെ രാജ്യത്തേക്കു തിരികെ പോയി .ഉള്ളാളിലെ രാജ്ഞിയായിരുന്ന സഹോദരിയുടെ മരണത്തിനു ശേഷം അധികാരം ഏറ്റെടുത്തു .
ഗോവ കൈവശപ്പെടുത്തിയതിനു ശേഷം കേരള കൊങ്കൺ തീരങ്ങളിലെ തുറമുഖങ്ങൾ കൈവശപ്പെടുത്തുവാൻ പറങ്കികൾ ശ്രമം ആരംഭിച്ചിരുന്നു .1525ൽ മംഗലാപുരം തുറമുഖം അവർ ആക്രമിച്ചു നശിപ്പിച്ചു .ഉള്ളാളിനുമേൽ പോർച്ചുഗീസുകാരുടെ ശ്രദ്ധ പതിഞ്ഞു .അപകടം മണത്തറിഞ്ഞ അബ്ബക്ക സമീപത്തെ പ്രധാന നാട്ടുരാജ്യങ്ങളുമായി സംഖ്യത്തിലേർപ്പെട്ടു .കോഴിക്കോട് സാമൂതിരിയും ബിഡനൂരിലെ വെങ്കിടപ്പനായകയും അവരുടെ സംഖ്യരാജ്യങ്ങളായി .അബ്ബക്കയുടെ തന്ത്രങ്ങളിൽ അസ്വസ്ഥരായ പറങ്കികൾ കപ്പം നല്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അബ്ബക്ക അതിനു തയ്യാറായില്ല .1555ൽ പോർച്ചുഗീസ് സൈന്യം Admiral Dom Alvaro da Silveira യുടെ നേതൃത്വത്തില്‍ ഉള്ളാൽ ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു.
.1557ൽ പറങ്കികൾ മംഗലാപുരം ആക്രമിച്ച് പൂർണ്ണമായും നശിപ്പിച്ചു.1568ൽ പോർച്ചുഗീസ് വീണ്ടും ഉള്ളാളിനെ ആക്രമിച്ചു അബ്ബക്ക ശക്തമായി ചെറുത്തുനിന്നു.പോർച്ചുഗീസ് വൈസ്രോയിയതയിരുന്ന Antonio Noronha ഒരു സൈന്യത്തെ General Joao Peixoto യുടെ നേതൃത്വത്തില്‍ ഉള്ളാൽ കീഴടക്കാനായി അയച്ചു .ആ സൈന്യം ഉള്ളാൽ പിടിച്ചെടുത്തെങ്കിലും അബ്ബക്കയെ പിടികൂടാനായില്ല .പറങ്കി സൈന്യം കൊട്ടാരത്തിലെത്തും മുൻപെ അവര്‍ രക്ഷപ്പെട്ടു ഒരു മുസ്ളിം പള്ളിയിൽ ഒളിച്ചു .അന്നു രാത്രി 200 വിശ്വസ്ത പട്ടാളക്കാരുമായി അവര്‍ തിരിച്ചടിക്കാനെത്തി .തുടർന്നുണ്ടായ യുദ്ധത്തില്‍ General Peixoto യും 70പോർച്ചുഗീസുകാരും കൊല്ലപ്പെട്ടു നിരവധി പറങ്കിപട്ടാളക്കാർ തടവിലാക്കപ്പെട്ടു ..അബ്ബൈക്കയുടെ തുടർ ആക്രമണങ്ങളെ നേരിടാനാവാതെ പറങ്കികൾ കഷ്ടപ്പെട്ടു .Admiral Mascarenhas കൊല്ലപ്പെട്ടതോടെ പോർച്ചുഗീസ് സൈന്യം മംഗലാപുരം കോട്ടയിൽ നിന്നും പിൻവാങ്ങി.
1569ൽ പറങ്കികൾ മംഗലാപുരം കോട്ടയും ബസ്രൂരും പിടിച്ചെടുത്തു .അബ്ബക്കയെ പരാജയപ്പെടുത്തായി അവരുടെ മുൻ ഭർത്താവിന്റെ സഹായം തേടി .1570ൽ അബ്ബൈക്ക സാമൂതിരിയുമായും ബീജപ്പൂർ സുൽത്താനുമായും സൈനിക സഹകരണ കരാറിലേർപ്പെട്ടു .സാമൂതിരിയുടെ സൈന്യാധിപനായിരുന്ന കുട്ടി പോക്കർ മരയ്ക്കാർ അബ്ബക്കവേണ്ടി മംഗലാപുരം കോട്ട ആക്രമിച്ചു നശിപ്പിച്ചെങ്കിലും തിരികെ പോകും വഴി കൊല്ലപ്പെട്ടു .അബ്ബക്കയുടെ യുദ്ധതന്ത്രങ്ങൾ ഭർത്താവിൽ നിന്നും മനസ്സിലാക്കിയ പോർച്ചുഗീസുകാർ ഒടുവിൽ അവരെ പിടികൂടി തടവുകാരിയാക്കി .പിന്നീട് ജയിലിലുണ്ടായ കലാപത്തിനിടെ അവർ കൊല്ലപ്പെട്ടു .
ജനകീയ ഭരണാധികാരിയായിരുന്ന അബ്ബക്ക സാധാരണ വേഷം ധരിച്ച് തീരെ ആഡംബരമില്ലാത്ത ജീവിതമാണ് നയിച്ചിരുന്നത് .ജനങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയായിരുന്ന അബ്ബക്കയുടെ ജീവിതകഥ മിത്തും സത്യവും ഇടകലർത്തിയാണ് ദക്ഷിണ കർണ്ണാടകത്തിൽ പ്രചരിക്കപ്പെട്ടത് .യക്ഷഗാനത്തിൽ ഇതിവൃത്തമായി ഇവരുടെയും രണ്ടു പെൺമക്കളുടേയും പോരാട്ടകഥ പറയാറുണ്ട് .ചിലയിടങ്ങളിൽ അവരെ ആരാധനമൂർത്തി ആക്കിയിട്ടുണ്ട് .ഉള്ളാൽ ജനതയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് റാണി അബ്ബക്കദേവി . കടപ്പാട്ഃ chandran satheeshan shivanandhan
Thursday, July 28, 2016
വടക്കനിലെ അനുഭവക്കുറിപ്പുകള്‍
വടക്കന്‍ കേരളത്തിലെ കര്‍ണ്ണാടകയുടെ ഏറ്റവും അടുത്ത അതിര്‍ത്തി പ്രദേശമായ പൈവളികെ എന്ന സ്ഥലത്താണ് ജനിച്ചതും വളര്‍ന്നതും, ആ പ്രദേശവും തൊട്ടടുത്തുള്ള പ്രദേശങ്ങളും മലയാളത്തിനെക്കാളും തുളു സംസ്ക്കാരവുമായാണ് ചേര്‍ന്ന് നില്‍ക്കുന്നത്. ഞങ്ങളുടെതാകട്ടെ മാപ്പിളയും തുളുവും കലര്‍ന്ന സംസ്ക്കാരം.
പരമ്പരാഗതമായി കര്‍ഷകരായിരുന്നു ഞങ്ങളുടെ കാരണവന്‍മാര്‍ പിന്തുടരുന്നതും ആദി ദ്രാവിഡ സംസ്ക്കാരമായ തുളനാടന്‍ സംസ്ക്കാരവും ആചാര അനുഷ്ഠാനങ്ങളുമായിരുന്നു. മാസക്കണക്ക്ക്കുകള്‍ കൂട്ടിയിരുന്നത് അറബിമാസക്കണക്കും കൃഷിയോടനുബന്ധിച്ചാണെങ്കില്‍ തുളുമാസക്കണക്കുമായിരുന്നു. ഇംഗ്ളീഷ് മാസക്കണക്കിനെ അവയാശ്രയിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഞങ്ങള്‍ കേട്ടവളര്‍ന്നതും കര്‍ക്കടവും, ചോണവും (ആട്ടിയും, ചിങ്ങവും)പോലുള്ള മാസക്കണക്കുകളും, അമാവസിയും സംക്രാന്തിയും പോലുള്ള ദിവസങ്ങളുടെ പ്രത്യേകതകള്‍ അറിഞ്ഞ് കൊണ്ടായിരുന്നു.
ദേവന്‍മാരില്ലാത്ത ഊര് അതായിരുന്നു ഞങ്ങളുടെ നാടിന്‍റെ പ്രത്യേകത, അപ്പോള്‍ നിങ്ങള്‍ ചിലപ്പോള്‍ വിചാരിക്കും ഈ നാട്ടുകാരൊക്കേ നാസ്തികരാണോ എന്ന്. അല്ല ഈ നാട്ടുകാര്‍ ഗ്രാമത്തിന്‍റെ കാവല്‍ക്കാരായി വിശ്വസിച്ച് ആരാധിച്ച പോന്നിരുന്നത് മുന്ന് തെയ്യങ്ങളെയായിരുന്നു. ശ്രീ ഉള്ളള്‍ത്തി തെയ്യവും രണ്ടു സഹോദര തെയ്യങ്ങളുമായിരുന്നു അവര്‍. ദ്രാവിഡതയിലേക്ക് അര്യ സംസ്ക്കാരം കലര്‍ന്നെങ്കിലും ഈ ഗ്രാമത്തില്‍ ദേവപ്രതിഷ്ഠകള്‍ ചെയ്യാതേ വിശ്വാസികള്‍ ദൈവങ്ങളെ മാത്രം കുടിയിരുത്തി.
എന്‍റെ കുട്ടിക്കാലത്ത് നാല്മണിക്ക് വിടുന്ന സ്ക്കൂള്‍ എല്ലാ വര്‍ഷത്തിലും ഒരു ദിവസം ഒരു മണിക്കൂര്‍ മുമ്പ് തന്നെ വിടും കാരണം അന്നാണ് ഇളയ സഹോദര തെയ്യത്തിനെ ബോളംഗള എന്ന സ്ഥലത്ത് കോലം കെട്ടിയാടുന്നത്. ആ തെയ്യം കെട്ടിയാടുന്ന സമയത്ത് ആ പരിസരത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിശിദ്ധമായിരുന്നു. അത് കൊണ്ട് ആ വഴി കടന്ന് പോകുന്ന പെണ്‍കുട്ടികള്‍ കോലം കെട്ടിയാടുന്നതിന് മുമ്പ് തന്നെ കടന്ന് പോകാനായിരുന്നു പണ്ട് മുതലേ സ്ക്കൂള്‍ ഒരു മണിക്കൂര്‍ മുമ്പ് തന്നെ വിട്ടിരുന്നത്.
സ്ക്കൂള്‍ വിട്ടാല്‍ ഞങ്ങള്‍ ഒറ്റ ഓട്ടമാണ് തെയ്യം കാണാനായി. ഗ്രാമത്തിലെ മൂന്ന് തെയ്യക്കോലങ്ങള്‍ ധരിക്കുന്നത് പമ്പദാര്‍ സമുദായക്കരാണ്. തെയ്യത്തോടൊപ്പം അതിന് നേര്‍ച്ചയായി നേരുന്ന തുളുനാടന്‍ സംസ്ക്കാര പോരാട്ടമായ കോഴിക്കെട്ടും ഒരു ഭാഗത്ത് അരങ്ങേറും . കോലത്തിന് കൊട്ടുന്നവരുടെ താളം കൂടുന്നതിനനുസരിച്ച് അങ്ക കോഴികളുടെ ശൗര്യം കൂടും. ഓരോരോ ഭാഗത്തായി വെവ്വേറേ അങ്കത്തട്ടുകളിലായി അവര്‍ തമ്മില്‍ പൊരുതും. കോലം അവസാനിച്ച് താളം നില്‍ക്കുന്നതോടെ അങ്കവും അവസാനിക്കും.
മൂന്ന് തെയ്യങ്ങള്‍ക്കും കോലം കെട്ടാനുള്ള നാളുകള്‍ ഒന്നിച്ചായിരുന്നു കുറിച്ചിരുന്നത്. അന്ന് മുതല്‍ ആ ഗ്രാമത്തില്‍ വേട്ട നിശിദ്ധമായിരുന്നു. തുളു സംസ്ക്കാരത്തില്‍ ഭൂമിക്ക് വിശ്രമം നല്‍കി ഭൂമിയെ ആരാധിക്കുന്ന പ്രത്യേക ദിവസമായ ''കെഡ്ഡാസ'' യോടനുബന്ധിച്ചാണ് ഇളയ സഹോദര തെയ്യത്തിന് കോലം കെട്ടിയാടുന്നത്. തെയ്യംകെട്ട് അവസാനിക്കുന്നതോടെ തെയ്യം വേട്ടയ്ക്ക് അരുള്‍പാട് ചെയ്യും. അന്ന് രാത്രി ആ ഗ്രാമത്തിലൂള്ള തുളുവര്‍ വേട്ടയ്ക്കിറങ്ങും. ഇന്ന് സര്‍ക്കാര്‍ കോഴിക്കെട്ടും വേട്ടയും നിരോധിച്ചത് കൊണ്ട് തെയ്യത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഓര്‍മ്മകള്‍ മാത്രമായി തീരുന്നു.
മുമ്പ് ബല്ലാള രാജക്കന്‍മാരുടെ കീഴിലായിരുന്ന ഈ പ്രദേശം . രാജാക്കന്‍മാരുടെ അരമനയോട് ചേര്‍ന്നാണ് ഉള്ളാള്‍ത്തി തെയ്യം കൊട്ടിയാടുന്നത്. അരമനയ്ക്ക് നെരേ എതിര്‍ഭാഗത്തായാണ് ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഗ്രാമധികാരികളുടെ സഹായത്തോടെയാണ് അവിടെ പള്ളി നിര്‍മ്മിച്ചതും. ആ പള്ളിക്ക് കീഴിലുള്ള മദ്രസയില്‍ പഠിക്കുമ്പോള്‍ ഉള്ളള്ത്തി നെയമദിവസം മദ്രസവിട്ടാല്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുസ്തക സഞ്ചിയുമായി നേരെ തെയ്യം കെട്ട് സ്ഥലത്തേക്ക് പോകും. മുഖ്യ നേര്‍ച്ച വസ്തു മുല്ലയും ഇളനീരുമായത് കൊണ്ട് മുല്ലപൂവ് വില്‍പനയുമായി ഇക്കാമ്മാര്‍ വഴിയരികില്‍ തന്നെയുണ്ടാവും. ഉള്ളാള്‍ത്തി തെയ്യക്കോലം കാണാന്‍ വളരെ ഭംഗിയാണ് . ആയിരത്തൊന്ന് പവനെക്കാളും കൂടുതല്‍ തൂക്കമുള്ള സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഉടയാടകളും മുഖവുമണിഞ്ഞ തെയ്യത്തിന്‍റെ പാട്താന കേള്‍ക്കാനും അരുള്‍പാട് കേള്‍ക്കാനും മുമ്പില്‍ തന്നെ നില്‍ക്കും. മദ്രസയിലേക്ക് അണിഞ്ഞ് പോയ തൊപ്പിയും തലയില്‍ വെച്ച് കൂട്ടൂകാരും മുമ്പിലുണ്ടാകും.
തെയ്യവും കണ്ട് വീട്ടില്‍ നിന്ന് പറഞ്ഞേല്‍പിച്ച കടലമിഠായിയും വാങ്ങിയാണ് വീട്ടില്‍ പോക്ക്.
എന്‍റെ കുടുംബ വീടിന്‍റെ നേര്‍ എതിര്‍ വശത്താണ് അണ്ണന്‍ തെയ്യത്തിന് കോലം കെട്ടിയാടുന്നത്. പുഴയ്ക്കിക്കരെ പള്ളിയും അക്കരെ ദൈവസ്ഥാനവുമായിരുന്നു. വര്‍ഷക്കാലത്ത് രണ്ട് സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങും. രണ്ട് സ്ഥലങ്ങളും അവിടത്തേയാളുകളും തമ്മില്‍ പ്രത്യേക ബന്ധമുണ്ടായിരുന്നു.
ഈ മൂന്ന് തെയ്യങ്ങള്‍ക്ക് പുറമേ ഗ്രാമത്തില്‍ തീയ സമുദായക്കാര്‍ ആരാധിച്ചിരുന്നു വിഷ്ണുമൂര്‍ത്തി വയനാട്ട് കുലവന്‍ തെയ്യത്തിനും മൂന്ന് വര്‍ഷത്തിലൊരിക്കല്‍ കോലം കെട്ടിയാടിയിരുന്നു. മറ്റു തെയ്യങ്ങള്‍ തുളു തെയ്യം എന്നും മലയ സമുദായക്കാര് കെട്ടിയാടുന്ന തെയ്യത്തേ മലയാള തെയ്യം എന്നും അറിയപ്പെട്ടിരുന്നു.
ആ ഗ്രാമത്തിലെവിടെയും മാപ്പിള തെയ്യങ്ങള്‍ കെട്ടിയാടിയിരുന്നില്ല എങ്കിലും എല്ലാ ഗ്രാമ തെയ്യോത്സവങ്ങളിലും മാപ്പിളമ്മാരുടെ നിറ സാനിധ്യമുണ്ടായിരുന്നു.
അത് കൂടാതെ ഓരോരോ സമുദായക്കാരുടെയും കുടുംബ തെയ്യങ്ങളുമുണ്ടായിരുന്നു. കുടുംബ തെയ്യങ്ങള്‍ കെട്ടിയാടുന്നതാകട്ടെ കോപാളര്‍ എന്ന നളിക്കെ സമുദായക്കാരും.
ഇത്തരം ഒരു സംസ്ക്കാരത്തില്‍ വളര്‍ന്നത് കൊണ്ടാവാം അദിദ്രാവിഡ സംസ്ക്കാര വിശ്വാസങ്ങളായ ഓരോരോ തെയ്യങ്ങളെക്കുറിച്ച് അറിയാനും അതിന്‍റെ ആചാരനുഷ്ഠാനങ്ങളെ മനസ്സിലാക്കാനും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. എന്‍റെ താത്പര്യം മനസ്സിലാക്കി കൂട്ടുകാര്‍ അവരുടെ കുടുംബ തെയ്യകെട്ടലിന് എന്നെ ക്ഷണിക്കും. ആദ്യമാദ്യം തെയ്യത്തിന് മുമ്പുള്ള പാട്തന എനിക്ക് ശരിക്കും മനസ്സിലാവില്ലായിരുന്നു. പിന്നെയത് മനസ്സിലാക്കി. ഇന്ന് വാദ്യാഘോഷങ്ങള്‍ കൂടി തോറ്റം പറച്ചില്‍ കുറഞ്ഞോ എന്നൊരു ചെറിയ സംശയമില്ലാതില്ല. പലരും പറയുന്നത് പൂര്‍ണ്ണമല്ല പറച്ചിലുകള്‍ വാദ്യം കൊണ്ട് മറയ്ക്കുന്നത് പോലെ തോന്നിയിട്ടുണ്ട്
---------------------------------------------------------------------------------
അസ്സീസ്, നമ്മുടെ നാട്ടിൻറ്റെ സംസ്കാരത്തെ അന്വേഷിച്ചു ഒരുപാട് കാര്യങ്ങൾ നമുക്ക് മുന്നിലേക്ക് പകർന്ന ഒരു വ്യക്തിത്വം. പലരും പഴമയിലെ തനിമ മറക്കുമ്പോൾ അസീസ് പഴമ അന്വേഷിച്ചു പോകുന്നു... അറ്റു പോകുന്ന ഏടുകൾ കൂട്ടിചേർക്കുന്നു
Profile : Asees Katta
©Vadakkante Theyyangal Facebook Page
All rights reserved https://www.facebook.com/vadakkantetheyyangal/
ബിഡ്ഡും ഗുഡുഗുഡുവും
''ഇന്ന് ഓപ്പണ്‍ എത്രേ, ക്ളോസ് ബന്നാ'' ഗ്രാമത്തിലെ കവലകളില്‍ ഇരുന്ന് ആളുകള്‍ തമ്മില്‍ അടക്കം പറയുന്നത് കേട്ടപ്പോള്‍ ആ ഗ്രാമത്തിലേക്ക് പുതുതായി വന്ന ഒരു കെഎസ്ഇബി ജീവനക്കാരന്‍ കണ്ണ് മിഴിച്ച് നോക്കി. അപ്പോള്‍ ബസ്സിലെ ചെക്കറെ പോലെ ഒരാള്‍ കൈയ്യിലൊരു കടലാസ് പട്ടിയുമായി വന്നു അവരോട് പറഞ്ഞു.
''ഓപ്പണ്‍ സീറോ ആരെങ്കിലും ക്ളോസ് കളിക്കുന്നാ, ഇനി പത്ത് മിനിറ്റ് ഉള്ളത് ക്ളോസ് വരാന്‍'' പറഞ്ഞതും ആളുകള്‍ ഓരോരുത്തരായി സീറോ മുതല്‍ ഒമ്പത് നമ്പര് പറഞ്ഞു പത്തും ഇരുപതും കൊടുക്കാന്‍ തുടങ്ങി.
സംഭവം മനസ്സിലാവാതെ പുള്ളിഎന്നോട് ചോദിച്ചു ഇതെന്താ പരിപാടി . ഞാന്‍ പറഞ്ഞു ഇതാണ് ബിഡ്ഡ് കളി, ബിഡ്ഡ് കളിയോ..? പുള്ളിക്ക് വീണ്ടും സംശയം. അതേ ബിഡ്ഡ് എന്നാല്‍ മഡ്ക്ക.
മഡ്ക്ക എന്നാല്‍ ....? പുള്ളി വിടുന്ന മട്ടില്ല , മഡ്ക്കാന്ന് ഹിന്ദിയില്‍ പറഞ്ഞാല്‍ കുടം. മഡ്ക്ക കളിയെ എന്നിന്‍റെ ഈ തെക്കര്‍ ചെല്ല്ന്നേ എനിക്കും അറിയില്ല. Google എടുത്ത് ''മഡ്ക്ക കളി'' എന്ന് സെര്‍ച്ച് ചെയ്തു. ജില്ലയുടെ ഓരോ ഭാഗങ്ങളില്‍ നിന്നുമായി പോലീസ് പിടിച്ച ആളുകളുടെ ന്യൂസുകള്‍ മാത്രം ഗൂഗിളില്‍ തെളിയുന്നു. മഡ്ക്ക, ബിഡ്ഡ് വേറെ പേരെനിക്കറിയില്ല. ഞാന്‍ ഒഴിയാന്‍ നോക്കി.
ഈ കളി എങ്ങിനെയാണെന്ന് പറഞ്ഞ് തരോ ... വീണ്ടും അയാളുടെ ചോദ്യം, ഞാനീ കളിയുടെ കോച്ചറല്ല ചേട്ടാ, പോരാത്തതിന് ജീവിതത്തിലിത് വരെ ഈ കളി കളിച്ചിട്ടുമില്ല, ഞാനൊഴിയാന്‍ നോക്കി. പക്ഷേ ആ ബാധയുണ്ടടോ എന്നെ വിടൂന്നു. അങ്ങിനെ ആ കളിയെകുറിച്ച് ഞാന്‍ വിവരിച്ചു.
ഈ മേഖലയിലെ കൂലിപണിക്കാരന്‍റെയും, പാവപ്പെട്ടവന്‍റെയും ചൂതാട്ടമാണ് ബിഡ്ഡ്, ഒരു തരത്തില്‍ പറഞ്ഞാല്‍ അനധികൃത ദിവസ ലോട്ടറി, ദിവസം രണ്ട് നേരം നറുക്കെടുപ്പ , 00 മുതല്‍ 99 വരെയുള്ള നമ്പരുകളില്‍ ഏതെങ്കിലും നമ്പരില്‍ ആളുകള്‍ക്ക് ഭാഗ്യം പരീക്ഷിക്കാം, അതേ നമ്പരാണ് നറുക്കെടുക്കുന്നതെങ്കില്‍ ഒരു രൂപയ്ക്ക് എഴുപത് മുതല്‍ എഴുപത്തി ഏഴ്രൂപ വരെ ലഭിക്കും. എല്ലാ ഗ്രാമങ്ങളിലും ഇതിന് നമ്പറുകള്‍ കലക്ട് ചെയ്യുന്ന കമ്മീഷന്‍ ഏജന്‍റുമ്മാര്‍ ഉണ്ടെങ്കിലും നറുക്കെടുപ്പ നടക്കുന്നത് ടൗണുകളിലാണ്. സീറോ മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകള്‍ രേഖപ്പെടുത്തിയ പന്തുകള്‍ കുടത്തിലിട്ട് കറക്കി അതില്‍ നിന്നും ഒന്നെടുക്കും, ഓപ്പണ്‍ നമ്പര്‍ റെഡി , അര മണിക്കൂറിന് ശേഷം രണ്ടാമതും ഇങ്ങനെ എടുക്കും ക്ളോസും റെഡി. കുടം അഥവ മട്ക്കയില്‍ നിന്നും ഭാഗ്യവാന്‍മാരെ തിരഞ്ഞെടുക്കുന്നത് കൊണ്ടാവാം ഇതിന് മഡ്ക്ക എന്ന പേര് വന്നത്. ബിഡ്ഡ് എന്ന പേര് വരാനുള്ള പേരെനിക്കറിയില്ലാ. ഒാപ്പണിലെയോ ക്ളോസിലെയോ ഒറ്റ സംഖ്യയില്‍ മാത്രം ഭാഗ്യം പരീക്ഷിക്കുകയാണെങ്കില്‍ ഒന്നിന് ഏഴ് മാത്രമേ ലഭിക്കൂ. ഇവിടത്തേ സാദാരണക്കാര്‍ക്കിടയില്‍ ചൂതാട്ടം നടത്തി ഏജന്‍റുമ്മാരും മുതലാളിയും വീര്‍ത്തു. ഭാഗ്യാന്വേശികളില്‍ ചിലര്‍ നല്‍കുന്ന നമ്പരിനും പ്രത്യേകതയുണ്ടാകു. രാവിലെ നാല്‍ക്കാലിയെയാണ് കണി കാണുന്നതെങ്കില്‍ നാല് എന്ന സംഖ്യ അവര്‍ തിരഞ്ഞെടുക്കുന്ന നമ്പരില്‍ ഉണ്ടാകും.
ഉദാഹരണത്തിന് ഒരു പശുവിന്‍റെ പുറത്ത് ഒരു കാക്കയെ കണ്ടാല്‍ നാലും, രണ്ടും നാല്‍പത്തി രണ്ടാവും സംഖ്യ. അങ്ങിനെ അവര്‍ക്കെന്തൊക്കേ പ്രത്യേകതകള്‍ കണുന്നു അതിനനുസരിച്ചാകും പരീക്ഷണം, എന്തിനേറേ പറയണം ദിവസത്തിന്‍റെ പ്രത്യേകതയ്ക്കനുസരിച്ചു, അന്ന് ക്രിക്കറ്റ് മത്സരമുണ്ടെങ്കില്‍ ഇഷ്ട താരത്തിന്‍റെ സ്ക്കോറിനനുസരിച്ചും ജേഴ്‌സി നമ്പരിനനുസരിച്ചും വരെ സംഖ്യ കണ്ട് പിടിച്ച് നമ്പര്‍ പരീക്ഷിക്കും.
ഇങ്ങിനെ ഒരുപാട് ചൂതാട്ടങ്ങള്‍ ഉണ്ട് വല്യ കളികളായ ജുഗാരിയില്‍പെട്ട ഉളായിപിതായി (അന്തര്‍ ബാര്‍) ഉത്സവ പറമ്പിലേയും കളിസ്ഥലങ്ങളിലെയും ചൂതാട്ടമായ ഗുഡു-ഗുഡു ( flower dice-rolling) അങ്ങിനെ ഒരുപാട് ഇനങ്ങളുണ്ട്. പലരും ഉല്‍സവ പറമ്പിലും, കളി സ്ഥലങ്ങളിലും വരുന്നത് വരെ ഇത്തരം ചൂതാട്ടങ്ങള്‍ക്കായിരിക്കും. നിരോധിച്ച ഇത്തരം ചൂതാട്ടങ്ങള്‍ ക്രിമിനല്‍ സംഘങ്ങളുടെ കാവലിലും നേതൃത്വത്തിലും മതിലുകളുടെയും ഇരുട്ടിന്‍റെയും മറവില്‍ സജീവമാണ്.
അങ്ങിനെ അതിനെ പറ്റി പറഞ്ഞ് നിര്‍ത്തി അയാളുടെ കയ്യിലുള്ള സായഹ്ന പത്രം ടോര്‍ച്ച് വെളിച്ചത്തിലൂടെ വായിക്കുമ്പോള്‍ എവിടെയോ മഡ്ക്കകളിയിലേര്‍പ്പെട്ടവരെ പോലീസ് പിടിച്ച വാര്‍ത്ത ആപത്രത്തിലുണ്ടായിരുന്നു.
ഒരു ജിഹാദി പോരാട്ടം
ഈ കാലഘട്ടത്തിന് ആവശ്യമായി എനിക്ക് തോന്നിയ ജിഹാദ്.
*****************************************
ദുബായില്‍ കൂടെ ജോലി ചെയ്യുന്ന ബംഗാളികളുടെയും ഹൈദരബാദിയുടെയും ജിഹാദി കഥകള്‍ കേട്ട് അവരുടെ അനുഭവങ്ങള്‍ പ്രേരണയായി പ്രവാസത്തിന് താത്ക്കാലിക വിട ചെല്ലി 2011-12 ആണ്ടില്‍ ഞാനൊരു ജിഹാദിന് പുറപ്പെട്ട് പരാജയപ്പെട്ട കഥ പറയാം .
കൂട്ടിന് പോരാളികളെ തേടിയ എനിക്ക് കൂട്ടുകാരായ നല്ല രണ്ട് പോരാളികളെ ലഭിച്ചു. രാധകൃഷ്ണനും, പ്രവീണ്‍ കുമാറും. അവര്‍ക്കും ആ പോരാട്ടത്തിന് നല്ല താല്‍പര്യമായിരുന്നു. രാധയാകട്ടെ ഈ ജിഹാദുമായി ബന്ധപ്പെട്ട ഒരാളായിരുന്നു. അയാളുടെ ആവശ്യ പ്രാകാരം ഞങ്ങള്‍ ഒരാളെയും കൂടി കൂട്ടത്തില്‍ ചേര്‍ത്തു സുന്ദരന്‍ എന്ന ഞങ്ങളുടെ സുഹൃത്തായ സുന്ദരണ്ണന്‍. അയാള്‍ നല്ലൊരു അഭ്യാസിയായിരുന്നു കൂടാതെ പതിനേഴ് പ്രാവശ്യം ശബയിമലയിലേക്ക പോയി പതിനെട്ടാം പ്രാവശ്യം പോകാന്‍ കാത്ത് നില്‍ക്കുന്ന ശുദ്ധ വെജിറ്റേറിയന്‍. ഞങ്ങളുടെ ക്ഷണം സന്തോശത്തോട് സ്വീകരിച്ച് അദ്ദേഹവും ഞങ്ങളുടെ കൂടെ ചേര്‍ന്നു. അങ്ങനെ ഞങ്ങള്‍ തീയുമാനിച്ച ജിഹാദായിരുന്നു വര്‍ഷങ്ങളോളം തരിശായി കിടക്കുന്ന പൈവളികെ പാടത്ത് ആ വര്‍ഷം നെല്‍കൃഷിയിറക്കുക എന്നത്.
പലരും ആ ഉദ്യമത്തില്‍ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ നോക്കി, പലരും നിരുത്സാഹപ്പെടുത്തി. ധന നഷ്ടക്കണക്കുകള്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വെച്ചില്ല. സ്വന്തമായി കുറച്ച് ഭൂമിയുണെടായിരുന്ന ഞങ്ങള്‍ ബാക്കി യുദ്ധ ഭൂമികള്‍ പാട്ടത്തിന്ന വാങ്ങി.
രണ്ട് ഏക്കറാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത് പക്ഷേ അവിടെ ജിഹാദ് പരീക്ഷിക്കണമെങ്കില്‍ ചുറ്റുമുള്ള പതിഞ്ചേക്കറോളം സ്ഥലങ്ങളില്‍ വേലി കെട്ടി വിളകളെ നശിപ്പിക്കാന്‍ വരുന്ന ഗോമാതാപിതാക്കളെ പ്രതിരോദിക്കണം.
വിശുദ്ധ കൃഷിമാസം വന്നെത്തിയത് കൊണ്ട് എല്ലാത്തിനും സമയം തികയില്ല എന്ന് വേവലാതിപെട്ട ഞങ്ങളെ അന്ന് പഞ്ചായത്ത് മെമ്പറായിരുന്ന നാരയണന്‍ സഹായിക്കാമെന്നേറ്റു. പ്രതിരോധ വേലി തീര്‍ക്കാന്‍ പഞ്ചായത്തിന്‍റെ സഹായത്തോടെ തൊഴിലുറപ്പ് പോരാളികളെ ഇറക്കി. അവരുടെ കൂടെ ചേര്‍ന്ന് വേലി ഞങ്ങള്‍ തീര്‍ത്തു. അടുത്തതായി വേണ്ടത് ആധുനിക യന്തോപകരണമായ ടില്ലര്‍. പടശേഖര സമിതിയുടെ ടില്ലറിനൊഴിവില്ല . അത് വേറെവിടെയോ ജിഹാദിന് ഉപയോഗിക്കുന്നു.
അങ്ങിനെ വിഷമിച്ചിരിക്കുന്ന ഞങ്ങളെ അന്നത്തേ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായ മോണപ്പ ഷെട്ടി പരോക്ഷമായി സഹായിക്കാമെന്നേറ്റു. അദ്ദേത്തിന്‍റെ വീട്ട് മുറ്റത്തുണ്ടായിരുന്ന പഴയൊരു യന്ത്രമായ ടില്ലര്‍ അദ്ദേഹം ഞങ്ങളോട് എടുത്ത് കൊള്ളാന്‍ പറഞ്ഞു. പഴയ ബ്രിട്ടിഷ് കാലത്തേ യന്ത്രമായത്കൊണ്ട് അത് ഇടക്കിടെ പണിമുടക്കാന്‍ സാധ്യതയുള്ളതായും അദ്ദേഹം മുന്നറിയിപ്പും തന്നു.
പരമ്പരാഗത ആയുധങ്ങള്‍ മാത്രം ഉപയോഗിച്ച് ജിഹാദ് ചെയ്തിരുന്ന ഞങ്ങള്‍ക്ക് ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു. ഞങ്ങളുടെ ആവലാതി കേട്ട് ശൗര്യം കണ്ട് ദിനേശണ്ണന്‍ എന്നൊരു സുഹൃത്ത് ഞങ്ങള്‍ക്ക് യന്ത്രം ഉപയോഗിക്കുന്ന രീതി കാണിച്ചും പഠീപ്പിച്ചും തന്നു.
ഞങ്ങളുടെ ജിഹാദിനുള്ള താല്‍പര്യവും ശൗര്യവും കണ്ടും ക്ഷണം സ്വീകരിച്ചും തൊട്ടടുത്ത പാടത്ത് ജിഹാദിന് അസീസ് , ഹരീഷ് കുമാര്‍ എന്നീ സുഹൃത്തുക്കള്‍ തയ്യാറായി. ഹരീഷിന് സ്വന്തമായി ഭൂമിയില്ലാത്തത് കൊണ്ട് പാട്ടത്തിനൊരു വേദി ഒപ്പിച്ച് കൊടുത്തു.
അങ്ങിനെ വെയിലിനെയും മഴയെയും വക വെക്കാതെ സന്തോഷത്തോടെ അതിലേറേ പ്രതീക്ഷയോടെ പൊരുതി കൊണ്ടിരുന്നു. ഓരോ ദിവസങ്ങളില്‍ ഓരോരുത്തരായി എന്‍റെയും പ്രവീണിന്‍റെയും, ഹരീഷന്‍റെയും വീട്ടില്‍ നിന്ന് വരുന്ന ഭക്ഷണ പൊതികള്‍ മാറിമാറി ക്കഴിച്ചു. കൂടെ ഹരീഷന്‍റെ പിതാവ് പറയുന്ന പഴയ കഥകള്‍ കേട്ടു.
ഇടക്കിടെ ഭൂമി പിളര്‍ത്തുന്ന യന്ത്രം പണിമുടക്കിയെങ്കിലും പലരും അത് നന്നാക്കാന്‍ സഹായിച്ചു. കൂടാതെ പൂസ്തകത്തില്‍ ചിലവ്ക്കണക്കുകള്‍ കൂടിക്കൂടി വന്നു.
പ്രതീക്ഷയോടെ പരമ്പരാഗത വിശ്വാസവും രീതിയും നില നിര്‍ത്തി വിത്തുകള്‍ മണ്ണിലേക്കെറിഞ്ഞു. പലതും മുളച്ചു പലതും മടിച്ചു. മുളച്ചതൊക്കേ വളര്‍ന്നു. ജിഹാദ് ഇഷ്ടപ്പെടാത്തത് കൊണ്ടാവം കാലാവസ്ഥ ചതിച്ചു. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന പാടമാണ് പൈവളികെ പാടം . മറ്റ് ജല സ്രോതസുകളൊക്കേ ചില ഭൂര്‍ഷ്വകളുടെ അത്യാഗ്രഹങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരുന്നു. പതിവ് വര്‍ഷങ്ങളില്‍ നിന്നും പരിമിതമായിരുന്ന ആ വര്‍ഷത്തേ മഴ. വെയിലാകട്ടെ കൂടുതലും . ജിഹാദ് വരണ്ടുണങ്ങറായി. അടുത്തുള്ള വീട്ടുകാരുടെ തുടരെ തുടരെ മോട്ടറില്‍ വെള്ളം ചോദിച്ചു അവരെയും വെറുപ്പിച്ചു. കിട്ടിയ വെള്ളത്തില്‍ മുളക്കാത്തിടങ്ങളിലെ കഷ്ടപ്പെട്ട് കളം പൂര്‍ത്തിയാക്കി. വരണ്ട പാടത്ത് സമൃദമായി വളര്‍ന്ന കള പറിച്ചു മടുത്തു.
ഞങ്ങള്‍ പാടത്ത് നിന്ന് പുറത്ത് പോകുന്ന തക്കം നോക്കി ഗോമാതാ പിതാക്കള്‍ വേലി ചാടി. ഞങ്ങളുടെ പ്രതീക്ഷകളെ വായിലാക്കി ചാണകവും പുണ്യഹവും സമ്മാനിച്ചു. എവിടെയെങ്കിലും ഒരു സ്ഥലത്തോ പരിപാടിയിലോ നില്‍ക്കുമ്പോളാവും ചുറ്റുമുള്ള വീടുകളിലെ പെണ്ണുങ്ങളുടെ ഫോണ്‍ വിളി ''അസ്സിയേ ബേം ബന്ന റ് കണ്ടത്തില്‍ നൊര്‍ച്ചും കാലി, നേജി ബാക്കിയില്ല'' അടുത്ത പ്രദേത്താണെങ്കില്‍ ഓടി വരും, ദൂരത്താണെങ്കില്‍ ആരോടെങ്കിലും ഫോണ്‍ ചെയ്ത് പറയും . വെള്ളിയാഴ്ച്ച ഞാന്‍ പള്ളിയില്‍ പോകുന്ന സമയവും അത്യാവശ്യത്ത് പുറത്ത് പോകുന്ന സമയം ഗോമാതാപിതാക്കള്‍ മനസ്സിലാക്കി വെക്കും. ഞാന്‍ പോകുന്ന സമയം നോക്കി ഏത് വിധേന വേലിയും പൊളിച്ച് അവര് ഞങ്ങളെ ജിഹാദിനെ തളര്‍ത്താനുള്ള പടപുറപ്പാട് തന്നെയാണ്. അതിനിടയ്ക്ക് ചിലവ് കൂടി കടമായത്കൊണ്ടും, വരുമാനമില്ലാത്തത് കൊണ്ടും കൂടെയുള്ള പോരാളികളെ അവരവരുടെ പ്രവര്‍ത്തന മേഖലയിലേക്ക് അയച്ചിരുന്നു. എങ്കിലും ഇടവിട്ട ദിവസങ്ങളില്‍ വന്ന് അവര്‍ നിരീക്ഷിച്ച് കൊണ്ടിരുന്നു. അതിനിടയില്‍ അടുത്തുള്ള ചെറിയ ഭൂമി പാട്ടത്തിന് വാങ്ങി ജൈവവളം മാത്രമുപയോഗിച്ച് പച്ചക്കറിയിലും ഒരു ജിഹാദ് പരീക്ഷിച്ചു. അതാകടെട പൂര്‍ണ്ണ വിജയമായിരുന്നു.
വളരെ പ്രതീക്ഷയോടെ ഞങ്ങള്‍ ആരംഭിച്ച ജിഹാദിന് മങ്ങലേറ്റുവെങ്കിലും വിള വന്നു. സഹ പോരാളികളുടെ കുടുംബങ്ങളുടെ സഹകരണത്തോടെ വിളവെടുത്തു വൈക്കോല്‍ അവിടെ തന്നെ മറിച്ച് വിറ്റു. തൂടര്‍ നടപടികള്‍ക്ക് ശേഷം നെല്ല് മില്ലില്‍ കൊടുത്തു അരിയാക്കി.
പാട്ടക്കാര്‍ക്ക് കൊടുക്കാമെന്നേറ്റ അരിയില്‍ നിന്നും പകുതി മാത്രമേ കൊടുത്തു. വാടിയ മുഖത്തോടെയാണെങ്കിലും അവരത് സ്വീകരിച്ചു. ഇനിയും ജിഹാദിന് ഈ വഴിയില്‍ വരുമല്ലോ അന്ന് കാണിച്ച് തരാമെന്ന ഭാവത്തോടെ.
എല്ലാം കഴിഞ്ഞ് കിട്ടിയ മുതലുകള്‍ സമമായി ഓഹരി വെച്ചു. വരവ് ചിലവ് കണക്കുകുട്ടി നോക്കിയപ്പോള്‍ മാര്‍ക്കറ്റില്‍ ഒരുകിലോയ്ക്ക് ഇരുപത്തെട്ട് രൂപയ്ക്ക് കിട്ടുന്ന അരിക്ക് വേണ്ടി ഞങ്ങള്‍ ചിലവഴിച്ചത് തൊണ്ണുറ്റി അഞ്ച്. യുദ്ധത്തില്‍ തോറ്റോടിയെങ്കിലും ജീവന്‍ തിരിച്ച് കിട്ടിയല്ലോ എന്ന അവസ്ഥ. പക്ഷേ ആകെ വിഷമിപ്പിച്ചിരുന്നത് ആളുകളുടെ പരിഹാസ രൂപേണയുള്ള നോട്ടവും ഞങ്ങളാദ്യമേ പറഞ്ഞില്ലേ എന്ന കുത്തുവാക്കുകളും മാത്രമായിരുന്നു.
അങ്ങിനെ അടുത്ത വിശുദ്ധ മാസത്തില്‍ ഇതിന് തിരിച്ചടി നല്‍കാമെന്ന ഞാന്‍ സഹപ്രവര്‍ത്തകര്‍ക്ക ആവേശം നല്‍കി. പക്ഷേ അതിന് മുമ്പ് എനിക്ക് സാഹചര്യം വീണ്ടുമെന്നേ പ്രവാസിമാക്കി.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ ഇന്നവിടത്തേ ഭൂമികള്‍ പകുതിയിലതികവും സാമ്രാജ്യത്വ ശക്തികള്‍ കോളനീവല്‍ക്കരിച്ചിരിക്കുന്നു.
Monday, July 18, 2016
ഗുംപെ മഹാത്മ്യം
ഗുംപെ മഹാത്മ്യം...... രണ്ടാം ഭാഗം
ഒരു മലയുടെ ചുറ്റിലുമായി രണ്ടായിരത്തിലതികം തെളിനീരൊഴുകുന്ന തുരങ്കങ്ങള്‍, ഒരുപാട് ഗുഹകള്‍, കാന്തിക ശക്തിയുള്ള മലനിരകള്‍, സ്വര്‍ണ്ണ നിറത്തിലുള്ള പുല്‍തട്ടുകള്‍ കേട്ടിട്ട് അല്‍ഭുതം തോന്നുന്നില്ലെ അതാണ് സുവര്‍ണ്ണ നദിയുടെ ഉല്‍ഭവസ്ഥാനമായ പൊസഡി ഗുംപെ. കേരള വിനോദ സഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെട്ടിട്ടും, അടിസ്ഥാന സൗകര്യമില്ലാത്തത് കൊണ്ട് മാത്രം ആരുമറിയാതെ പോയ വടക്കന്‍ കേരളത്തിലെ പൊന്‍മുടി.ഒരുപാട് ഓര്‍മ്മളിലൂടെ ഞാന്‍ നിങ്ങളെ ഗുംപെയിലേക്ക് കൊണ്ട് പോകാം.
കുട്ടിക്കാലത്ത് രാവിലെ പാടത്ത് നിന്ന്കൊണ്ട് സൂര്യോദയം കാണുമ്പോള്‍ എന്‍റെ വിചാരം സൂര്യന്‍ ഉദിക്കുന്നത് അടുത്തുള്ള ആ മലയില്‍ നിന്നായിരുന്നു എന്നാണ്. സൂര്യന്‍ ഒളിച്ചിരിക്കുന്ന ആ മലനിരകളെ വ്യക്തമായി കാണാനുള്ളാഗ്രഹം കൊണ്ട് ഞാന്‍ വീടിന് മുമ്പിലുള്ള കണ്ണെത്ത ദൂരെത്തോളം പരന്ന് കിടക്കുന്ന കരിമ്പാറയില്‍ കയറി നിന്ന് ആ മലനിരകളെ വീക്ഷിക്കും. പിന്നെയാരോ പറഞ്ഞ് തന്നു ആ മലയുടെ പേരാണ് ''പൊസഡി ഗുമ്പെ'' എന്ന്.
അഞ്ചാം ക്ളാസില്‍ പഠിക്കുന്ന കാലത്ത് തൊട്ടടുത്ത കന്നട ക്ളാസും ഞങ്ങളുടെ ക്ളാസും തമ്മില്‍ ചുമരിന്‍റെ വേര്‍തിരിവില്ലാതിരുന്നത് കൊണ്ട് അവിടെ പഠിപ്പിക്കുന്ന പാഠങ്ങള്‍ ഞങ്ങള്‍ക്കും കേള്‍ക്കാമായിരുന്നു. കയ്യാര്‍ കിഞ്ഞണ്ണ റൈയ്യുടെ ''പൊസഡി ഗുംപെ'' എന്ന കവിതയിലൂടെ ഗുംപെയുടെ സൗന്ദര്യം കന്നടാധ്യപകന്‍ വിദ്യാര്‍ത്ഥികളോട് വര്‍ണ്ണിക്കുന്നത് കേട്ട എന്‍റെ മനസ്സിലില്‍ ആഗ്രഹമുദിച്ചു ആ മലമുകളില്‍ പോകണമെന്നും അതിനെ പറ്റി കൂടുതല്‍ അറിയണമെന്നും.
എന്‍റെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരമായി ആ മലയെപറ്റി പലരും പല കഥകള്‍ പറഞ്ഞ് തന്നു. ആ മലയെ ചുറ്റിപറ്റിയുള്ള പല സംഭവങ്ങളും കെട്ട് കഥകളും കേട്ട് അറിയാതെ എന്‍റെ മനസ്സില്‍ ചെറിയ ഭയം കന്ന് കൂടി. ആ മലയ്ക്കടുത്ത് താമസിക്കുന്നത് ഒരു മന്ത്രവാദി മാത്രമാണെന്നും ആ മന്ത്രവാദി മന്ത്രശക്തിയാല്‍ തളച്ച ആത്മാക്കളെ അഴിച്ച് വിടുന്നതും ആ മലമുകളിലേക്കാണെന്നും ആരോ തട്ടിവിട്ടു. ഗുംപെയില്‍ ശാപമെറ്റ രണ്ട് സ്ത്രീകള്‍ വിവസ്ത്രരായി അലഞ്ഞ് തിരിഞ്ഞിരുന്നുവത്രേ. ആ കഥയുടെ പൊരുള്‍ ഒരുപാട് അന്വേശിച്ചിട്ടും എനിക്ക് ഇന്നും പിടികിട്ടിയില്ല. പക്ഷേ പലരും ഇന്നും വിശ്വസിക്കുന്നത് അങ്ങിനെയൊരു സംഭവം ഉണ്ടായിരുന്നു എന്നാണ്.
എന്‍റെ നാടായ പൈവളികെയില്‍ നിന്നും എട്ട് കിലോമീറ്റര്‍ മത്രം ദൂരമുണ്ടായിട്ടും ഞാന്‍ ഗുംപെയെ അടുത്ത് നിന്നും ദര്‍ശിച്ചത് ആ മലയ്ക്ക് കീഴില്‍ സ്ഥിതി ചെയ്യുന്ന ധര്‍മ്മത്തട്ക്ക സ്ക്കൂളില്‍ നടന്ന സ്ക്കൂള്‍ യുവജനോല്‍സവത്തിന് പോയപ്പോഴാണ്. അന്ന് ആ മലമുകളില്‍ കയറാന്‍ ഒരുപാട് ആഗ്രഹിച്ചെങ്കിലും എന്‍റെ ശ്രമങ്ങളെ കൂട്ടൂകാര്‍ നിരുത്സാഹപ്പെടുത്തി. അതിന് ശേഷം ആ മലയുടെ പകുതി വരെ കയറാനായത് വിനയന്‍ സംവിധാനം ചെയ്ത ദിലീപ് നായകനായ വാര്‍ ആന്‍റ് ലൗ എന്ന സിനിമ ആ മലയുടെ അടിവാരത്ത് വെച്ച് ഷൂട്ടിംഗ് ചെയ്ത സമയത്താണ്. ആ സിനിമയുടെ ഷൂട്ടിംഗോടെ ഗുംപെയുടെ സൗന്ദര്യം പുറം ലോകമറിഞ്ഞു. പലര്‍ക്കുമത് കാര്‍ഗില്‍ താഴ്വര പോലെ തോന്നിച്ചു. അന്നാണ് എനിക്ക് മനസ്സിലായത് പൊസടി ഗുംപെ എന്നാല്‍ ഒരുമലയല്ല മൂന്ന് മലകളാണെന്ന്.
2002 ല്‍ ഒരു ട്രക്കിംഗിലൂടെയാണ് ഞാനാദ്യം ഗുംപെയുടെ നെറുകയിലെത്തിയത് ചേവാറില്‍ നിന്നും കയറി ധര്‍മ്മത്തട്ക്കയിലിറങ്ങിയ ആ യാത്രയിലാണ് അതിന്‍റെ സൗന്ദര്യം ശരിക്കും ഞിനറിഞ്ഞത്.
ഗുംപെയില്‍ എന്നേ വിസ്മയപ്പെടുത്തിയത് രണ്ട് കിണറുകളായിരുന്നു. ആ കിണറുകള്‍ പാണ്ഡവന്‍ കിണര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് . ഒരു കിണറില്‍ നാമൊരു കല്ലെടുത്തിട്ടാല്‍ കുറച്ച് ദൂരെ സ്ഥിതി ചെയ്യുന്ന മറ്റൊരു കിണറിനകത്തും കല്ല് വീണ ശബ്ദം കേള്‍ക്കാം. അകത്തൂടെ രണ്ട് കിണറിനെയും ബന്ധിപ്പിക്കുന്ന ഒരു തുരംഗമുണ്ടത്രേ അത് കൊണ്ടാണ് രണ്ട് ഒരു കിണറിനകത്തേ ശബ്ദം മറ്റൊരു കിണറിലും പ്രതിഫലിക്കുന്നത്.
ഗുംപെയെക്കുറിച്ചുള്ള അന്വേശണത്തില്‍ ഗുംപെയ്ക്ക് കീഴില്‍ സ്തിതി ചെയ്യുന്ന രണ്ട് ഗുഹകളെ പറ്റി കേള്‍ക്കാനിടയായി. അതിനെക്കുറിച്ച് പലരോടും അന്വോശിച്ചപ്പോള്‍ ആര്‍ക്കും വ്യക്തമായ വിവരമോ അറിയില്ല.
അങ്ങനെയിരിക്കേ ഒരു ദിവസം എതോ ഒരു അപേക്ഷ നല്‍കുന്നത് സംബന്ധിച്ച് ഗുംപെ നിവാസിയായ ഒരു നയക്കര്‍ എന്‍റെയടുത്ത് വന്നു. അദ്ദേഹത്തോട് ഞാന്‍ ആ ഗുഹയെക്കുറിച്ച് ചോദിച്ചു. അദ്ദേഹമാണ് ആ ഗുഹകളുടെ പേരുകള്‍ പറഞ്ഞ് തന്നത്. ഒന്നാമത്തേത് ''തീര്‍ത്ഥ ഗുഹ'', രണ്ടാമത്തേത് ''വിഭൂതി ഗുഹ''. വിശ്വാസപരമായി വളരെ പ്രത്യേകതയുള്ള ഗുഹയാണതെന്നും , തീര്‍ത്ഥ അമാവാസി ദിനത്തില്‍ അതിരാവിലെ ആ ഗുഹയ്ക്കകത്ത് കയറുന്ന പതിവുണ്ടെന്നും പറഞ്ഞു.
അതിനെപറ്റി കൂടുതല്‍ അറിയണമെങ്കിലും കാണണമെങ്കിലും തീര്‍ത്ഥ അമാവാസി ദിവസം ഗുംപെയിലെ കൃഷ്ണ ഭട്ടരുടെ വീട്ടിനടുത്ത് വന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
അങ്ങിനെ കത്തിരിപ്പിനൊടുവില്‍ അടുത്ത തീര്‍ത്ഥ അമാവാസി ദിനത്തില്‍ അതി രാവിലെ ഞാന്‍ സ്ക്കൂട്ടറില്‍ ഗുംപെയിലെ കൃഷ്ണ ഭട്ടറുടെ വീട്ടിനടുത്തെത്തി. ആവള മഠ ക്ഷേത്ര പരിസരത്ത് നിന്നുള്ള ഒരു സംഘവും, പരിസര വാസികളായ ചിലരും അവിടെയുണ്ടായിരുന്നു.
നായക്കര്‍ പരിചയപ്പെടുത്തിയ ഭട്ടരുടെ ക്ഷണ പ്രകാരം ആ സംഘങ്ങളുടെ പിറകെ തോട്ടത്തിനുള്ളിലൂടെ ഞാനും നടന്ന് ആ ഗുഹക്ക മുന്നിലെത്തി. ആദ്യമായി ആ സംഘം തീര്‍ത്ഥ ഗുഹയ്ക്കരികിലെത്തി. അതില്‍ എല്ലാവരും സ്നാനം ചെയ്ത തൊട്ടടുത്ത വിഭൂതി ഗുഹയിലേക്ക്. ആ ഗുഹയുടെ ചെറിയ കവാടത്തിലൂടെ ഓരോരുത്തരായി അകത്ത് പോയി അകത്ത് നിന്നും പ്രത്യേകമായ ഒരു മണ്ണ് കൊണ്ട് വരുന്ന. വെള്ള നിറമുള്ള ഭരണി നിര്‍മ്മിക്കുന്നത് പോലുള്ള പ്രത്യേക തരം ഒരു മണ്ണ്. ഇരുട്ടില്‍ അകത്ത് കടന്ന് പോകുന്നവര്‍ക്ക് വിഭൂതി എന്നറിയപ്പെടുന്ന ആ മണ്ണാണ് കിട്ടിയതെങ്കില്‍ ആ വര്‍ഷം ഭാഗ്യത്തിന്‍റെതാണെന്നും, വെളിയില്‍ കണുന്നത് പോലുള്ള കറുത്ത മണ്ണാണെങ്കില്‍ നിര്‍ഭാഗ്യകരമായ വര്‍ഷമാണെന്നുമാണ് അവരുടെ വിശ്വാസം. അങ്ങനെ ഗുഹയെ കണ്ടും അവയെ അറിഞ്ഞും അവിടെ നിന്നും ഗുംപെയുടെ മുകള്‍ തട്ടിലേക്ക് തിരിച്ചു. മുകളില്‍ നിന്നും കുതിരമുഖം കാണാനും മറ്റ് ദൃശ്യങ്ങള്‍ കാണാനും.
Sunday, June 5, 2016
കമല്‍ ഹൈദറും ശെറൂള്‍ സാഹിബും
കമല്‍ ഹൈദര്‍
.........................
1958 ല്‍ ഏറ്റവും നല്ല പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പാക്കിസ്താന്‍ ടൈംസിന്‍റെ പത്രാധിപരായിരുന്ന കമല്‍ ഹൈദറിന് കാസറഗോഡുമായി വളരെ അടുത്ത് ബന്ധമാണുണ്ടായിരുന്നത്.
ദക്ഷിണ കാനറയിലെ പുത്തൂര്‍ താലൂക്കില്‍ ജനിച്ച് വളര്‍ന്ന് അദ്ദേഹത്തിന്‍റെ ജീവിതം വഴിത്തിരിവിലെത്തിയത് അംഗഡിമുഗറിലേക്കുള്ള വരവിന് ശേഷമാണ് .
വിവിധ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് സാമൂഹ്യ സേവനരംഗത്തേക്ക് സംഭാവന ചെയ്തിരുന്ന അംഗഡിമുഗര്‍ അധിപതികളായിരുന്ന ശെറൂല്‍ കുടംബത്തിലെ ചരിത്രപുരുഷനായി മാറിയ മുഹമ്മദ് ശെറൂള്‍ സാഹിബിന്‍റെ ദീര്‍ഘവീക്ഷണപരമായി ഉയര്‍ന്ന പ്രതിഭകളില്‍ പ്രമുഖനാണ് പില്‍ക്കാലത്ത് ഏഷ്യ മുഴുവനും അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായി മാറിയ കമല്‍ ഹൈദര്‍.
ശെറുല്‍ സാഹിബ് യുവ എഴുത്തുകാരനായ കമല്‍ ഹൈദറിനെ സ്വന്തം തറവാട്ടില്‍ താമസിപ്പിച്ച് മതപഠത്തിനുള്ള സൗകര്യം ചെയ്തുകൊടുത്തു. കൂടാതെ അദ്ദേഹം ഇംഗ്ളീഷ് ഭാഷയിലും നല്ല പാണ്ഡിത്യവും നേടി. മത പ്രബോധനത്തിന് വേണ്ടി ശെറൂള്‍ സാഹിബ് ഹൈദറിന്‍റെ പത്രാധിപത്യത്തില്‍ ''ജ്യോതി '' എന്ന കന്നടമാസിക ആരംഭിച്ചു. മത പരിര്‍ത്തനത്തിന്‍റെ പേരില്‍ അന്ന് നടന്ന കോലാഹലത്തേ ശെറൂള്‍ സാഹിബ് നേരിട്ടത് മൗലാന മുഹമ്മദലിയുടെ ''ഇസ്ലാം ആന്‍റ് അണ്‍ടച്ചബ്ലിറ്റി'' (Islam&untouchability) എന്ന ലഘു കൃതി ഹൈദറിനെക്കൊണ്ട് കന്നടയില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച് സൗജന്യമായി വിതരണം ചെയ്താണ്.
ഉഡുപ്പിയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന അന്തരംഗ എന്ന കന്നട പത്രത്തിന്‍റെയും, ഹ്യൂമണ്‍ എഫയേഴ്സ് എന്ന ഇംഗ്ളീഷ് പത്രത്തിന്‍റെ എഡിറ്ററായും ഹൈദര്‍ സേവനം ചെയ്തു. ആ കാലഘട്ടത്തില്‍ ഉഡുപ്പി സ്വദേശിനിയായ മറിയം വാഹിദയെ വിവാഹം ചെയ്തു. അദ്ദേഹം ഒരുപാട് കൃതികള്‍ രചിച്ചു. ചാന്ദ് ബീവി എന്ന അദ്ദേഹത്തിന്‍റെ കവിത പാടപുസ്തകങ്ങളില്‍ ചേര്‍ക്കപ്പെട്ടിരുന്നു.
പിന്നെയദ്ദേഹം തന്‍റെ പ്രവര്‍ത്തന മേഖല കല്‍കത്തയിലേക്ക് മാറ്റി. രാജ്യം വിഭജിക്കപ്പെട്ടതോടെ ജോലിസംബന്ധമായി അദ്ദേഹത്തിന് തന്‍റെ താമസം പാക്കിസ്താനിലേക്ക് മാറ്റി. പാക്കിസ്ഥാന്‍ ടൈംസിന്‍റെ എഡിറ്ററായി സേവനമനുഷ്ടിച്ച അദ്ദേഹം 1974 ല്‍ വിരമിച്ചു.
1974 ല്‍ ബ്രിട്ടീഷ് ടി.വിയില്‍ ടി.വി കറസ്പോണ്‍ഡ് ആയും ശേഷം CBS TV യിലും NBS TV പാക്കിസ്ഥാന്‍ , ജപ്പാന്‍ ടിവിയായ TV N.H.K എന്നിവയിലും സ്പെഷ്യല്‍ ടിവി കറസ്പോണ്ടായും സേവനമനുഷ്ടിച്ചു.
തന്‍റെ എഴുപത്തഞ്ചാം വയസ്സിലും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം വീക്ഷിച്ച പാക്കിസ്താന്‍ പ്രസിഡണ്ട് സിയാ ഉ റഹ്മാന്‍ പറഞ്ഞത് ഈ വയസ്സില്‍ ഇത്തരം ആയാസകരമായ പ്രവര്‍ത്തനം ഉന്‍മേഷത്തോടെ ചെയ്യുന്ന കമാല്‍ ഹൈദര്‍ എന്നേ പലപ്പോഴും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട് എന്നാണ് .
ഫോട്ടോഗ്രാഫി ഹരമായിരുന്ന അദ്ദേഹം വ്യത്യസ്തമായ ക്യാമറകള്‍ സൂക്ഷിച്ചിരുന്നു. യൂകെ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍റ് എന്നീ രാജ്യങ്ങള്‍ 1958 ല്‍ സന്ദര്‍ശിച്ച അദ്ദേഹം , 1962 ല്‍ യു.എസ്.എയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലും, 1980 ല്‍ യൂ.എന്‍ ജനറല്‍ അസ്സംബ്ളി സെഷനിലും, 1984 ല്‍ ഷിപ്പിംഗ് മാഗ്നറ്റായ sessu hayakawa യിലും 1988 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന റിവര്‍നഡ് മൂണ്‍ (reverned moon) കണ്‍വെന്‍ഷനിലും ക്ഷണിക്കപ്പെട്ട വിശിഷ്ടാഥിതിയായി പങ്കെടുത്തു.
നാല്‍ വര്‍ഷം അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ നശിച്ച് ശയ്യയില്‍ കിടന്ന് 1998 എപ്രില്‍ ഒന്നാം തീയതി അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
നസീം ബാനു , ഷമീം ബാനു എന്ന രണ്ട് പെണ്‍മക്കളും, ഇക്ബാല്‍ , ഖാലിദ് ഹൈദര്‍ എന്ന രണ്ട് ആണ്‍ മക്കളുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
ചരിത്ര സംഗ്രഹണം......അസീസ് കട്ട.
കടപ്പാട് - പാക്കിസ്താന്‍ ടൈംസ്, ജെനി
എച്ച്. എ മുഹമ്മദ് മാസ്റ്റര്‍
ചോട്ടുഭായിന്‍റെ കണ്ണാടി ദൈവം
ചിലപ്പോള്‍ എന്‍റെ മനസ്സ് പതറുമ്പോള്‍ ഞാന്‍ ചോട്ടു ഭായിയെ ഓര്‍ക്കും. എനിക്കറിയാവുന്ന അയാളുടെ ജീവിതത്തിലേക്ക് കണ്ണോടിക്കും. ഇപ്പോള്‍ അയാളെവിടെ എന്നും എങ്ങിനെ ജീവിക്കുന്നു എന്നറിയില്ലെങ്കിലും അയാളെ ഞാനറിഞ്ഞ ആ ചുരുക്കം ദിനങ്ങള്‍ ഇടക്കിടെ എന്‍റെ മനസ്സിലേക്ക് കടന്ന് വരും.
ഇടക്കിടെ എന്‍റെ ഓര്‍മകളില്‍ കടന്ന് വരുന്ന ആ കുറിയ മനുഷ്യന്‍ ആരാണെന്നറിയാന്‍ നിങ്ങള്‍ക്കും അകാംക്ഷയുണ്ടാവുമല്ലോ..? എങ്കില്‍ ഞാനയാളെ പരിചയപ്പെടുത്താം.
മുംബൈയില്‍ മലബാര്‍ ഹില്ലിലെ സിംല ഹൗസനകത്തുള്ള കമ്‌മ്യൂണിക്കേഷന്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന സമയത്താണ് അവിടെ നിന്ന് നാട്ടിലേക്ക ഫോണ്‍ ചെയ്യാന്‍ വരുന്ന ബാലന്‍ നായരെ ഞാന്‍ പരിചയപ്പെടുന്നത്. ആ പ്രദേശത്ത് മലയാളികള്‍ വളരെ വിരളമായിരുന്നു. അത് കൊണ്ടാവം ആ ബന്ധം ധൃഡമായത്.
ഒരു സിന്ധിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന തൃശൂര്‍ സ്വദേശിയായ ബാലന്‍ നായരെ സ്നേഹപൂര്‍വ്വം ഞങ്ങള്‍ ചോട്ടുഭായി എന്നാണ് വിളിച്ചിരുന്നത്. എന്‍റെയടുത്ത് നിന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നത് കൊണ്ട് അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ എന്തോ ചില പ്രശ്നങ്ങള്‍ ഉണ്ട് എനിക്ക് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നു. അയാള്‍ക്കും എനിക്കും ഒഴിവുകിട്ടുമ്പോള്‍ മുകളിലുള്ള കമല നെഹ്രു പാര്‍ക്കിലോ താഴെയുള്ള പ്രിയദര്‍ശിനി പാര്‍ക്കിലോ പോയി ഇരുന്ന് ഓരോ പൊതു കാര്യങ്ങളും ചര്‍ച്ച ചെയ്യും. അയാളുടെ ജീവിതത്തെ കുറിച്ചും അവിടെ എത്തിപ്പെട്ട കഥകളെ കുറിച്ചും ഞാന്‍ ചോദിക്കുമ്പോള്‍ അയാള്‍ മനപ്പൂര്‍വം ഒഴിഞ്ഞ് മാറും. പക്ഷേ നിരന്തരമായ എന്‍റെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ മനസ്സില്ല മനസ്സോടെ അയാളുടെ ജീവിത കഥ എന്നോട് പറഞ്ഞു.
തന്‍റെ പതിമുന്നാമത്തേ വയസ്സില്‍ ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ എല്ലാരുടെയും മുമ്പില്‍ കുറ്റവാളിയായി മുദ്രകുത്തപ്പെട്ടപ്പോള്‍ കള്ള വണ്ടീ കയറി. എത്തപ്പെട്ടത് കുര്‍ളയിലെ കസായി വാഡയില്‍. എതോ ഹോട്ടലില്‍ ജോലിക്ക് നിന്നു. ഹോട്ടലുടമയുടെ മര്‍ദ്ദനവും ഭാരിച്ച ജോലിയും മൂലം തിരിച്ച് നാട്ടിലേക്ക് ചെല്ലാമെന്ന് കരുതിയെങ്കിലും തന്നെ വിശ്വസിക്കാത്ത നാട്ടിലേക്ക് ഇനിയില്ല എന്ന് തീരുമാനിച്ചു. അങ്ങനെ പതിയെ ചോട്ടുവും നഗര ജീവിതവുമായി പൊരുത്തപ്പെട്ടു.
കുറച്ച് കാലത്തെ ഹോട്ടലിലെ തൊഴിലിന് ശേഷം പലപല ജോലികള്‍ ചെയ്തു. കൂലിയായും, കൈവണ്ടിക്കാരനായും, പഴകച്ചവടക്കാരനായും, ബാറിലെ തൊഴിലാളിയായും, ടാക്സിക്കാരനായും അറിയപ്പെട്ടു. അങ്ങിനെ നാടുമായും കുടുംബവുമായും ഏതൊരു ബന്ധമില്ലാതെ കടന്ന് പോയത് നീണ്ട ഇരുപത്തെട്ട് വര്‍ഷം. ഒരു നാള്‍ നാട്ടിലേക്ക് തിരിച്ച് പോകണമെന്ന് മോഹമുദിച്ചു.
നീണ്ട ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുന്നംകുളത്ത് കാലുകുത്തുമ്പോള്‍ ചാലക്കുടി അങ്ങാടിക്കൊരുപാട് മാറ്റം സംഭവിച്ചിരുന്നു. തങ്ങളുടെ പഴയ വീടൊഴിച്ച് നാടിന്‍റെ മുഖച്ചായ തന്നെ മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക കാലുകുത്താന്‍ മടിച്ചു.
കോളിംഗ്ബെല്‍ അമര്‍ത്തിയപ്പോള്‍ അകത്ത് നിന്നും വൃദ്ധയായ സ്ത്രി കടന്ന് വന്നു. ആരാ... അവരുടെ ചോദ്യം
ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ കണ്ടു. അമ്മയ്ക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. വാര്‍ദ്ധക്യത്തിലേക്ക് കടന്നു അകെ ക്ഷിണിച്ചു . അവരെ നോക്കി ഒന്നും പറയാതെ നില്‍ക്കുമ്പോള്‍ വീണ്ടുമവരുടെ ചോദ്യം ആരാ മനസ്സിലായില്ല...?
സ്വന്തം അമ്മയോട് ഞാനെങ്ങനെ പരിചയപ്പെടുത്തും. എങ്കിലും വിക്കി വിക്കി പറഞ്ഞു അമ്മേ ഇത് ഞാനാ കുട്ടന്‍ നിങ്ങളുടെ ചെറിയമകന്‍ കുട്ടനാമ്മേ.
എന്‍റെ അമ്മ ഞെട്ടി . അതിശയത്തോടെ എന്‍റെ മുഖത്ത് നോക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട മകന്‍. ഇനി കാണില്ല എന്ന് വിചാരിച്ച മകന്‍ . അവരെന്നേ കെട്ടി പിടിച്ചു. ഞങ്ങള്‍ ഒരുപാട് കരഞ്ഞു. അവരെന്തൊക്കേയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
പിന്നെ ഓരോരോ കഥകള്‍ ഞങ്ങള്‍ പങ്കുവെച്ചു. ഞാന്‍ പോയി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പെട്ടന്നൊരു ദിവസം അച്ഛന്‍ വിട്ട് പിരിഞ്ഞ കഥയും. ചേച്ചിക്കും ചേട്ടനും കല്യാണം കഴിഞ്ഞ കഥയും അങ്ങിനെ ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്ക് ഇടയിലുള്ള ഓരോ ദിനങ്ങളുടെ കഥകളും.
കുറച്ച് ദിവസങ്ങള്‍ വേണ്ടി വന്നു നാടുമായി പൊരുത്തപ്പെടാന്‍. അമ്മയുടെ ആവശ്യം ഞാന്‍ കല്യാണം കഴിക്കുക എന്നതായിരുന്നു. ചേട്ടനും, പെങ്ങളും മാറി താമസിക്കുന്നത് കൊണ്ട് ആ വീട്ടില്‍ അമ്മ ഒറ്റയ്ക്കായിരുന്നു. കൂട്ടിന് അവരുടെ മക്കള്‍ വരും.
ഇനി അമ്മയ്ക്ക് കൂട്ടിന് നീയൊരാളേ കൊണ്ട് വരണം അമ്മയുടെ നിര്‍ബന്ധം കാരണം ഞാന്‍ കല്യാണത്തിന് സമ്മതിച്ചു. പക്ഷേ നാല്‍പത്തിയൊന്ന് വയസ്സായ എനിക്കാര് പെണ്ണ് തരാന്‍. കൂടാതെ നാട് വിട്ട് ഓടി പോയവന്‍ എന്ന പേരും. അങ്ങനെ ഒരുപാട് ആലോചനകള്‍ വന്ന് തെറ്റിപോയി. അവസാനം ഒരാലോചന ഒത്ത് വന്നു ഒരു ഡാന്‍സ് ടീച്ചര്‍.
part.....2
സിന്ധിയുടെ വിളി വന്നത് കൊണ്ട് പകുതിയില്‍ നിര്‍ത്തിയ ചോട്ടു ഭായിയുടെ ജീവിത കഥയുടെ ബാക്കി കേള്‍ക്കാതെ എനിക്കുറക്കം വന്നില്ല.
താമസമുറിയുടെ താഴെയുള്ള ചക്കിയില്‍ പാതിരാത്രിയും ഗോതമ്പ് പൊടിക്കുന്ന ശബ്ദം കേള്‍ക്കാം. സമയത്ത് പൊടിച്ച് കൊടുക്കാത്തത് കൊണ്ട് മറാട്ടിയില്‍ ഒരു സ്ത്രീ ചീത്ത പറയുകയാണ്.
ഉറക്കം വരാതെ ഞാന്‍ മുറിയുടെ കിളിവാതില്‍ തുറന്നു. അത് തുറന്നപ്പോള്‍ പുറത്തേ കാഴ്ച്ചകള്‍ എന്നെ തെല്ല് ഭയപ്പെടുത്തി. ദൂരെ നിന്ന് ശാന്തി വനത്തിലെ മരങ്ങളും, പാര്‍സികള്‍ താമസിക്കുന്ന മലബാര്‍ അപ്പാര്‍ട്ട്മെന്‍റും കാണാം. ആ കാടിന്‍റെ അറ്റത്താണ് പാര്‍സികളുടെ ശവസംസ്ക്കാരം നടത്തുന്ന സ്ഥലം. പകല്‍ സമയങ്ങളില്‍ അവിടെ പാറി നടക്കുന്ന ശവംതീനി കഴുകന്‍മാരെ കാണാം. നേപന്‍സി റോഡില്‍ പണിത ഉയരം കൂടിയ കെട്ടിടത്തിന്‍റെ മുകളില്‍ മുറിയെടുക്കാന്‍ പലരും മടിച്ചു. പലരും വാങ്ങിയ മുറികള്‍ ഒഴിഞ്ഞു കാരണം പറഞ്ഞതാവട്ടെ പാര്‍സികളുടെ ശവസംസ്ക്കാര സ്ഥലവും കഴുകന്‍മാര്‍ ശവം തിന്നുന്ന കാഴ്ച്ചകള്‍ അവിടെന്ന് നേരേ കാണാം എന്നതായിരുന്നു. ഇങ്ങനെ ഓരോന്ന് ഓര്‍ത്തൂ ഞാന്‍ കണ്ണടച്ച് കിടന്നു. മയക്കം എപ്പോഴോ എന്‍റെ കണ്ണുകളെ ബാധിച്ചു.
പിറ്റെ ദിവസം ഞാനും ചോട്ടൂ ഭായിയും പോയി ഇരുന്നത് യാങ്കി ഗാര്‍ഡന്‍റെ അടിയില്‍ നിന്നും ലീക്കായി ഒഴുകുന്ന വെള്ളം സംഭരണം ചെയ്യുന്ന ചെറിയ കുളത്തിനരികിലാണ്. അവിടെ ഗാട്ടി പെണ്ണുങ്ങള്‍ വസ്ത്രം അലക്കുന്നു അവരുടെ ബഹളം കേള്‍ക്കാം. അവിടെയിരുന്ന് ചോട്ടൂ ഭായി തന്‍റെ ജീവിത കഥ തുടര്‍ന്നു.
മനസ്സില്ലാ മനസ്സോടെയാണെങ്കിലും സഹോദരന്‍റെയും സഹോദരിയുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഞാനും അമ്മയും ആ വിവാഹത്തിന് സമ്മതിച്ചു. അതോടെ എന്‍റെ ജീവിതത്തില്‍ പുതിയൊരു ഏട് തുറന്നു. എന്നേക്കാളും ഒരുപാട് വയസ്സിനിളയ പെണ്ണ്. ദാരിദ്ര്യം കൊണ്ട് അവളെന്‍റെ ഇണയായി. എന്നോടുള്ള നീരസം അവളുടെ സ്വഭാവത്തിലും പ്രകടമായിരുന്നു. വയസ്സ് കാലത്ത് അമ്മയ്ക്ക് തുണയാവട്ടെ എന്ന് വിചാരിച്ച് കല്യാണം കഴിച്ചപ്പോള്‍ അവള്‍ അമ്മയ്ക്കൊരു ബാധ്യതയാകുന്നത് പോലെയായി.
ഒരു കുഞ്ഞിക്കാല്‍ കാണണമെന്ന് എന്‍റെ ആഗ്രഹം പോലും സഫലമാക്കുവാന്‍ അവള്‍ വൈമാനസ്യം കാണിച്ചു. അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് ഞാനൊരുപാട് സന്തോഷിച്ചു. എന്‍റെ സന്തോഷത്തേ തല്ലിക്കെടുത്തി എന്‍റെ എതിര്‍പ്പിനെ മറികടന്ന് ഗര്‍ഭകാലത്തും അവള്‍ നൃത്തം ചെയ്തു. അതില്‍ നഷ്ടപ്പെട്ടത് എന്‍റെ സ്വപ്നങ്ങളായിരുന്നു. എങ്കിലും ആരോടും പരാതിയോ പരിഭവമോ പറയാതെ ഞാന്‍ അവളെ പോറ്റാന്‍ വീണ്ടും ഈ നഗരത്തിലെത്തി.
ഇന്നും ഞാനവളെ വിളിച്ചു. അമ്മയോടും സംസാരിച്ചു. എല്ലാ മാസവും ഡിഡി അയക്കുന്നത് പോലെ ഇന്നും അയച്ചാണ് വരവ്. ഇനി നീ നൃത്തം ചെയ്യാന്‍ പോവണ്ടാ എന്നും നൃത്തം പഠിപ്പിക്കുന്ന കുട്ടികളെ ഒഴിവാക്കണമെന്നും ഞാന്‍ അവളോട് പറഞ്ഞു. അവള്‍ സമ്മതിച്ചടാ അസീ.. അയാളെന്നോട് സന്തോശത്തോടെ പറഞ്ഞു. അടുത്തമാസം എനിക്ക് നാട്ടില്‍ പോകണം . പിടിവിട്ട് പോയ എന്‍റെ ജീവിതം തിരിച്ച് പിടിക്കണം . അയാള്‍ പറഞ്ഞു. ഒരു സിനിമാക്കഥ കേള്‍ക്കുന്നത് പോലെ ഞാനെല്ലാം കേട്ടിരുന്നു.
പക്ഷേ അയാളുടെ വാക്ക് വിശ്വസിച്ച ഞാനൊരു ചതിയില്‍ പെടുകയായിരുന്നു. അയാളിങ്ങനെ ചതിക്കുമെന്ന് ഞാന്‍ കരുതിയില്ല...
Part-3
ചോട്ടുഭായി ഫോണ്‍ വിളികാശ് എല്ലാ മാസവും ഒന്നാം തീയതി ഒന്നിച്ചാണ് തന്നിരുന്നത്. ആ മാസം നാട്ടില്‍ അയക്കാനെന്ന് പറഞ്ഞു എന്‍റെ കൈയ്യില്‍ നിന്നും ഒന്നാം തീയതി തിരിച്ച് തരാമെന്ന ഉറപ്പിന്‍ മേല്‍ ആയിരം രൂപ അയാള്‍ കടം ചോദിച്ചു. എന്‍റെ കൈയ്യിലില്ലാത്തത് കൊണ്ട് ഫോണ്‍ ബില്ലടയ്ക്കാന്‍ വെച്ച കാശില്‍ നിന്നും ഞാന്‍ മുതലാളിയറിയാതെ കാശെടുത്തു കൊടുത്തു.
തീയതി ഒന്നും കഴിഞ്ഞ് രണ്ടുംമുന്നുമായി. ചോട്ടുവിനെ കാണാനില്ല. ആയാള്‍ തരാനുള്ള മൊത്തം തുക ഞാന്‍ കണക്ക കൂട്ടിയപ്പോള്‍ 1600 ആയി. അന്നെനിക്ക് മാസ ശമ്പളം ആയിരത്തിയഞ്ഞൂറെ ഉണ്ടായിരുന്നുള്ളു. അതും രണ്ട് മാസത്തേ ശമ്പളം ഞാന്‍ അഡ്വാന്‍സായി വാങ്ങിച്ചിരുന്നു.
അഞ്ചാം തീയതി ബില്ലടച്ചില്ലെങ്കില്‍ ലൈന്‍ കട്ടാവും, മുതലാളിയറിഞ്ഞാല്‍ എന്‍റെ പണി പോയത് തന്നെ. ആരും സഹായിക്കാനില്ലാതെ അയാളെ വിശ്വസിച്ച നേരത്തേയോര്‍ത്ത് ഞാന്‍ ശപിച്ചിരുന്നു. ഒരു വഴിയും കാണാതെ അവസാനം നാഗ്പാഡയില്‍ താമസിക്കുന്ന അമ്മവാന്‍റെയടുത്ത് പോയി കാരഞ്ഞ് കാര്യം പറഞ്ഞു. അവരെന്നേ കടം കൊടുത്തതിന് കുറേ ചീത്തയും പറഞ്ഞ് അവസാനം ഉപദേശത്തോടെ കാശും തന്നു. അത് കൊണ്ട് പോയി ഞാന്‍ കൃത്യസമയത്ത് ബില്ലടച്ചു എന്‍റെ ജോലി നിലനിര്‍ത്തി.
ദിവസങ്ങള്‍ പോയിക്കൊണ്ടിരുന്നു. ചോട്ടുഭായിയെ കണ്ട് പിടിച്ച് കാശ് വസൂലാക്കണം എന്ന് എനിക്ക് വാശിയായി. പരിചയമുള്ള പലരോടും അന്വേശിച്ചു.പക്ഷേ അവരെല്ലാം അയാളെ കാണാതെ ദിവസങ്ങളായി.
അങ്ങിനെയൊരു ദിവസം അയാളുടെ ഒരു കൂട്ടുകാരനെ കണ്ടു. അയാള്‍ക്കും ഇയാളെവിടെ പോയി എന്ന വിവരമറിയില്ല. അയാളുടെ താമസസ്ഥലം എനിക്ക് പറഞ്ഞ് തന്നു. അങ്ങിനെ ഹൈദറബാദ് എസ്റ്റേറ്റിലെ അയാളുടെ താമസ സ്ഥലം തേടി ഞാന്‍ പോയി. പലരോടും അന്വേശിച്ച് മുറിയുടെ മുന്നിലെത്തി.
കോളിംഗ് ബെല്ലടിച്ചപ്പോള്‍ മുറി തുറന്നത് കൂടെ ജോലി ചെയ്യുന്ന ജോര്‍ജാണ്. ഇതാര്..! ഞാന്‍ അങ്ങോട്ട് വരാനിരിക്കുകയായിരുന്നു. അകത്ത് വാ അയാള്‍ എന്നെ ക്ഷണിച്ചു. ചോട്ടുഭായി എവിടെ വാതില്‍ക്കല്‍ നിന്ന് ഞാന്‍ ചോദിച്ചു.
ജോര്‍ജ് അകത്തോട്ട നോക്കി വിളിച്ച് പറഞ്ഞു. കുട്ടേട്ടാ...കുട്ടേട്ടനേ അന്വേശിച്ച് അസീസ് വന്നിട്ടുണ്ട് .അവനോട് അകത്തോട്ട് വരാന്‍ പറ. ചോട്ടുഭായിയുടെ ശബ്ദം.
ദേശ്യത്തോടെ അകത്ത് പോയ ഞാന്‍ അകത്തേ കാഴ്ച്ച കണ്ട് സ്തംഭിതനായി! .അരയ്ക്ക് മുഴുവന്‍ പ്ളാസ്റ്ററിട്ട് ഒന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ അയാള്‍ കട്ടിലില്‍ കിടപ്പാണ്. അയാള്‍ എന്‍റെ മുഖത്ത് നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
എന്‍റെ കാശ് അന്വോഷിച്ച് വന്നതല്ലേ. അങ്ങോട്ട് വന്ന് തരണമെന്ന് എനിക്കുണ്ടായിരുന്നു പക്ഷേ എന്ത് ചെയ്യാം പരസഹായമില്ലാതെ എനിക്ക് എഴുന്നേറ്റിരിക്കാന്‍ പോലും പറ്റുന്നില്ലടാ. എന്തിന് ഞാന്‍ ഇവിടെ കിടന്ന പ്രാഥമിക കൃത്യം പോലും ചെയ്യുന്നത്. ആ ജോറ്ജ് ജോലി കഴിഞ്ഞ് വന്ന് എല്ലാം വൃത്തിയാക്കും . ഒരു യഥാര്‍ത്ത കൂട്ടുകാരന്‍റെ വില ഇപ്പോഴാണെനിക്ക് മനസ്സിലായത്. എന്‍റെ ഭാര്യപോലും ചെയ്യാനറക്കുന്ന കാര്യങ്ങളാണ് വലിയ ആത്‌മ ബന്‌ധം പോലുമില്ലാത്ത അവന്‍ ചെയ്ത് തരുന്നത്.
നിനക്ക് കാശ് തരാന്‍ ഞാന്‍ മിനിഞ്ഞാന്നേ ജോര്‍ജിനെ ഏല്‍പിച്ചിട്ടുണ്ട് സോറിടാ അവന് വരാന്‍ പറ്റിയില്ല. ഇതൊക്കേ കണ്ടും കേട്ടും വല്ലാത്തയൊരു അവസ്ഥയില്‍ ഞാന്‍ ഇരുന്ന് പോയി.
സമനില വീണ്ടെടുത്ത് ഞാന്‍ ചോദിച്ചു. ചോട്ടുഭായി ഇതെന്താ പറ്റിയത്...?
part 4
അവസാന ഭാഗം
***************
ചോട്ടൂഭായി എന്നോട് ആ സംഭവം വിവരിച്ചു. ആ ന്യുഇയര്‍ രാത്രി. ഗേറ്റ് ഒാഫ് ഇന്ത്യയില്‍ പോയി പുതുവര്‍ഷം ആഘോഷിക്കാനുള്ള എന്‍റെ ക്ഷണം നിരാകരിച്ച രാത്രി ഞങ്ങളോട് നാളെ കാണാം എന്ന് പറഞ്ഞ് അയാള്‍ നേരേ പോയത് സിംല ജോപ്ട പെട്ടിയിലേക്ക് .
മലമുകളില്‍ സ്ഥിതി ചെയ്യുന്ന ജോപ്ടകളിലേക്ക് താഴെ നിന്നും ഇരുപത്തേഴ് നടകളുണ്ട്. നടകയറുമ്പോള്‍ തബ്ലീഗ് മസ്ജിദില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് നടയിറങ്ങി വരുന്ന തബല മാന്ത്രികന്‍ സാക്കീര്‍ ഹുസൈനെയും കാണാനിടയായി.അവര്‍ക്ക് സലാം ചെയ്ത് ഞാന്‍ എന്തോ ചിന്തിച്ച് നട കയറിയതാണ്. മുകളിലെത്തിയപ്പോള്‍ ഞാന്‍ നടയില്‍ തെന്നി താഴെവരെ ഉരുളി വീണു. പിന്നെ എനിക്കൊന്നുമറിയില്ല പിന്നെ ആശുപത്രിയില്‍ വെച്ച് ഓര്‍മ്മ തിരിച്ച് വരുമ്പോള്‍ ഞാനീനിലയിലാണ്. പതിനഞ്ച് ദിവസം അവിടെ കിടന്നു. ഇന്നലെ ഡിസ്ചാര്‍ജായി ഇവിടെ വന്നു.
ഇവിടെ ഇങ്ങനെ കിടന്നാല്‍ എങ്ങനെ നാട്ടില്‍ പോകേണ്ടേ....? ഞാന്‍ ചോദിച്ചു. ഇല്ലാ വീട്ടുകാരോട് ഇത് വരെ വിവരം പറഞ്ഞിട്ടില്ല . അയാള്‍ അറിയിച്ചു എനിക്കത്ഭുതമായി ഞാന്‍ മിഴിച്ചിരുന്നത് കണ്ട് അയാള്‍ പറഞ്ഞു. രണ്ട് പ്രാവശ്യം ഞാന്‍ വീട്ടിലേക്ക് ട്രങ്ക് കോള്‍ ചെയ്തു. സേട്ടിന്‍റെ കൂടെ ഗുജറാത്തിലാണെന്നും ഇടക്കിടെ ഫോണ്‍ വിളിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. നമ്മുടെ അവസ്ഥയറിയിച്ചു അവരെന്തിന് വിഷമിപ്പിക്കണം.
ഒന്നും പറയാനില്ലാതെ ഞാന്‍ അയളോട് നിങ്ങളുടെ അസുഖം മാറാന്‍ പ്രാര്‍ത്ഥിക്കാം എന്നു പറഞ്ഞു അയാളോട് ചോദിച്ചു. നിങ്ങളും പ്രാര്‍ത്ഥിക്ക് എവിടെ നിങ്ങളുടെ ദൈവത്തിന്‍റെ ഫോട്ടോ ഒന്നും കാണുന്നില്ലല്ലോ ...?
തന്‍റെ കിടക്കയ്ക്ക് മുകളില്‍ വെച്ച കണ്ണാടി കണിച്ച് അയാളെന്നോട് പറഞ്ഞു ഇതാണ്. എന്‍റെ ക്ഷേത്രം. ഇതില്‍ തെളിയുന്ന എന്‍റെ പ്രതിബിംബമാണെന്‍റെ ദൈവം. കൂടെ ഒരു ചെറിയ ഫോട്ടോ കാണിച്ചെന്നോട് പറഞ്ഞു ഇതാണ് എന്‍റെ ഗുരു. ഞാന്‍ ഫോട്ടോയിലേക്ക് സൂക്ഷിച്ച് നോക്കി, വൈകുണ്ഠസ്വാമികള്‍. മനുഷ്യരുടെ ഉള്ളിലുള്ള ഈശ്വരന്റെ പ്രതിഛായ കാണാ നാണ് കണ്ണാടി പ്രതിഷ്ഠിച്ച വൈകുണ്ഠ സ്വാമി. . ”താനാണ് തന്റെ ദൈവം’. ഈരേഴ് പതിനാല് ലോകങ്ങളും അവന്റെ ശരീരത്തി ലാണ്. അവനിലുള്ള ഈശ്വരനെ കണ്ടെത്തുമ്പോള്‍ ആ പതിന്നാലു ലോകങ്ങളും കണ്ടെത്തുവാന്‍ കഴിയും. എന്ന് കണ്ണാടി പ്രതിഷ്ഠയിലൂടെ ഉന്നയിച്ച സ്വാമിയുടെ ഫോട്ടോ ആയിരുന്നത്.
അയാള്‍ തുടര്‍ന്നു. ഈ കണ്ണാടിയിലൂടെ ചിലപ്പോള്‍ ഞാന്‍ നല്ല മനുഷ്യനെയും ചിലപ്പോള്‍ പിശാചിനെയും കാണുന്നു. അയാളുടെ തത്വം എനിക്ക് മനസ്സിലായില്ല എന്ന് മാത്രമല്ല എന്നെ മുശിപ്പിച്ചു. ഞാന്‍ മിഴിച്ചിരുന്നു. എനിക്കൊന്നും മനസ്സിലായില്ല എന്ന് മനസ്സിലാക്കിയയാള്‍ അവിടെയുള്ള വലിയ ജനാല തുറക്കാന്‍ എന്നോടാവശ്യപ്പെട്ടു. ജനാലയ്ക്ക് പുറം തിരിഞ്ഞിരുന്നു ആ വലിയ കണ്ണാടി ഉയര്‍ത്തിപിടിക്കാന്‍ എന്നോടാവശ്യപ്പെട്ടു. ഞാനങ്ങിനെ ചെയ്തപ്പോള്‍ അയാളെന്നോട് ചോദിച്ചു ആ കണ്ണാടിയില്‍ നീയെന്ത് കാണുന്നു.
എന്ത് കാണാന്‍ പുറത്ത് കച്ചറ വാരുന്നവരെയും അവരുടെ ടെന്‍റും പിള്ളരെയും കാണുന്നു. ഞാന്‍ നീരസത്തോടെ പറഞ്ഞു. അതാണ് നീ കാണണ്ടേത്. ഇനി നിന്‍റെ മുഖം നോക്കൂ എത്ര ഭാഗ്യവാന്‍ നീ. എത്ര നല്ല ഉടുപ്പ്. എത്ര നല്ല ജോലി. എത്ര നല്ല ഭക്ഷണം അല്ലേ അപ്പോള്‍ നിനക്ക് കിട്ടിയ അനുഗ്രഹത്തില്‍ നീ സന്തോഷിക്കുകയല്ലേ വേണ്ടത് . ഞാനും ജന്മനാ എന്നെക്കാളും ദുരിതമനുഭവിക്കുന്നവര്‍ എത്രയോ പേരുണ്ട് അവരെയോര്‍ത്താല്‍ എന്‍റെ ഈ അവസ്ഥ വെറും നിസാരം. അയാള്‍ തുടര്‍ന്നു.
മുപ്പതോളം വര്‍ഷം കൊണ്ട് ഞാന്‍ ജീവിതത്തില്‍ പഠിച്ചതിതാണ്. എനിക്ക് അഹങ്കാരം വരുമ്പോള്‍ ഈ കണ്ണാടിയ്ക്ക് മുമ്പില്‍ ഞാന്‍ നില്‍ക്കും. ഒത്ത ഉയരമോ നിറമോ ഇല്ലാത്ത എന്‍റെ പ്രതിബിംബം കണ്ടാടിയില്‍ കാണുമ്പോള്‍ എന്‍റെ അഹങ്കാരം കെട്ടടങ്ങും. വിഷമം വരുമ്പോള്‍ ഞാനാ ജനല്‍ തുറന്ന് കണ്ണാടി ഉയര്‍ത്തി നോക്കും . അവരെ കാണുമ്പോള്‍ ഞാന്‍ എത്ര സുന്ദരന്‍ ഭാഗ്യവാന്‍ എന്നെനിക്ക് മനസ്സിലാകും.
പക്ഷേ ഇപ്പോള്‍ പുറത്തേക്ക് പോയിട്ട് ആ കണ്ണാടിയുയര്‍ത്തി എന്നെതന്നെ നോക്കാന്‍ എനിക്ക് പറ്റുന്നില്ലടാ. അത് പറയുമ്പോള്‍ അയാളുടെ ശബ്ദം ആദ്യമായി ഇടറിയ പോലെ എനിക്ക് തോന്നി.
ഇനിയും അവിടെ നിന്നാല്‍ അയാളുടെ കണ്ണില്‍ നിന്നും കണ്ണ്നീറ് പൊടിയുന്നത് കാണേണ്ടി വരുമോ എന്നെനിക്ക് ഭയമായി. ട്യൂട്ടി തുടങ്ങാന്‍ സമയമായി എന്ന കാരണം പറഞ്ഞ് ഞാന്‍ അയാളോട് യാത്ര ചോദിച്ചു. അന്നേരം അയാള്‍ ജോര്‍ജിനെ വിളിച്ച് എന്‍റെ കാശ് പോക്കറ്റില്‍ ഇട്ടു തന്നു. ഞാന്‍ അത് നിരസിച്ചിട്ടും അയാള്‍ അത് നിര്‍ബന്ധപൂര്‍വം വാങ്ങിപ്പിച്ചു. എന്നിട്ടെന്നോട് പറഞ്ഞു. ഞാന്‍ ഇത് വരെ ആര്‍ക്കും ബാധ്യതയായിട്ടില്ല ഈ ജോര്‍ജിനൊഴിച്ച്.
തിരികെ നടക്കുമ്പോള്‍ കീശയിലുള്ള നോട്ടുകള്‍ ചുട്ടുപൊള്ളുന്നതായി എനിക്ക് തോന്നി. വിശ്വസ്തനായ ഒരാളെ കാരണമറിയാതെ ശപിച്ചതിലുള്ള സംശയിച്ചതിലുള്ള കുറ്റബോധം ഇന്നുമെന്‍റെ മനസ്സില്‍ വിങ്ങിപെട്ടുന്നു.
അങ്ങനെ ഞാന്‍ ബോംബേയോട് വിട ചെല്ലി. ഇന്ന് ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ ചോട്ടുഭായി ആ കണ്ണാടിയും പിടിച്ച് സന്തോശത്തോടെ ജീവിക്കുന്നു എന്ന് കരുതാനാണെനിക്കിഷ്ടം.
Tuesday, May 24, 2016
ഒരു വെല്‍വെറ്റ് പാന്‍റും , പരിഷ്ക്കാരത്തിന്‍റെ പതനവും
പത്താം ക്ളാസിലെ പഠനം കഴിഞ്ഞു ഉപ്പ മൊഗ്രാലില്‍ വിഎച്ച്എസ്ഇയില്‍ ചേര്‍ത്തു. പൈവളികെയില്‍ നിന്നും രണ്ട് ബസ്സുകള്‍ കയറി മൊഗ്രാലിലെക്കുള്ള യാത്ര. ബസ്സില്‍ എന്നും തിക്കും തിരക്കായിരുന്നു.
എത്ര തിരാക്കാണെങ്കിലും നമ്മളന്ന് ചാടിക്കയറുന്നത് മുമ്പിലെ വാതിലിലൂടെയാണ്. പിന്നിലൂടെ കയറിയാലും തിക്കിതിരക്കി മുന്നിലെത്തും. എന്നിട്ടെതെങ്കിലും പെണ്‍പിള്ളാരുടെ വായ നോക്കും. പച്ചെങ്കി ഒരു പെണ്ണും ഞമ്മളെ നോക്കിയോ അതുമില്ല.
പൈയ്യക്കിലെ ധൂമണ്ണന്‍ തൈച്ച് തന്ന പാവട പോലുള്ള പാന്‍റും, തയ്യല്‍ പഠിക്കുന്ന പെങ്ങള്‍ പരീക്ഷണാര്‍ത്ഥം തയ്ച്ച കുപ്പായവും. ഇടക്കിടെ അതിന്‍റെ ബട്ടന്‍ പോയത് കൊണ്ട് ഉമ്മ വിവിധ കളറില്‍ പിടിപ്പിച്ച് തന്ന ബട്ടന്‍സും, അതിലൊരു ബട്ടന്‍ ബീഡി കെട്ടുന്ന മഞ്ഞ നൂച്ചറില്‍ (നൂല്‍) ലുള്ളതും മായ ഡ്രെസ്സിങ്ങ് സ്റ്റൈലില്‍ പോയാല്‍ പിന്നെ നമ്മളെ ആര് നോക്കാനാണ്.
പുസ്തകം കൊണ്ട് പോകാന്‍ കൈയ്യിലൊരും പ്ളാസിറ്റിക്ക് കവറുണ്ട്. അതിന്‍റെ കളറാണെങ്കില്‍ തേഞ്ഞും നഖത്തിന്‍റെയും ഡസ്ക്കിന്‍റെയും പാട് വന്ന് ഓട്ടയായി ഇപ്പം പുസ്തകം പുറത്ത് വീണ് പോകൂമെന്നവസ്ഥ. അത് ഇരിക്കുന്ന ആരൂടെയെങ്കിലും കൈയ്യിലേല്‍പിച്ച് നമ്മളങ്ങനെ മുമ്പില്‍ ഞെളിഞ്ഞ് നില്‍ക്കും. സീറ്റ് തേടുന്നതാവട്ടെ ഡ്രൈവറിന്‍റെ എതിര്‍ ഭാഗത്ത് തിരിച്ചിട്ട സീറ്റും. അവിടെയാകുമ്പോള്‍ എല്ലാരെയും വീക്ഷിക്കാം.
വൈകുന്നേരം വരെ ക്ളാസുള്ളത് കൊണ്ട് ഉച്ചയ്ക്ക് പട്ടിണി കിടക്കണ്ടാ എന്ന് പറഞ്ഞ് ഉപ്പ ഒരു സ്റ്റീല്‍ ടിഫിനും വാങ്ങി തന്നു. ആദ്യം ടിഫിനില്‍ ഭക്ഷണം കൊണ്ട് പോകാന്‍ മടിച്ചെങ്കിലും സലാമിയ ഹോട്ടലില്‍ എന്നും പൊറോട്ടയും ബീഫ് സുറുവയും കഴിക്കാന്‍ കാശില്ലാത്ത്ത് കൊണ്ടും വിശപ്പ് എനിക്ക് പിടിച്ച് നിര്‍ത്താന്‍ പറ്റാത്ത വികാരമായത് കൊണ്ടും ടിഫിനില്‍ ഭക്ഷണം കൊണ്ട് പോകാന്‍ തയ്യാറായി.
കൂട്ടുകാരുടെ കളിയാക്കല്‍ കൂടി വന്നപ്പോളും അള്ളിക്കാരനായി ചിത്രീകരിച്ചപ്പോളും ഞാന്‍ പാന്‍റ് തൈയ്ക്കുന്ന രീതിയില്‍ കുറച്ച് മാറ്റം വരുത്തി. ഷര്‍ട്ട് പീസുകളില്‍ പെങ്ങള്‍ക്ക് പരീക്ഷിക്കാനുള്ള അവസരവും നിഷേധിച്ചു. മാല്‍ബ്രോ പരസ്യമുള്ള പ്ളാസ്റ്റിക്ക് കവറില്‍ നിന്നും പുസ്തകമെടുത്തു. അത്യാവശ്യമുള്ള,രണ്ടോ മൂന്നോ നോട്ട് പുസ്തകം മാത്രം വെറും കയ്യില്‍ പിടിച്ച് പോകാന്‍ തുടങ്ങി. അങ്ങനെ ഞാനും പരിഷ്ക്കാരിയായി.
പരിഷ്ക്കാരിയായ ശേഷം പിന്നെ ആകെയുള്ള പ്രശ്നം സ്റ്റീലിന്‍റെ ടിഫിനില്‍ എങ്ങനെ ഭക്ഷണം കൊണ്ട് പോകും എന്നതാണ്. പുസ്തകത്തിന്‍റെ കൂടെ ടിഫിന്‍ പിടിച്ചാല്‍ കാണുന്നവര്‍ സ്ക്കൂളില്‍ ഇന്ന് ദഫ് മത്സരമുണ്ടോ എന്ന് ചോദിക്കാന്‍ മടിക്കില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ പട്ടിണിയായലും പ്രശ്നമില്ല ഇനി ടിഫിനില്‍ ഭക്ഷണം കൊണ്ട് പോവില്ല എന്ന് തീരുമാനിച്ചു.
എന്‍റെ വിശമവും പട്ടിണിയും കണ്ട് കൂട്ടുകാരനായ പ്രഭാരാജനാണ് എനിക്കൊരു ആശയം പറഞ്ഞ് തന്നത്. വാഴയില വാട്ടി അതില്‍ ചോറും കറിയും ഒഴിച്ച് അത് പൊതിഞ്ഞ് അതിന് മുകളില്‍ പേപ്പര്‍ പൊതിയുക . എന്നിട്ടത് പോക്കറ്റില്‍ തിരുകി കയറ്റുക . നല്ല ആശയമായത് കൊണ്ട് ഞാനങ്ങിനെ ചെയ്യാന്‍ തുടങ്ങി . ആരുമറിയാത്ത രീതിയില്‍ ഭക്ഷണവും പൊതിഞ്ഞ് കൊണ്ട് പോകും.
ആ സമയത്ത് ബോംബെയില്‍ നിന്നും വന്ന കാക്ക (അമ്മാവന്‍) എനിക്കൊരു സമ്മാനം തന്നു നല്ല പളപള മിന്നുന്ന വെല്‍വെറ്റ് പാന്‍റും ഒരു ലകോസ്റ്റിന്‍റെ ടീഷര്‍ട്ടും.
അങ്ങനെ എന്‍റെ ജീവിതത്തില്‍ എന്നും ഓര്‍ത്ത് വെയ്ക്കാന്‍ പറ്റുന്ന ഒരു കറുത്ത ദിവസം വന്നു. ഞാന്‍ പുതിയ വെല്‍വെറ്റ് പാന്‍റും ടീഷര്‍ട്ടും ധരിച്ചു. പതിവ് പോലെ ഭക്ഷണ പൊതി കീശയില്‍ തിരുകി. സൈഡിലുള്ള കീശ ചെറുതും പിറകിലെ കീശ വലുതുമായത് കൊണ്ട് പുറകിലാണ് പൊതി വെച്ചത്. അങ്ങനെ ഗമയില്‍ ബസ്സില്‍ കയറി. ഞാന്‍ മുമ്പത്തേക്കാളും സുന്ദരനായ പോലെ എനിക്ക മാത്രം തോന്നി.
കൈക്കമ്പയില്‍ നിന്നും ബസ്സ് മാറി കയറി. അന്നാ ബസ്സില്‍ പതിവിലും തിരക്കായിരുന്നു. പിടിച്ച് നില്‍ക്കാന്‍ പോലും സ്ഥലമില്ല. കൈയ്യിലുള്ള പുസ്തകത്തേ ഏല്‍പിക്കാന്‍ ആരെയും കാണുന്നുമില്ല. എങ്കിലും ഞാന്‍ കഷ്ടപ്പെട്ട് മുമ്പിലെത്തി.
എന്‍റെ മുമ്പില്‍ പിന്നിലും മുട്ടം എംഇഎസ് സ്ക്കൂളിലെ കുട്ടികളാണ്. അനങ്ങാന്‍ പറ്റുന്നില്ല. ബസ് ബ്രേക്ക് ചവിട്ടുമ്പോളും നില്‍ക്കുമ്പോളും ചെറിയ കുട്ടികള്‍ എന്നെ തള്ളുന്നു. പിടിത്തം കിട്ടാത്ത പിള്ളേര്‍ എന്‍റെ പാന്‍റില്‍ പിടിക്കുന്നു. കൈ താഴെ ഇടാന്‍ പോലും പറ്റാത്തത് കൊണ്ട് അവരെ തടയാനും പറ്റുന്നില്ല .
എനിക്കാകെ വിഷമമായി. ഇത്ര നല്ല പാന്‍റ് ധരിച്ചിട്ടും ഒരു പെണ്‍കുട്ടിയേയും കാണിക്കാന്‍പറ്റിയില്ല. എതായാലും മുട്ടം കഴിഞ്ഞാല്‍ തിരക്ക് കുറയും അപ്പോള്‍ ആരെങ്കിലും കാണുന്നത് പോലെ നില്‍ക്കാമെന്ന് മനസ്സില്‍ വിചാരിച്ചു.
പെട്ടന്നതാ എന്‍റെ അടുത്തുള്ളവരെല്ലാം ദൂരെ തള്ളി നില്‍ക്കുന്നു . കൂടെ ചിരിയും ബഹളവും ബസ്സിലുള്ള എല്ലാവരുടെയും നോട്ടം എന്‍റെ മേലാണ്. പലരും എത്തി നോക്കുന്നു. അവരുടെ മുഖത്തൊക്കെ എന്നോടൊരു അറപ്പ് പോലെ.
ഞാന്‍ ഞെട്ടി പിറകോട്ട് നോക്കി. അപ്പോള്‍ എനിക്ക് മനസ്സിലായി. എന്‍റെ പാന്‍റ് പിടിച്ച് തള്ളിയ കുട്ടികള്‍ പണിപറ്റിച്ചു. കീശയിലുള്ള പൊതി പൊട്ടി പാന്‍റിലൂടെ ഒലിക്കുന്നു. ഉമ്മ ഒഴിച്ച് തന്ന രാത്രി ബാക്കിയായ കോഴിക്കറിയിലെ ചാറ് ഒഴുകി കാലിനടി വരെ എത്തി. അത് കണ്ട കണ്ടക്ടറുടെ ഒരു ചോദ്യം..
രാവിലെ കക്കൂസിലൊക്കേ പോയി വന്നുടെടാ...വെറുതേ ബസ്സ് നാറിക്കാന്‍..?
ഇത് അതല്ല കറിയാണെന്ന് പറയാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ എന്‍റെ ശബ്ദം പുറത്ത് വന്നില്ല. അന്ന് വരെ നോക്കാത്ത എല്ലാ പെണ്‍കുട്ടികളും പരിഹാസത്തോടെ എന്‍റെ മുഖത്തും വെല്‍വെറ്റ് പാന്‍റിലേക്കും നോക്കി. കുക്കാറില്‍ എത്തിയത് കൊണ്ട് തോടിന്‍റെ മുകളിലുള്ള പാലത്തില്‍ ബസ്സ് നിര്‍ത്തി. എന്നെ ഇറക്കി വിട്ടു. തോട്ടില്‍ പോയി കഴുകാന്‍ പറഞ്ഞു. ബസ്സ് പോയി.
ഒന്നും പറയാനോ ചെയ്യാനോ പറ്റാതെ ഞാന്‍ ആ ജൈഷാല്‍ ബസ്സിനെ നോക്കി നിന്നു.
അന്ന് അതൊരു മാനക്കേടിന്‍റെ സംഭവമായത് കൊണ്ട് ഞാനാരേയും അറീക്കാതെ നിന്നു. ഇന്നാകട്ടെ ഇടക്കിടെ ഞാനാ സംഭവം ഓര്‍ത്ത ചിരിക്കും.
Wednesday, April 27, 2016
വടക്കന്‍ ഭാഷ വ്യതിയാനങ്ങളും പൊല്ലാപ്പുകളും
ചില മലയാള പദങ്ങളുടെ അര്‍ത്ഥം ഞങ്ങളുടെ നാട്ടില്‍ മാറും, പലതു തിരിച്ചും, ഉദാഹരണത്തിന് പങ്ക് , പങ്കെടുക്കുക എന്നത് ഇത്തരം അര്‍ത്ഥം മാറിയ ചില അനുഭവക്കഥ പറയാം.
മലയാളം കന്നട മീഡിയം സ്ക്കൂളാണ് ഞങ്ങളുടെത്. മലായളത്തിന് അധ്യാപകരൊക്കേ തെക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ്.
ഞാന്‍ പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ എനിക്ക് മലയാളം ടീച്ചര്‍ തെക്ക്കാരിയായ ഒരു അദ്ധ്യാപികയായിരുന്നു. ടീച്ചര്‍ ക്ളാസില്‍ പാഠം പഠിപ്പിക്കുകയാണ്. പാഠം വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഭൂമിയുടെ അവകാശികള്‍.
ടീച്ചര്‍ പാഠഭാഗം ഉറക്കേ വായിക്കുന്നു ''വായിച്ച് കൊണ്ട് കിടക്കുമ്പോള്‍ അനേകം പൂച്ചികള്‍, വണ്ട്, ചിവീട്, പാറ്റ, മിന്നാമിനുങ്ങുകള്‍ എല്ലാവരും ഈ വീട്ടില്‍ താമസിക്കുന്നവരാണോ...?''
പാഠഭാഗത്തിലെ 'പൂച്ചികള്‍' എന്ന വാക്ക് കേട്ടതോടെ കുട്ടികളൊക്കേ അടക്കി പിടിച്ച് ചിരിക്കാന്‍ തുടങ്ങി.
തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും പാറ്റ , കൂറ എന്നിവയെയാണ് പൂച്ചി എന്ന് പറയുന്നത്. നമ്മുടെ നാട്ടിലാകട്ടെ അതിന്‍റെ അര്‍ത്ഥം മാറും. ഇത് കേട്ടാണ് കുട്ടികള്‍ ചിരിച്ചത്.
എനിക്ക് ചിരി അടക്കിപിടിക്കാന്‍ കഴിഞ്ഞില്ല. എന്‍റെ ശബ്ദം പുറത്ത് വന്നു.
പദത്തിന്‍റെ നാടന്‍ അര്‍ത്ഥം അറിയാത്ത ടീച്ചര്‍ എന്നോട് എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞു. എന്നിട്ട് ദേശ്യത്തോടെ ഒരു ചോദ്യം..
അസീസ് ഇത് വര് പൂച്ചി കണ്ടിട്ടില്ലേ?
കുട്ടികള്‍ പേടിച്ച് ചിരിനിര്‍ത്തി എന്‍റെ മുഖത്ത് നോക്കി. ടീച്ചര്‍ ചോദ്യം അവര്‍ത്തിച്ചു. അവസാനം പേടിച്ച് പേടിച്ച് ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.
ചെര്‍ദ് കണ്ടിനി ടീച്ചറേ, അതും നേരേ നോക്കീറ്റല.
ഇത് കേട്ടതും സഹപാടികളൊക്കെ ഉറക്കെ ചിരിക്കാന്‍ തുടങ്ങി.
കുട്ടികളുടെ ചിരിയില്‍ പന്തികേട് തോന്നിയ ടീച്ചര്‍ ചിരിയുടെ കാരണമറിയാന്‍ പറയുകയാ...
നിങ്ങളെന്തിനാ ഇങ്ങനെ ചിരിക്കുന്നത് എന്നോട് പറ
ഞാന്‍ പങ്കെടുക്കാം....എന്ന്
മുതിരയ്ക്ക് തുളുവില്‍ ''കുടു'' എന്നാണ് പറയുക. കാസറഗോഡ് ഭാഗങ്ങളില്‍ കുടുവിന്‍റെ അര്‍ത്ഥവും മാറും.
ഞങ്ങളുടെ നാട്ടിലെ മാവേലി സ്റ്റോറിലേക്ക് കാഞ്ഞങ്ങാട് ഭാഗത്തിന്ന് ഒരു ജീവനക്കാരന്‍ വന്നു.
ഒരു മലയാളം ശരിക്ക് വഴങ്ങാത്ത തുളുക്കാരി വന്ന് അയാളോട് ചോദിച്ചു.
'' നിങ്ങളേലി കുടു ഉണ്ടാ''
ഇത് കേട്ട് അവിടെ കുടുന്ന് പറഞ്ഞാല്‍ മുതിരയാണെന്നറിയാത്ത അയാള്‍ അന്തം വിട്ട് നിന്ന് പോയി.
ഇയാള്‍ ഒന്നും പറയതെ നില്‍ക്കുന്നത് കണ്ട അക്ക ദേശ്യത്തോടെ പറഞ്ഞു.
'' നിങ്ങളെലി കുടു ഉണ്ടങ്ക് കാണിക്ക്, കയിഞ്ഞ കുറി മുന്നത്തേ ആപ്പിസര്‍ തന്ന കുടു കുത്തം ബന്നിനി''. ഇത് കേട്ട് അവിടെയുള്ള വേറൊരു അക്ക പറയുകയാണ്. ഗവര്‍മെന്‍ടിന്‍റെലി ഉള്ള കുടു എല്ലം കുത്തം ബന്നത്, നല്ല കുടു വേണാങ്ക് ഉപ്പള്‍ത്ത് കൊങ്ങണിയന്‍റെലി ഉണ്ടു.
Sunday, April 24, 2016
ഞാനാദ്യം
ഞാനാദ്യം
*********
കബഡി കളിക്കിടെ വീണ് മുട്ടില്‍ നിന്നും ചോര വന്നപ്പോള്‍ കൂട്ടുകാരന്‍ മുറിവില്‍ ഒഴിച്ചു തന്ന കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയാണ് ഞാനാദ്യം കണ്ട വലിയ മരുന്ന്
ഉണങ്ങാത്ത മുറിവ് നോക്കി ആവണിക്കയുടെ പാല് കൊണ്ട് വന്ന് ഒഴിച്ച ഉമ്മുമ്മയാണ് ഞാനാദ്യം കണ്ട വലിയ വൈദ്യര്‍.
കാലില്‍ കുപ്പിച്ചില്ല് കയറിയപ്പോള്‍ സൂചി കൊണ്ടതെടുത്ത് മുറിവില്‍ വെള്ളം കയറാതിരിക്കാന്‍ കശുവണ്ടിയുടെ തോട് പൊളിച്ച് തീയില്‍ ചുട്ട് അതിന്‍റെ ചൂടു കറ കാലില്‍ ഒഴിച്ച് തന്ന ഉമ്മ ചെയ്ത ചികിത്സയാണ് ഞാനാദ്യം കണ്ട വലിയ ശാസ്ത്രക്രിയ.
ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ പദ്യം പഠിക്കാത്ത കാരണത്താല്‍ ടീച്ചര്‍ കൊണ്ട് പോയി പെണ്‍കുട്ടികളുടെ ബെഞ്ചില്‍ അവരുടെ ഇടയില്‍ ഇരുത്തിയാതാണ് എനിക്കാദ്യം കിട്ടിയ വല്യശിക്ഷ.
ഓട്ടത്തിനിടെ റബ്ബര്‍ ചെരുപ്പിന്‍റെ ചുണ്ട പൊട്ടിയപ്പോള്‍ ഷര്‍ട്ടിന്‍റെ കീഴിലെ അഗ്രം ചെരുപ്പിലെ ദ്വാരത്തിനകത്തിട്ട് ചുണ്ട അതില്‍ കോര്‍ത്ത് വലിച്ച് തന്നും, മഴക്കാലത്ത് റബ്ബര്‍ ചൊരുപ്പിട്ട് നടക്കുമ്പോള്‍ ചെളി തെറിക്കാതിരിക്കാന്‍ ബാറില്‍ റിബണ്‍ കെട്ടിയും തന്ന എന്‍റെ സഹോദരനാണ് ഞാനാദ്യം കണ്ട വലിയ എഞ്ചിനിയര്‍.
സൈക്കിളിന്‍റെ മുന്‍ വശത്തെ കമ്പിയില്‍ ഇരുത്തി സവാരി കൊണ്ട് പോയ ഇളയുപ്പയും, നിലത്ത് കാലെത്താത്ത സൈക്കിളില്‍ സീറ്റില്‍ ഇരിക്കാതെ കമ്പിക്കിടയില്‍ കാലിട്ട് ചവിട്ടിയ കൊച്ചു മാമനുമാണ് ഞാനാദ്യം കണ്ട ഹെവി ഡ്രൈവര്‍മാര്‍.
അടുക്കളയിലെ അലമാരയില്‍ വച്ച അമുല്‍ സ്പ്രേയുടെ പാല്‍പൊടി ഉമ്മ കാണാതെ എടുത്ത് തിന്നതാണ് ഞാന്‍ ചെയ്ത വലിയ മോഷണം.
ബോംബെയില്‍ നിന്നും വരുമ്പോള്‍ അമ്മാവന്‍ കൊണ്ട് വന്നിരുന്ന വലിയ ടബ്ബയ്ക്കകത്തേ പാര്‍ലെജി ബിസ്ക്കറ്റാണ് ഞാനാദ്യം തിന്ന രുചിയേറിയ ബിസ്ക്കറ്റ്.
പെരുന്നാളിന്‍റെ തലേരാത്രി അടുത്ത വീട്ടിലെ കൂട്ടുകാരന്‍ അവരുടെ വീട്ടില്‍ പൊട്ടിച്ച ബീഡി പട്ടാക്കിയുടെ ശബ്ദവും മഴ പട്ടാക്കിയുടെ ദൃശ്യവുമാണ് ഞാനാദ്യം കണ്ട വലിയ വെടിക്കെട്ട്.
അധ്യാപകനില്ലത്ത സമയത്ത് ക്ളാസില്‍ സംസരിക്കുന്നവരുടെ പേരെഴുതാന്‍ എന്നെ ഏല്‍പിച്ചപ്പോള്‍ പലപ്രാവശ്യം സംസാരിച്ചിട്ടും അവളുടെ പേരെഴുതാതെ വിട്ടതാണ് ഞാന്‍ ഒരു പെണ്ണിന് നല്‍കിയ വലിയ സമ്മാനം.
വേറേ കുട്ടിയോട് പെന്‍സില്‍ ചോദിക്കാന്‍ മാത്രം സംസാരിക്കേണ്ടി വന്ന കൂട്ടുകാരന്‍റെ പേരെഴുതി ടീച്ചറിന് നല്‍കി അവനെ അടി കൊള്ളിച്ചതാണ് ഞാനാദ്യം ചെയ്ത ദ്രോഹം
വീട്ടിന്‍റെ മുന്നിലെ മാവിന്‍ ചുവട്ടില്‍ വേനലവധിക്കാലത്ത് പറങ്ങട്ടക്ക് (കശുവണ്ടിക്ക് ) പകരം മിഠായിയുടെ സോള്‍ത്തി (നറുക്ക് ) വച്ചതാണ് ഞാനാദ്യം ചെയ്ത വലിയ വ്യാപാരം.
Wednesday, April 20, 2016
തുളുലിപിയും സാഹിത്യവും
തുളു ലിപി-അനന്തപുരം ശാസനത്തില്‍
തുളു ഭാഷയ്ക്ക് സ്വന്തമായൊരു ലിപിയില്ല. തുളു ഭാഷ ബി.സി. 6-ാം നൂറ്റാണ്ടിനുമുമ്പു തന്നെ മൂലദ്രാവിഡഭാഷയില്‍ നിന്ന് വേര്തിാരിഞ്ഞ് ഒരു സ്വതന്ത്രഭാഷയായെന്നാണ് ഭാഷാ പണ്ഡിതന്മാരുടെ അഭിപ്രായം. 19-ാം നൂറ്റാണ്ടിന്റെ മധ്യകാലത്തിനുശേഷം തുളു എഴുതാനും സാഹിത്യകൃതികളുടെ രചനയ്ക്കും കന്നഡ ലിപിയാണ് സ്വീകരിച്ചിരിക്കുന്നത്. അതിനുമുമ്പ് മലയാളത്തോടു സാദൃശ്യമുള്ള ഒരു ലിപിയിലാണ് തുളു എഴുതിയിരുന്നത്. തമിഴ്നാട്ടിലെ ബ്രാഹ്മണരും തുളുനാട്ടിലെ ബ്രാഹ്മണരും ആഗമശാസ്ത്രം, തന്ത്രശാസ്ത്രം, ജ്യോതിഷം, പൗരോഹിത്യം മുതലായ വൈദിക വിഷയങ്ങള്‍ സംസ്കൃതത്തില്‍ എഴുതുന്നതിന് 'ഗ്രന്ഥലിപി' യാണ് ഉപയോഗിച്ചിരുന്നത്. പൂജാദികര്മനങ്ങള്ക്ക്ല കേരളത്തിലെത്തിയ തുളു ബ്രാഹ്മണര്‍ ദേവാലയങ്ങളിലെ പൂജാദി കാര്യങ്ങള്‍ എഴുതിവയ്ക്കുന്നതിന് ഈ ലിപി ഉപയോഗിച്ചു. 15, 16 നൂറ്റാണ്ടുകളില്‍ ഈ ലിപിയില്‍ തുളുഭാഷയില്‍ എഴുതപ്പെട്ട ചില സാഹിത്യ കൃതികളും ശിലാലേഖനങ്ങളും കിട്ടിയിട്ടുണ്ട്. ആ ഗ്രന്ഥലിപി തന്നെ ആര്യലിപിയെന്നും തുളുലിപിയെന്നും തുളു മലയാള ലിപിയെന്നും അറിയപ്പെട്ടിരുന്നു.
തുളുഭാഷയില്‍ അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഒ, ഓ, എന്നീ സ്വരാക്ഷരങ്ങളും, വിവൃത ഉ കാരവും വിവൃത മധ്യ എകാരവും ഐ എന്ന സന്ധ്യക്ഷരവും ഉണ്ട്.
ക, ഗ, ച, ജ, ട, ഡ, ത, ദ, പ, ബ, യ, റ, ല, വ, സ, ഹ, ള എന്നീ വ്യഞ്ജനാക്ഷരങ്ങളും, ങ, ഞ, ണ, ന, മ എന്നീ അനുനാസികങ്ങളും ഉണ്ട്. കൂടാതെ ബ്രാഹ്മണരുടെ തുളുവില്‍ ഖ, ഘ, ഛ, ഝ, ഠ, ഢ, ഥ, ധ, ഫ, ഭ, ശ, ഷ എന്നീ അക്ഷരങ്ങളുമുണ്ട്.
തുളുവില്‍ വിവിധ നാമപദങ്ങളും പോ(പോവുക), ബല്ല (വരുക), തിന് (തിന്നുക), കൊറു (കൊടുക്കുക), ദെപ്പു (എടുക്കുക) മുതലായ ക്രിയാപദങ്ങളുമുണ്ട്.
യാന് (ഞാന്‍), ഈ (നീ), എംക്ളു (ഞങ്ങള്‍), നിക്ളു (നിങ്ങള്‍), ഈറ് (താങ്കള്‍), ആറ് (അദ്ദേഹം), ആയെ (അവന്‍), ആള്
(അവള്‍), ആക്ളു (അവര്‍) എന്നിവയാണു സര്വയനാമങ്ങള്‍. കൂടാതെ അത്, അവ എന്നീ രണ്ടര്ഥൊത്തിലും അവു എന്ന പദം ഉപയോഗിക്കുന്നു. ഏറ് (ആര്), ഒവു (ഏത്), ഓളു (എവിടെ), ദായെ (എന്തിന്), ദായിത്ത (എന്താണ്) എന്നിവ പ്രശ്നാര്ഥക പദങ്ങളും. -ലു, -കുലു എന്നിവ ബഹുവചന പ്രത്യയങ്ങളാണ്.
തുളുവില്‍ എട്ട് വിഭക്തികളുണ്ട്.
പ്രഥമാ വിഭക്തി - പ്രത്യയം ഇല്ല.
പ്രതിഗ്രാഹികാവിഭക്തി പ്രത്യയം - ന്,
സംയോജികാ വിഭക്തി പ്രത്യയങ്ങള്‍ - ട്ട്, -ഡ്, -ല്
ഉദ്ദേശികാ വിഭക്തി പ്രത്യയങ്ങള്‍ - ക്ക്, -ഗ്
പ്രയോജികാ വിഭക്തി പ്രത്യയം - ഡ്ദ്
സംബന്ധികാ വിഭക്തി പ്രത്യയങ്ങള്‍ - ത, -ത്ത, -ദ, -ന
ആധാരികാ വിഭക്തി പ്രത്യയങ്ങള്‍ സംയോജികയുടേതു തന്നെ -ട്ട്, -ഡ്, -ല്
സംബോധനാ വിഭക്തി പ്രത്യയം. -ആ (രാമ - രാമാ)
തുളുവില്‍ ക്രിയാപദത്തിനുശേഷം പുരുഷപ്രത്യയം ഉണ്ട്.
യാന് ബത്തെ - ഞാന്‍ വന്നു
എംക്കുളു ബത്തൊ - ഞങ്ങള്‍ വന്നു
ഈ ബത്ത - നീ വന്നു
നിക്ക്ള് ബത്തര്‍ - നിങ്ങള്‍ വന്നു
ആയെ ബത്തെ - അവന്‍ വന്നു
ആള്‍ ബത്തള്‍ - അവള്‍ വന്നു
ആക്കുളു ബത്തെര്‍ - അവര്‍ വന്നു
ആര്‍ ബത്തെര്‍ - അദ്ദേഹം വന്നു
ആവു ബത്ത്ണ്ട് - അത് വന്നു
ആവു ബത്തൊ - അവ വന്നു.
തുളുഭാഷയുടെ കാലപ്രത്യയങ്ങള്‍:
ഭൂതകാല പ്രത്യയങ്ങള്‍ : -ത്, -ത്ത്, -ദ്, -യ്.
വര്ത്ത മാനകാല പ്രത്യയങ്ങള്‍ : -പ്, -ബ്
ഭാവികാല പ്രത്യയം : -വ്
നിഷേധാര്ഥ് പദങ്ങളും പ്രത്യയങ്ങളും:
ഇദ്ദി / ഇജ്ജി (ഇല്ല), അത്ത് (അല്ല), -ചി, -ജി, -രി, -അ. സംഖ്യാവാചകപദങ്ങള്‍: ഒഞ്ജി (ഒന്ന്), റഡ്ഡ് (രണ്ട്), മൂജി (മൂന്ന്), നാല് (നാല്), എന് (അഞ്ച്), ആജി (ആറ്), ഏള് (ഏഴ്), എണ്മ (എട്ട്), ഒര്മ്ബ് (ഒന്പചത്), പത്ത് (പത്ത്), പത്തൊഞ്ജി (പതിനൊന്ന്), പദ്രാഡ് (പന്ത്രണ്ട്), പദിമൂജി (പതിമൂന്ന്), പദ്നാല് (പതിനാല്), പദിനൈന് (പതിനഞ്ച്), പദ്നാജി (പതിനാറ്), പദ്നേല് (പതിനേഴ്), പദ്നെണ്മ (പതിനെട്ട്), പതിനൊര്മ്ബപ (പത്തൊന്പപത്), ഇറുവ (ഇരുപത്), ഇറുവത്തൊഞ്ജി (ഇരുപത്തൊന്ന്), ഇറുവത്രഡ്ഡ് (ഇരുപത്തിരണ്ട്), .... ഇതുപോലെ നൂറ് വരെ പോകുന്നു. പത്തുകള്‍ ഇങ്ങനെയാണ് : പത്ത് (പത്ത്), ഇറുവ (ഇരുപത്), മുപ്പ (മുപ്പത്), നല്വ (നാല്പത്), എവ (അന്പഇത്), അജിപ്പ (അറുപത്), എള്പ (എഴുപത്), എണ്പന (എണ്പ്ത്), സൊണ്പര (തൊണ്ണൂറ്), നൂദു (നൂറ്), സാറൊ (ആയിരം).
തുളുവില്‍ സകര്മതക ക്രിയാപദങ്ങളും ക്രിയാവിശേഷണങ്ങളും നാമവിശേഷണ പദങ്ങളും ഉണ്ട്.
നാടന്‍ സാഹിത്യം. തുളു ഭാഷയില്‍ നാടന്‍ സാഹിത്യം സമൃദ്ധമായിട്ടുണ്ട്. ജനങ്ങളുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളുമൊക്കെ വിവിധ നാടന്‍ സാഹിത്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. പാഡ്ദന (പാട്ട്), കബിതഗുളു (കവിത), ഉരെല്‍ (നീണ്ട കവിതകള്‍), കഥകള്‍, കടംകഥകള്‍, പഴഞ്ചൊല്ലുകള്‍, ഐതിഹ്യങ്ങള്‍ ഇങ്ങനെ പലവിധമാണ് നാടന്‍ സാഹിത്യം. അടുത്ത കാലത്ത് ഇവ ശേഖരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പ്രാചീന കാവ്യങ്ങള്‍. തുളുവില്‍ പ്രാചീന കാലത്ത് കാവ്യ രചന നടന്നിട്ടില്ലെന്നാണ് മുമ്പ് ധരിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് രണ്ട് പുരാണകാവ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. തുളുവില്‍ ആദികവിയെന്ന് അറിയപ്പെടുന്ന വിഷ്ണുതുംഗയുടെ ശ്രീഭാഗവതൊ (1695) ആണ് അതില്‍ ഒന്ന്. ഈ കൃതിയുടെ 3 സ്കന്ധങ്ങളേ ലഭ്യമായിട്ടുള്ളൂ. പ്രൌഢശൈലിയിലുള്ള ഈ കൃതി ഒരപൂര്വ്കാവ്യമാണ്. വര്ണഢവൃത്തം സ്വീകരിച്ചു രചിച്ച ഈ കൃതി പഴയ തുളു ശൈലിയിലുള്ളതാണ്. അത്രതന്നെ പഴയ കാവ്യമെന്ന് അറിയപ്പെടുന്ന കൃതിയാണ് കാവേരി. വര്ണതവൃത്തത്തില്ത്തനന്നെ രചിക്കപ്പെട്ട പുരാണ കാവ്യമാണിത്. ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം വ്യക്തതയോടു കൂടി ലഭിക്കാഞ്ഞതിനാല്‍ കവിയുടെ പേരും കാവ്യത്തിന്റെ ശരിയായ പേരും അറിയാന്‍ സാധിച്ചിട്ടില്ല. സമ്പാദകന്‍ കാവ്യവസ്തു മനസ്സിലാക്കിയാണ് കൃതിക്ക് കാവേരി എന്ന പേരു നല്കിിയിരിക്കുന്നത്. സ്കന്ദപുരാണത്തിലെ കാവേരി മാഹാത്മ്യം എന്ന കഥാഭാഗമാണ് ഈ കൃതിയുടെ കഥാവസ്തു. തെംകില്ലായ എന്ന കവിയാല്‍ രചിക്കപ്പെട്ട മറ്റൊരു കൃതിയാണ് തുളുദേവിമഹാത്മെ. ഗദ്യശൈലിയില്‍ രചിക്കപ്പെട്ട ഈ കൃതിയുടെ കാലം വ്യക്തമല്ല. മാര്ക്കിണ്ഡേയപുരാണാന്തര്ഗപതമായ ദേവീമാഹാത്മ്യത്തിന്റെ കഥയാണ് അതിലടങ്ങിയിരിക്കുന്നത്. ഈ മൂന്ന് കൃതികളും തുളു മലയാള ലിപിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. കാസര്ഗോളഡുള്ള വെങ്കടരാജ പുണിഞ്ചത്തായ ഇവ സമ്പാദിച്ച് കന്നഡയില്‍ ലിപ്യന്തരപ്പെടുത്തിയിട്ടുണ്ട്. വൈദ്യശാസ്ത്ര സംബന്ധിയായ മനുഷ്യഭാഷാവ്യാഖ്യാ എന്ന മറ്റൊരു കൃതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതില്‍ മൂലപാഠം സംസ്കൃത ശ്ളോകത്തിലും അതിന്റെ വ്യാഖ്യാനം തുളുവിലു
ശ്രീ ഭാഗവതത്തിലെ ഒരു താളിയോല : തുളുഭാഷ
മാണ്. ഇത് തുളു മലയാള ലിപിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. മന്ദാരകേശവഭട്ടന്റെ മന്ദാര രാമായണമാണ് മറ്റൊരു പ്രധാന കൃതി. വാല്മീകിരാമായണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ആ മഹാകാവ്യം രചിച്ചിരിക്കുന്നത്. ഇത് കന്നഡ ലിപിയിലാണുള്ളത്.
ആധുനിക സാഹിത്യത്തിന്റെ അരുണോദയം. തുളു സാഹിത്യത്തിന്റെ നൂതനയുഗം ആരംഭിച്ചത് 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ്. ക്രൈസ്തവ മതപ്രചാരണത്തിനായി ജര്മ നിയില്‍ നിന്ന് മംഗലാപുരത്തെത്തിയ ബാസെല്‍ മിഷന്‍ വൈദികരാണ് തുളു സാഹിത്യ രചന ആരംഭിച്ചത്. കന്നഡ ലിപിയിലാണ് തുളു ക്രൈസ്തവ സാഹിത്യം രചിച്ചത്. അവയില്‍ ബഹുഭൂരിഭാഗവും തര്ജു്മകളാണ്. ഈ കൃതികളില്‍ മത്തായെ ബരെത്തിന സുവര്ത്തജമാന (മത്തായി എഴുതിയ സുവാര്ത്ത കള്‍) 1842-ലും തുളു ബൈബിള്‍ 1859ലും പ്രസിദ്ധീകരിക്കപ്പെട്ടു. തുളുഭാഷ പഠിക്കുന്നതിനു വേണ്ടി ചില ഭാഷാ മഞ്ജരികളും (1862-1890) പ്രസിദ്ധീകരിച്ചു. തുളു അധ്യയനത്തിന് വേണ്ടി ജെ.ബ്രിഗെല്‍ തുളു വ്യാകരണം ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചു (1872). പിന്നീട് എ. മാനര്‍ സമ്പാദകനായി തുളു-ഇംഗ്ളീഷ് നിഘണ്ടു 1886-ലും ഇംഗ്ളീഷ് - തുളു നിഘണ്ടു 1888-ലും പ്രസിദ്ധീകരിക്കപ്പെട്ടു. ബൈബിള്‍ കഥകള്‍, ഭക്തിഗീതികള്‍, പൂജാദികര്മരങ്ങള്ക്കാെവശ്യമായ പുസ്തകങ്ങള്‍ തുടങ്ങി പലതരത്തിലുളള പുസ്തകങ്ങള്‍ രചിക്കപ്പെട്ടു. അതോടൊപ്പം യക്ഷഗാനത്തെ സംബന്ധിച്ച് ബായാര്‍ സങ്കയ്യ ഭാഗവതര്‍ വിട്ട്ള രാജാവിന്റെ അപേക്ഷ മാനിച്ച് പഞ്ചവടി രാമായണം സ്വതന്ത്ര കൃതിയായി 1887-ല്‍ രചിച്ചു.
തുളു സാഹിത്യക്രാന്തി. 20-ാം നൂറ്റാണ്ടില്‍ തുളു സാഹിത്യത്തിലെ അനേകം കൃതികള്‍ കന്നഡ ലിപിയില്‍ രചിക്കപ്പെട്ടു. 1919-ല്‍ എം.ആര്‍. സുബ്രഹ്മണ്യ ശാസ്ത്രികള്‍ തുളു കന്യോപദേശ എന്ന കൃതി രചിച്ചു. 88 ശ്ളോകങ്ങള്‍ അടങ്ങിയ ഈ കൃതിയില്‍ പതിഗൃഹത്തിലേക്ക് പുറപ്പെടുന്ന വധുവിനു നല്കുടന്ന ഉപദേശങ്ങളാണുള്ളത്. ദക്ഷിണ കന്നഡ ഭാഗത്ത് സ്വാതന്ത്യ സമരം പ്രബലമായതോടെ തുളുനാട്ടിലും തുളു സാഹിത്യവുമായി ബന്ധപ്പെട്ട പുതിയ പ്രക്ഷോഭം ആരംഭിച്ചു. ഉഡുപ്പി അതിന്റെ കേന്ദ്രബിന്ദുവായി. സ്വാതന്ത്യ സമരനായകനായ ശ്രീനിവാസ ഉപാധ്യായ പണിയാഡി (1897-1959) ആ പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം 'തുളുവ മഹാസഭെ' എന്നൊരു സംഘടന രൂപീകരിച്ചു. തുടര്ന്ന് തുളുനാട് ബാങ്ക്, തുളുനാട് പ്രിന്റിങ് പ്രസ്സ്, തുളു സാഹിത്യമാലെ എന്നിവയും രൂപീകരിച്ചു. തുളുവിനെ വിവിധ മാധ്യമങ്ങളില്‍ ഉള്ക്കൊചള്ളിക്കുവാനും ശ്രമിച്ചു. അതിന്റെ ഭാഗമായി 1929-ല്‍ തുളുവ മഹാസഭെത്തൊ വാര്ഷി്ക എന്ന കൃതി പ്രസിദ്ധീകരിച്ചു. അതില്‍ കവിത, വിമര്ശകനം, ഗവേഷണം, വിവിധ തരത്തിലുള്ള ഗദ്യലേഖനങ്ങള്‍ മുതലായവ അടങ്ങിയിട്ടുണ്ട്. തുടര്ന്ന് വിവിധ സാഹിത്യകൃതികള്‍ രചിക്കപ്പെട്ടു. അവയില്‍ എസ്.യു. പണിയാഡിയുടെ തുളു വ്യാകരണം (1932) തുളുഭാഷയില്‍ ഉണ്ടായ ആദ്യ വ്യാകരണഗ്രന്ഥവും സതീകമലെ (1936) നോവലും ആണ്. മാധവ തിംഗളായയുടെ ജനമര്ല്ൃ (1933) എന്ന ആദ്യ നാടകം പുറത്തു വന്നു. കൂടാതെ സത്യമിത്ര ബംഗേറയുടെ അളിയ സംതനകട്ട്ദ ഗുട്ട് (1929) എന്ന ഗവേഷണ പ്രബന്ധം, എം.വി. ഹെഗ്ഗഡെയുടെ മദ്മാളത്ത് മദ്മായെ (1933) എന്ന ചെറുകഥാ സമാഹാരം, ശീനപ്പ ഹെഗ്ഗഡെയുടെ മിത്യനാരായണ കതെ (1935) എന്ന നീണ്ടകഥ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് എം.സി.വി. ശര്മ.യുടെ കന്നഡ കൊ (1930), പര്കയളമാറപ്പഷെട്ടിയുടെ അമല്ദെകപ്പടെ (1929), പൊര്ല കംട്ട് (1930), കെ.ബി. നാരായണഷെട്ടി (എന്‍.എസ്സ്.കില്ലെ) യുടെ കാനികെ (1932), കെ. ഗംഗാധര രാമചന്ദ്രയുടെ തുളുപദ്യമാലികെ, എച്ച്. നാരായണരായയുടെ പതിതോദ്ധരണ എന്നീ കവിതാ സമാഹാരങ്ങള്‍ ഇക്കാലത്തു വെളിച്ചം കണ്ടു. ബഡകബയിലു പരമേശ്വരയ്യരുടെ ഭജഗോവിന്ദൊ, ബി.മോനപ്പതിംഗളായയുടെ തുളുപദ്യാവലി എന്നീ ഭക്തിഗാനങ്ങളും പ്രസിദ്ധീകൃതമായി. തുളുസാഹിത്യത്തിലുണ്ടായ മറ്റൊരു പ്രധാന കൃതിയാണ് മൂല്കി നരസിംഹരായരുടെ തുളുകാവ്യഭഗവദ്ഗീത (1934).
ഉഡുപ്പിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നവയുഗ എന്ന കന്നഡ പത്രികയില്‍ 'തുളു സഞ്ചികെ' എന്നൊരു വിഭാഗം 1936 മുതല്‍ തുടര്ച്ച യായി മൂന്ന് വര്ഷംക പ്രസിദ്ധീകരിച്ചു. 1945-നു ശേഷം കേമത്തൂര്‍ ദൊഡ്ഡണ്ണ ഷെട്ടി, അദ്ദേഹത്തിന്റെ പത്തിലേറെ കൃതികള്‍ ഉഡുപ്പിയിലെ കസ്തൂരി സാഹിത്യമാലെ എന്ന പ്രസിദ്ധീകരണത്തില്‍ ഉള്പ്പെയടുത്തി. ബായാര്ജചത്തി ഈശ്വര ഭാഗവതരുടെ കീര്ത്തലനമാലെ, സീതാനദി ഗണപയ്യഷെട്ടരുടെ തുളുഭജനാവലി, പുണ്ടൂരു ദാമോദറ പുണിഞ്ചത്തായരുടെ സ്തുതിപദ്യലു എന്നിവ കീര്ത്തണന സാഹിത്യത്തെ സമൃദ്ധമാക്കിയ കൃതികളാണ്. സ്വാതന്ത്യസമരത്തിന്റെ ഭാഗമായി രചിക്കപ്പെട്ട കൃതികളാണ് നേതാജി പാഡ്ദന, മദ്യ നിഷേധലാവണി എന്നിവ.
സ്വാതന്ത്യനന്തര തുളുസാഹിത്യം. സ്വാതന്ത്യം ലഭിച്ചതോടെ തുളുസാഹിത്യരംഗത്ത് ചെറിയ മങ്ങലുണ്ടായി. ഇത് അധികകാലം തുടര്ന്നി ല്ല. മാതൃഭാഷയില്‍ നമ്മള്‍ വളരണം, നമ്മുടെ സാഹിത്യം വളരണം എന്നൊരു ഉണര്വ്െ തുളു സംസാരിക്കുന്നവരിലുണ്ടായി. അതിനെ തുടര്ന്ന്ണ തുളുക്കട്ട് (1969), തുളുസിരി (1970), തുളുനാഡ്, തുളുവെരെബന്ധു, തുളുരാജ്യ, തുളുവെരെതുടര്‍ എന്നീ പത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അവ തുളുസാഹിത്യ രചനയ്ക്ക് സഹായകങ്ങളായി. അങ്ങനെ തുളുസാഹിത്യ രചന വീണ്ടും സജീവമായി. കവിത, നോവല്‍, നാടകം, ചെറുകഥ മുതലായ സാഹിത്യ വിഭാഗങ്ങള്‍ രചിക്കപ്പെട്ടു. ഇവയില്‍ പ്രധാനം നാടകമാണ്. മുത്തുമാനിഗ, സര്വ്സങ്കലെ, മൂവേറ്മുത്തേസി (ബി.രാമകിരോഡിയന്‍), ഏര്മതല്ത്തിനതപ്പു, യാന്‍ സന്ന്യാസിയാപെ, തമ്മലെ അറുവത്തനകോല (കെ.എന്‍. ട്ടൈലര്‍), രായറാവുതെ, ഗോന്ദൊലു, അമൃതസോമേശ്വര ഇങ്ങനെ അന്പിതിലധികം നാടകരചയിതാക്കള്‍ ആയിരത്തില്പറരം നാടകങ്ങള്‍ രചിച്ചു. അവയില്‍ 200-ല്പധരം നാടകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുളുനാടകം നാട്ടിലും വീട്ടിലും സജീവമായി തിളങ്ങി. അതിലെ ഭാഷാസൗന്ദര്യം അനുവാചകരെ വളരെയധികം ആകര്ഷിിച്ചു.
നാടകം കഴിഞ്ഞാല്‍ കൂടുതല്‍ സാഹിത്യരചന നടന്നിട്ടുള്ളത് കാവ്യ മേഖലയിലാണ്. നാടക രചന നടത്തിയവരില്‍ ചിലര്‍ കവിതാരചനയിലും ഉള്പ്പെകട്ടിട്ടുണ്ട്. കെലിംജ. എന്‍. സീതാരാമ ആള്വി തുളു ഹരിശ്ചന്ദ്ര കാവ്യൊ എന്ന കാവ്യത്തെ നാടന്പാ ട്ട് (സാംഗത്യ) ശൈലിയിലാണ് രചിച്ചിട്ടുള്ളത്. എന്നപ്പെ തുളുവപ്പെ (കയ്യാര്‍ കിഞ്ഞണ്ണറൈ), മീസെ ഇത്തി ആണ് ഗുളു (ഗണപതി ദിവാണ), ആലഡെ (വെങ്കിട്ട രാജ പുണിഞ്ചത്തായ), പറബനമോകെ (റസികപുത്തിഗെ), ജോക്ക്ലെ പദക്കുലു, ജീവന പാഡ്ദന (കനരാഡിവാദിരാജഭട്ട), ബയ്യമല്ലിഗെ (പാ.വെം. ആചാര്യ), പച്ചെകുറല്‍, ദുനിപു, (പാല്ത്താ ഡി രാമകൃഷ്ണ ആചാര്‍), പിംഗാറ (പഡാരുമഹാബലേശ്വര ഭട്ട), രത്നകര്മ്മെ (എം. രത്നകുമാര്‍), പിംഗാറ, സംക്രാന്തി (സുനിതാ ശെട്ടി) തുടങ്ങിയ ഒട്ടനേകം കവിതകളും കാവ്യങ്ങളും തുളു സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്.
തുളുവില്‍ ചെറുകഥ, നോവല്‍ എന്നീ പ്രസ്ഥാനങ്ങളും ചെറിയ തോതില്‍ ആവിര്ഭ്വിച്ചിട്ടുണ്ട്. കിന്യകതെക്ളൂ, ബോംട്ടെ, മോകെ (ബാ. സാമംഗ), ഉദിപു (മുദ്ദു മുഡു ബെള്ളെ), തുളുട്ടു പനികതെ (വാമനനന്ദാവറ), ബദ്ക്ക്ദബണ്ടി (മനോഹറപ്രസാദ്), ബാറണെ (പ്രഭാകറ ശിശില) മുതലായവ ചെറുകഥകളാണ്. നാണജ്ജെര്‍ സുദെതിര്ഗാടയെര്‍ (കെ.മഹാലിംഗ), കുദുറുദകേദഗെ (എം. ജാനകി), ബോംബായി ഇല്ല് (കെ.ട്ടി. ഗട്ടി), ലെക്കേസിരി (കുദ്ക്കാഡി വിശ്വനാഥ റൈ) എന്നീ നോവലുകളും ശ്രദ്ധേയമാണ്.
തുളുഭാഷയെപ്പറ്റിയും തുളുനാടിനെപ്പറ്റിയും തുളുസാഹിത്യത്തെപ്പറ്റിയും വിവിധ ലേഖകര്‍ തുളു ഭാഷയില്‍ എഴുതിയ അന്പതതോളം ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുളുസാഹിത്യ രംഗത്തെ എഴുത്തുകാരെല്ലാം തുളു മാതൃഭാഷക്കാരല്ല. തുളുവരെക്കൂടാതെ പല ഭാഷ സംസാരിക്കുന്നവരുമുണ്ട്. എന്നാല്‍ എല്ലാവരും കന്നഡ പഠിച്ചവരാണ്. തുളു എഴുത്തുകാരില്‍ കൂടുതലും കന്നഡ സാഹിത്യകാരന്മാരാണ്. തുളു സാഹിത്യ കൃതികളില്‍ തനിമയുണ്ടെങ്കിലും മിക്ക കൃതികളിലും കന്നഡ സാഹിത്യ കൃതികളുടെ പ്രതിച്ഛായ കാണാം. കന്നഡ ഭാഷാകൃതികളിലും ആനുകാലികങ്ങളിലും തുളുനാട്, തുളുഭാഷ, ചരിത്രം, ഫോക്ലോര്‍, ഭൂതാരാധന, തുളു സംസ്കൃതി മുതലായ വിഷയങ്ങളെപ്പറ്റി ധാരാളം എഴുതിയിട്ടുണ്ട്. ഇവയില്‍ പഞ്ജെമംഗേഷരായര്‍ രചിച്ച കോട്ടി-ചെന്നയ, പി. കമലാക്ഷ എഴുതിയ ദക്ഷിണ കന്നഡദ ഹരിജന മത്തുഗിരിജനറ ഇതിഹാസ, അഡ്യ നസ്ക കൃഷ്ണഭട്ട് സമ്പാദനം നിര്വഗഹിച്ച സുദര്ശസന, ഏര്യ ലക്ഷ്മീനാരായണ ആള്വ സമ്പാദനം നിര്വഗഹിച്ച മംഗളതിമര്‍ എന്നിവ എടുത്തു പറയേണ്ടവയാണ്.
ഗണപതി റാവ് ഐഗള്‍ പ്രസിദ്ധീകരിച്ച ദക്ഷിണ കന്നഡദ പ്രാചീന ഇതിഹാസ (1923) തുളുനാട്ടിന്റെ ഇതിഹാസത്തെപറ്റിയുള്ള ഒരു പഠനമാണ്. കെ.വി. രമേശ്, ഗുരുരാജഭട്ട്, ബി.എ. വിവേക റൈ, ചിന്നപ്പ ഗൌഡ എന്നിവര്‍ തുളുനാട്, തുളുസംസ്കൃതി, തുളുനാടന്‍ പാട്ട്, ഭൂതാരാധന മുതലായ വിഷയങ്ങളെപ്പറ്റി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.പി. ഉപാധ്യായയും സുശീല ഉപാധ്യായയും ഭൂത വര്ഷിസപ് ഒഫ് ദ തുളുവാസ് (Bhoovta Worship of the Tuluvaas) എന്ന ഗ്രന്ഥം തയ്യാറാക്കി. വിദേശികളും തുളുഭാഷ, ചരിത്രം, തുളു സംസ്കൃതി മുതലായവ പഠിക്കുന്നതില്‍ താത്പര്യം കാണിച്ചിട്ടുണ്ട്. പീറ്റര്‍ ക്ളാസിന്റെ തുളുവ സംസ്കാരത്തെ പറ്റിയുള്ള ഇംഗ്ളീഷ് പ്രബന്ധങ്ങളുടെ സംഗ്രഹത്തെ എ.വി. നാവഡ കന്നഡയില്‍ തര്ജുാമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൈഡ്രന്‍ ബ്രൂക്നര്‍, മാര്ഥു അസ്ട്ടന്‍, നിക്ട്ടന്‍ മുതലായവരും ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരെ കൂടാതെ സ്വദേശ പണ്ഡിതന്മാരും ഗവേഷകരും തുളുനാട്, സംസ്കൃതി, ഭാഷ, ഭൂതാരാധന, നാടോടിസാഹിത്യം, കല മുതലായവയെ കുറിച്ചുള്ള ഗവേഷണ ലേഖനങ്ങള്‍ വിവിധ കൃതികളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവര്ത്ത ന സാഹിത്യവും തുളുവില്‍ ലഭ്യമാണ്. ഈ മേഖലയില്‍ എടുത്തു പറയേണ്ട ഒരു പേരാണ് കെദംബാഡി ജത്തപ്പറൈയുടേത്. അദ്ദേഹം ശിവരാമകാരന്തിന്റെ ചോമനദുഡി, കെ.വി. പുട്ടപ്പയുടെ യമനസോലു, എം.ആര്‍. ശ്രീനിവാസ മൂര്ത്തിമയുടെ നാഗരിക (പഡില്പംരപെ), ടാഗോറിന്റെ കാബൂളിവാല, നിരഞ്ജനയുടെ ചിരസ്മരണെ (മദപ്പംദിനെംപു) എന്നീ കൃതികള്‍ തുളുവിലേക്ക് പരിഭാഷപ്പെടുത്തി. ഗോവിന്ദ പൈയുടെ ഏകലവ്യ എന്ന നാടകവും മുദണ്ണ കവിയുടെ ശ്രീരാമാശ്വമേധ എന്ന ഗദ്യകൃതിയും തുളുവിലേക്ക് തര്ജുണമ ചെയ്തിട്ടുണ്ട്. ഗിരീഷ് കര്ണാതഡിന്റെ യയാതി എന്ന നാടകത്തെ പ്രേമാനന്ദ കിശോര്‍ ആണ് തുളുവിലേക്ക് പരിഭാഷപ്പെടുത്തിയത്.
തുളുവില്‍ ചില യക്ഷഗാന കൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. കന്നഡയിലെ യക്ഷഗാന പിതാവ് എന്ന് പ്രസിദ്ധനായ പാര്ത്തി സുബ്ബയുടെ പഞ്ചവടി എന്ന യക്ഷഗാന കൃതി ബായാര്സ ങ്കയ ഭാഗവതര്‍ തുളു പഞ്ചവടി എന്ന പേരില്‍ പ്രസിദ്ധീകരിച്ചു(1887). ഇതാണ് തുളുവിലെ ആദ്യത്തെ യക്ഷഗാനകൃതി. തുളുനാട്ടിലെ വീരനായകന്മാരായ കോട്ടിചെന്നയരുടെ യക്ഷഗാന പ്രസംഗവും മറ്റു ചില കൃതികളും പ്രസിദ്ധീകൃതമായിട്ടുണ്ട്.
തുളുവില്‍, വ്യാകരണഗ്രന്ഥങ്ങളും തുളുവിനെ പറ്റിയുള്ള ഗവേഷണ പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. റവ. ബ്രീഗെല്‍ ഇംഗ്ളീഷിലും യു.പി. പണിയാഡി കന്നഡയിലും തുളു വ്യാകരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ആധുനിക കാലത്ത് എല്‍.വി. രാമസ്വാമി അയ്യര്‍, വി.എസ്. സുബ്രഹ്മണ്യം, കുശാലപ്പ ഗൗഡ, മരിയപ്പഭട്ട്, ഹംപാനാഗരാജയ്യ മുതലായവര്‍ തുളുവിനെപ്പറ്റിയുള്ള ഗവേഷണ ലേഖനങ്ങളും ഡോ. ഡി.എന്‍.എസ്. ഭട്ട്, ഡോ. ബി.രാമചന്ദ്രറാവു എന്നിവര്‍ തുളുവിനെപ്പറ്റിയുള്ള കൃതികളും രചിച്ചു. ഡി.എന്‍.എസ്. ഭട്ട്, സൂസലക്ഷമീ നാരായണ ഭട്ട്, രാമകൃഷ്ണ ശെട്ടി, എ.എസ്. ആചാര്യ, ഡോ. കെ.വി. ജലജാക്ഷി, എം. രാമ, മല്ലികാദേവി, പദ്മനാഭകേകുണ്ണായ മുതലായവര്‍ തുളുഭാഷയില്‍ രചിച്ച ഗവേഷണ പ്രബന്ധങ്ങളില്‍ ചിലത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
തുളുവില്‍ നിഘണ്ടുക്കളും നിര്മി ച്ചിട്ടുണ്ട്. റെ.എ.മാനര്‍ തയ്യാറാക്കിയ തുളു-ഇംഗ്ളീഷ് നിഘണ്ടു (1886)വാണ് ആദ്യത്തെ നിഘണ്ടു. കൂടാതെ ഇംഗ്ളീഷ്-തുളു നിഘണ്ടുവും ലഭ്യമാണ്. മാനര്‍ തയ്യാറാക്കിയ നിഘണ്ടുവിനെ മരിയപ്പഭട്ടും ശങ്കരകെദില്ലായയും ചേര്ന്ന് സംഗ്രഹിച്ചത് മദ്രാസ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചു. ഇന്നത്തെ ആവശ്യങ്ങള്ക്ക്ച ഉപകരിക്കുന്ന രീതിയില്‍ യു.പി. ഉപാധ്യായ സമ്പാദകനായി ഉഡുപ്പി എം.ജി.എം. കോളജ് ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവേഷണ കേന്ദ്രം 6 ഭാഗങ്ങളുള്ള ഒരു തുളു നിഘണ്ടുവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തുളുനാടിനേയും സംസ്കൃതിയേയും പറ്റി കന്നഡഭാഷയ്ക്കു പുറമേ മലയാളത്തിലും അടുത്തകാലത്ത് ഒരു കൃതി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സി. രാഘവന്‍ എഴുതി, ഭാഷാ ഇന്സ്റ്റി റ്റ്യൂട്ട് ആണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
(സി.രാഘവന്‍ മാസ്റ്ററുടെ തുളുഭാഷയും സംസ്ക്കാരവും എന്ന ഗ്രന്ഥത്തില്‍ നിന്നും)
ദൈവത്തിന്‍റെ കൈ- സായിറാം ഭട്ട്
നന്മയുടെ ആള്‍രൂപം, ദൈവത്തിന്‍റെ കൈ , അതാണ് ഞങ്ങളുടെ സായിറാം ഭട്ട്.
ജാതിക്കും മതത്തിനപ്പുറം സ്വന്തം സമ്പാദ്യത്തില്‍ നിന്നും 218 ഓളം നിര്‍ദ്ധര കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കിയ ഈ കാരുണ്യ ദീപത്തെ എത്ര നമിച്ചാലാണ് മതിയാകുക.
മനുഷ്യത്വം നശിച്ച്, വര്ഗ്ഗീയതയുടെ അന്ധഗാരവും, സ്വാര്ത്തധയും ബാധിച്ച ഈ കാലത്ത് ഇത് പോലെയൊരാള്‍ ജീവിക്കുന്നു എന്നത് അത്ഭുതവും മുജ്ജന്‍മങ്ങളുടെ സുകൃതവുമാണ്.
കല്ലെറിയലുകള്‍ പൂമാലയാക്കിയവര്‍
വിമര്‍ശകര്‍ക്ക് കഠിനാദ്ധ്വാനം കൊണ്ട് വിജയ മറുപടി നല്‍കി 3 പേര്‍,
ഇവര്‍ സമൂഹത്തിന്‍റെ 3 ദിശകളില്‍ ഉള്ളവര്‍,
ഉമ്മന്‍ ചാന്‍ടിഃ സ്വന്തം പാര്‍ട്ടിയിലെ ചിലരില്‍ നിന്നും പ്രതിപക്ഷത്തിന്‍റെയും മറ്റ് എതിര്‍ പാര്‍ട്ടിയില്‍ നിന്നും കൂട്ട അക്രമണവും വിമര്‍ശനങ്ങളും ഏറ്റ് വാങ്ങിയിട്ടി പോലും എതിരാളികളുടെ വിമര്‍ശനങ്ങളെ നാവടക്കി വിജയ കൊടിയുമായി മുന്‍പോട്ട് പോകുന്ന മുഖ്യന്‍,
മോഡിഃ വിമര്‍ശകരില്‍ നിന്നും അരാധകരെ സൃഷ്ടിച്ചയാള്‍, മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പിനെപ്പോലും അതിജീവിച്ച് വിജയകൊടി പറപ്പിച്ചു. (ഇദ്ദേഹത്തിന്‍റെ ആശയത്തെയല്ല ഞാന്‍ പുകഴ്ത്തുന്നത്),
കാന്തപുരംഃ സ്വ സമുദായത്തില്‍ നിന്ന് ഏറ്റവുമധികം വിമര്‍ശനമുണ്ടായിട്ടും എതിരാളിള്‍ ഒന്നിച്ച് എതിര്‍ത്തട്ടും വിജയകൊടിപാറിച്ചയാള്‍.
ശത്‌റുക്കള്‍ കുട്ടമായി വിമര്‍ശിച്ചിട്ടും. എല്ലാ എതിര്‍പ്പുകല്ള്‍ക്കിടയിലും ഇവര്‍ നേടിയ വിജയങ്ങള്‍ എന്നെ
വളരെ അത്ഭുതപ്പെടുത്തിയിയിട്ടുന്‍ട്.
(NB ; ഈ പോസ്ററ് വായിച്ച് അരും എന്നെ മോഡി ഭക്തനായൊ, കാന്തപുരം ഭക്തനായോ, A group കാരനായോ കരുതേന്‍ട..)
എന്ത്കൊണ്ട് ഞാനൊരു ബ്യാരി ..?
പി വി കെ പനയാല്‍
"തുളുനാട്ടിലെ ബ്യാരികള്‍" എന്ന ഗവേഷണ ഗ്രന്ഥമെഴുതിയ പ്രൊഫ. ബി എം ഇച്ചിലങ്ങോട് ഡിഗ്രിക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരനുഭവം ഓര്‍ക്കുന്നുണ്ട്. പ്രൊഫ. ഡി ഗുരുരാജ് ഭട്ട് ഒരിക്കല്‍ ക്ലാസില്‍ അദ്ദേഹത്തോട് ചോദിച്ചു: എന്തുകൊണ്ട് നിങ്ങള്‍ ഒരു ബ്യാരിയാണ്? ബ്യാരി എന്നൊരു സമുദായം യഥാര്‍ഥത്തില്‍ ഉണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് അന്ന് ബി എം ഇച്ചിലങ്ങോടിന് ഉത്തരമില്ലായിരുന്നു. എന്റെ അച്ഛന്‍ ബ്യാരിയാണ്, അതുകൊണ്ട് ഞാനും ബ്യാരിയാണ് എന്ന ലളിതമായ യുക്തികൊണ്ടാണ് അന്ന് അദ്ദേഹം പ്രൊഫസറുടെ ചോദ്യങ്ങളെ നേരിട്ടത്. പക്ഷേ ആ ചോദ്യം ഏറെക്കാലം അദ്ദേഹത്തിന്റെ സ്വാസ്ഥ്യം കെടുത്തി. ഗവേഷണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാനുണ്ടായ കാരണം അതാണ്. കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച "ഠവല ആലമൃ്യെ ീള ഠൗഹൗിമറ" എന്ന പുസ്തകം ബ്യാരി ഭാഷയെയും സാഹിത്യത്തെയുംകുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന അപൂര്‍വം ചില പുസ്തകങ്ങളിലൊന്നാണ്.
"ബ്യാര" ചെയ്യുന്നവനാരോ അവനാണ് ബ്യാരി. ബ്യാര എന്നാല്‍ വ്യാപാരി എന്നാണ് അര്‍ഥം. എഴാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍തന്നെ ഇറാന്‍ , ഇറാഖ്, സൗദി അറേബ്യ, സിറിയ തുടങ്ങിയ അറേബ്യന്‍ രാഷ്ട്രങ്ങളില്‍നിന്ന് കച്ചവടത്തിനായി മുസ്ലിങ്ങള്‍ തുളുനാട്ടിലെത്തി. വടക്ക് ഗോകര്‍ണം മുതല്‍ തെക്ക് കാസര്‍ക്കോട്ടെ ചന്ദ്രഗിരിപ്പുഴയുടെ തീരംവരെ നീണ്ടുകിടക്കുന്ന തീരപ്രദേശമായിരുന്നു തുളുനാട്. തുളുനാടന്‍ കടലിലെ ജലപാതകള്‍ നല്‍കിയ സഞ്ചാര സൗകര്യവും ഇവിടത്തെ ജനങ്ങളുടെ ആതിഥ്യമര്യാദയും സുലഭമായിരുന്ന നെല്ലും സുഗന്ധദ്രവ്യങ്ങളുമാണ് അറബികളെ ഇങ്ങോട്ടാകര്‍ഷിച്ചത്. തീര്‍ത്തും കച്ചവട താല്‍പ്പര്യം മാത്രമേ ഇവര്‍ക്കുണ്ടായിരുന്നുള്ളു. വളരെ വേഗംതന്നെ ഇവിടത്തെ ജനങ്ങളും അവരുടെ സംസ്കാരവുമായി ഇണങ്ങിച്ചേരാന്‍ അവര്‍ക്കു കഴിഞ്ഞു. അവര്‍ ഇവിടെ സ്ഥിരതാമസമാക്കി. മലയാളം, അറബിക്, കന്നട, തമിഴ് തുടങ്ങിയ ഭാഷകളുമായി നിരന്തര സമ്പര്‍ക്കത്തില്‍നിന്ന് പുതിയൊരു ഭാഷ പിറവികൊണ്ടു. അതാണ് ബ്യാരി.
ഷാഫി വിഭാഗത്തില്‍പ്പെട്ട മുസ്ലിം സമുദായം മാത്രമല്ല ഹിന്ദുക്കളായ ബെളിച്ചട, ബോവി സമുദായത്തില്‍പ്പെട്ടവരും ബ്യാരിഭാഷ സ്വായത്തമാക്കുകയും സംസാരഭാഷയായി സ്വീകരിക്കുയും ചെയ്തു. അധികാരം പിടിച്ചെടുക്കാനോ മതപരിവര്‍ത്തനത്തിനോ വേണ്ടി പില്‍ക്കാലത്തെത്തിയ മുസ്ലിങ്ങളില്‍ (മാപ്പിളമാര്‍) നിന്ന് വ്യത്യസ്തമായ ജീവിത രീതിയും സംസ്കാരവുമാണ് ബ്യാരികള്‍ക്കുള്ളത്. തുളുവിനെപ്പോലെ ബ്യാരിഭാഷക്കും ലിഖിതസാഹിത്യമില്ല. ഡോ. കെ വി രമേഷ്, ഡോ. വെങ്കട രാജപുണിഞ്ചിത്തായ തുടങ്ങിയ ഭാഷാ ഗവേഷകരുടെ ശ്രമഫലമായി തുളു ലിപി കണ്ടെത്തിയിട്ടുണ്ട്.
1980 ഒക്ടോബര്‍ രണ്ടിന് "ഉദയവാണി" പത്രത്തില്‍ അനന്തപുരം ശാസനം പ്രസിദ്ധീകൃതമായി. അനന്തപുരം ക്ഷേത്രത്തില്‍ സ്ഥാപിതമായ തുളുഭാഷാ ശാസനം തുളുലിപിയില്‍ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിലേതാണ് ഈ ശാസനം. ബ്യാരിഭാഷക്കും ലിപിയുണ്ടായിരുന്നു എന്ന് അടുത്ത കാലത്ത് കണ്ടെത്തിയിട്ടുണ്ട്. "ബട്ടെ ബരഹ" എന്നാണ് ലിപിയുടെ പേര്. ബട്ടെ എന്നാല്‍ തുണി. തുണിയെഴുത്ത്. മലബാറിലെ ജനങ്ങളുടെ സംസ്കാരമാണ് മാപ്പിളമാരെ സ്വാധീനിച്ചത്. അതും വളരെ ചെറിയ തോതില്‍ . എന്നാല്‍ തുളുനാടന്‍ സംസ്കാരത്തോട് ഇഴുകിച്ചേര്‍ന്നവരാണ് "ബ്യാരി"കള്‍ . ഭൂമിയിലെ ഓരോ ജീവജാലവും പരമകാരുണികനായ ദൈവത്തിന്റെ സൃഷ്ടിയാണെന്നും സമഭാവനയോടുകൂടി മാത്രമേ അന്യോന്യം പെരുമാറാന്‍ പാടുള്ളുവെന്നും ബ്യാരികള്‍ വിശ്വസിച്ചു. അന്യമതക്കാരനെ സ്വന്തം സഹോദരനെപ്പോലെ സ്നേഹിക്കാന്‍ കഴിയാത്തവന് ദൈവം മാപ്പു കൊടുക്കുകയില്ല. കുമ്പളയ്ക്കടുത്ത ആനിക്കാടിയില്‍ ആലിച്ചാമുണ്ഡിയെ കെട്ടിയാടാറുണ്ട്. ആലി എങ്ങനെ ആലിച്ചാമുണ്ഡിയായെന്ന് തുളുതെയ്യത്തോറ്റങ്ങളായ പാഡ്ദണകളില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയും.
അതുപോലെ ബബ്ബരിയന്‍ തെയ്യത്തിന്റെ തോറ്റത്തില്‍നിന്ന് ബ്യാരികളെക്കുറിച്ച് കൂടുതലറിയാം. സുലിക്കല്ല് മുറവ, ബീട്ടിപാത്തുമ്മ ദമ്പതികള്‍ക്ക് ഏഴു മക്കള്‍ . കായിരി, കലസപ്പ, ഗെണ്ടബൊമ്മയ്യ, സീംകിരി സുവണെ, സുമുണെ അഗന്തെ, സരസപൊളി, സുണ്ണജാനു നായക. ഈ ഏഴുപേരില്‍ ഒരാളാണ് ബബ്ബരിയന്‍ . ബ്യാരി ദമ്പതികള്‍ ഏഴു മക്കളെയും ഏഴുതാനും വായിക്കാനും പഠിപ്പിച്ചു. പിന്നീടവര്‍ കച്ചവടത്തിനായി ഇറങ്ങുന്നു. വളരെ രസകരമായ കഥയാണ് ഈ തെയ്യത്തിന്റെ പാഡ്ദണയില്‍ ഉള്ളത്. ബബ്ബരിയന്‍ ബ്യാരി "ബിറ്മേര്" ദേവനില്‍ ലയിച്ചതായാണ് കഥ. ബൊമ്മയ്യനാണ് ബബ്ബരിയന്‍ ആയതെന്ന് പറയപ്പെടുന്നു.
സി രാഘവന്റെ "തുളു: നാടും ഭാഷയും നാട്ടറിവും" എന്ന പുസ്തകത്തില്‍ പാഡ്ദണകളെക്കുറിച്ചുള്ള വിശദപഠനങ്ങളുണ്ട്. മാപ്പിളമാരുടേതില്‍നിന്ന് വ്യത്യസ്തമാണ് ബ്യാരികളുടെ വിവാഹച്ചടങ്ങുകള്‍ . കൂര്‍ഗിലെ കൊടവരുടെ വിവാഹച്ചടങ്ങുകളോടാണ് ഇതിന് സാമ്യം. ബ്യാരികള്‍ക്ക് "ഇല്ല"ങ്ങളുണ്ട്. ഒരേ ഇല്ലങ്ങളില്‍പ്പെടുന്നവര്‍ തമ്മില്‍ വിവാഹം പാടില്ല. അഞ്ചില്ലം, പാട്ടില്ലം, അപ്പാട്ടിഇല്ലം എന്നിങ്ങനെ പത്തോളം ഇല്ലങ്ങളുണ്ട്. അമ്മയുടെ ഇല്ലമാണ് മക്കളുടെയും ഇല്ലം. മംഗലാപുരത്ത് 16 ഫ്യൂഡല്‍ ബ്യാരി കുടുംബങ്ങളുണ്ട്. ഫ്യൂഡല്‍ സമ്പ്രദായം ഇന്നും ഈ വീടുകളില്‍ കാണാം. താഴ്ന്ന ജാതിയില്‍പ്പെട്ടവരെ വീട്ടില്‍ കയറ്റില്ല. അവരെ സ്പര്‍ശിക്കാന്‍ പാടില്ല. ഇത് ഇസ്ലാം രീതിയല്ല. തുളുനാടന്‍ രീതിയാണ്. തുളു സംസ്കാരം എത്രത്തോളം "ബ്യാരി"കളെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ തെളിവുകളാണിതൊക്കെ. മലബാറില്‍ മതപ്രചാരണവും മതപഠനവും കൃത്യമായി നടന്നിരുന്നു. എന്നാല്‍ തുളുനാട്ടില്‍ അതുണ്ടായില്ല. അതുകൊണ്ട് മതപഠനത്തിന് ബ്യാരികള്‍ക്ക് മാപ്പിളമാരെ ആശ്രയിക്കേണ്ടിവന്നു. മദ്രസയെയും പള്ളികളെയും നിയന്ത്രിച്ചിരുന്നത് മാപ്പിളമാരായിരുന്നു. അതുകൊണ്ട് ബ്യാരികള്‍ക്ക് രണ്ടാംതരം പൗരന്മാരെപ്പോലെ കഴിയേണ്ടിവന്നു. "ബ്യാരി"യെന്ന് വെളിപ്പെടുത്താന്‍തന്നെ അവര്‍ മടികാണിച്ചു. വീടുകളില്‍മാത്രം ബ്യാരിഭാഷ സംസാരിക്കാന്‍ തുടങ്ങി. ബ്യാരി ഭാഷയുടെയും സാഹിത്യത്തിന്റെയും തകര്‍ച്ചക്ക് ഇത് കാരണമായി. 1997 ല്‍ ബംഗളൂരു നഗരത്തിലെ പാലസ്ഗ്രൗണ്ടില്‍ "ബ്യാരി"കളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുകയുണ്ടായി. അയ്യായിരത്തിലധികം ബ്യാരികള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. ബ്യാരിഭാഷയില്‍ അഭിമാനം കൊള്ളണമെന്നും വീട്ടിനകത്തു മാത്രമല്ല പുറത്തും ബ്യാരിഭാഷ ഉപയോഗിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. സാഹിത്യലോകത്തില്‍ ബ്യാരിഭാഷ അംഗീകരിക്കപ്പെടണമെന്നും ബ്യാരി സംസ്കാരവും കലയും ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോരുത്തരും അഭിമാനബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ ധാരണയായി.
1998 ല്‍ മംഗലാപുരം ടൗണ്‍ഹാളില്‍ ചേര്‍ന്ന സാഹിത്യ സമ്മേളനമാണ് ബ്യാരി സാഹിത്യ അക്കാദമി രൂപീകരിക്കണമെന്ന ആവശ്യം കര്‍ണാടക സര്‍ക്കാരിന്റെ മുമ്പില്‍വച്ചത്. ബണ്ട്വാളിലും ഉടുപ്പിയിലും ഇതുപോലുള്ള സമ്മേളനങ്ങള്‍ നടന്നു. 2007ല്‍ ചിക്മഗളൂരുവില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അന്നത്തെ മുഖ്യമന്ത്രി കുമാരസ്വാമിയാണ് അക്കാദമി രൂപീകരിക്കുമെന്ന ഉറപ്പ് നല്‍കിയത്. അക്കാദമി യാഥാര്‍ഥ്യമായത് 2009 ല്‍ . എം ബി അബ്ദുള്‍റഹ്മാന്‍ ചെയര്‍മാനായി നിയമിതനായി. 40 ലക്ഷം രൂപയാണ് അക്കാദമിയുടെ നടത്തിപ്പിനുവേണ്ടി നല്‍കുന്ന വാര്‍ഷിക ഗ്രാന്റ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ പഠനാര്‍ഹമായ കുറേ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അക്കാദമിക്കു കഴിഞ്ഞു. ദഫ്മുട്ട്, ഒപ്പനപ്പാട്ട്, മയിലാഞ്ചിപ്പാട്ട്, വീടുകൂടല്‍പാട്ട്, പുതിയ പെണ്ണുപാട്ട്, മയിലാഞ്ചി മംഗലം, കോല്‍ക്കളി തുടങ്ങിയ ബ്യാരി കലാരൂപങ്ങള്‍ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ അക്കാദമി മുന്‍കൈയെടുത്തു. യാഥാസ്ഥിതികരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുകളുണ്ടായെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ അക്കാദമിക്കു കഴിഞ്ഞു. ഭാഷാസ്നേഹവും രാജ്യസ്നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യേക പരിപാടികള്‍ സ്കൂള്‍ വിദ്യാര്‍ഥികളെക്കൊണ്ട് പരിശീലിപ്പിച്ച് നാടെങ്ങും പ്രദര്‍ശിപ്പിച്ചു. "ബില്‍ക്കിരി" (വിളക്ക്) എന്ന പേരില്‍ ഒരു ത്രൈമാസികം പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ ബ്യാരിഭാഷയിലെഴുതാന്‍ ധാരാളം എഴുത്തുകാര്‍ മുന്നോട്ടുവന്നു.
2010ല്‍ നടന്ന വനിതാ സമ്മേളനത്തില്‍ രണ്ടായിരത്തിലധികം ബുര്‍ക്ക ധരിച്ച സ്ത്രീകള്‍ പങ്കെടുത്തു. എഴുത്തിന്റെയും ജ്ഞാനസമ്പാദനത്തിന്റെയും മേഖലകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം യോഗം ചര്‍ച്ചചെയ്തു. കൊങ്കിണി, കൊടവ, തുളു അക്കാദമികളുടെ ഭാരവാഹികളെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് 62 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടത്തി. ഈയിടെ ബ്യാരി സാഹിത്യ അക്കാദമി സ്ഥാനമൊഴിഞ്ഞ എം ബി അബ്ദുള്‍ റഹ്മാനെ കണ്ടപ്പോള്‍ "ബ്യാരി" സിനിമയെക്കുറിച്ച് ചോദിച്ചു. സ്വിച്ച് ഓണ്‍ കര്‍മത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയൊടൊപ്പം തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നത്രെ. ഒന്നാന്തരം സിനിമയാണെന്ന് അദ്ദേഹം പഞ്ഞു. പക്ഷേ അന്ന് ആകെ തിയേറ്ററിലുണ്ടായിരുന്നത് പന്ത്രണ്ടുപേര്‍ മാത്രം. ഇടത്തരം കുടുംബത്തില്‍ നിന്നുള്ള അല്‍ത്താഫ് ഹുസൈന്‍ വളരെ കഷ്ടപ്പെട്ടാണ് ഈ ചിത്രം നിര്‍മിച്ചത്. വേണ്ടത്ര പ്രോത്സാഹനം അദ്ദേഹത്തിന് ലഭിച്ചില്ല എന്നതില്‍ അതിയായ ദുഃഖമുണ്ട്. അവാര്‍ഡ് കിട്ടിയതുകൊണ്ട് ഒരുപക്ഷേ തിയേറ്ററുകളില്‍ സിനിമയുടെ രണ്ടാംവരവുണ്ടായാല്‍ നല്ല പ്രതികരണമുണ്ടായേക്കും.
എന്തുകൊണ്ട് ഞാനൊരു ബ്യാരിയാണ് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്ന രീതിയിലേക്ക് സമൂഹത്തിലെ ഓരോ വ്യക്തിയെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബ്യാരി സാഹിത്യ അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കുറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ "ബിഡു ഗഡെ ദാരി" എന്ന കഥാസമാഹാരത്തിന്റെ കര്‍ത്താവുകൂടിയായ എം ബി അബ്ദുള്‍ റഹ്മാന്‍ സംതൃപ്തി പ്രകടിപ്പിക്കുന്നു. ബ്യാരിഭാഷ സ്നേഹത്തിന്റെ ഭാഷയാണ്. ബ്യാരി സംസ്കാരം സൗഹൃദത്തിന്റെ സംസ്കാരമാണ്. വെളിച്ചത്തിലേക്കും നന്മയിലേക്കുമാണ് അതിന്റെ പ്രയാണം.
കടപ്പാട് ഃ പി.വി.കെ പനയല്‍
Sunday, April 17, 2016
അറസുതെയ്യവും ആയിരം ജമാഹത്തും
മത സൌഹാർദം വിളിച്ചോതുന്ന ഉത്സവ ചടങ്ങുകൾ
മഞ്ചേശ്വരം
പരശുരാമൻ വരുണനിൽ നിന്ന് കിട്ടിയ 108 ശിവലിംഗങ്ങളിൽ ഒന്നായ ‘മഞ്ചരീശ്വര’ എന്ന ശിവലിംഗത്തെ ഇവിടെ സ്ഥാപിച്ചത് കൊണ്ട് ആ പ്രദേശം മഞ്ചേശ്വര എന്ന പേരിൽ അറിയപ്പെട്ടുവെന്ന് ). മഞ്ചേശ്വര മാഹാത്മ്യം എന്ന കൃതിയിൽ പറയപ്പെടുന്നു. എന്നാൽ ശിവന്‍ മഞ്ചുനാഥൻ അഥവാ ഈശ്വരൻ എന്നർത്ഥത്തിൽ മഞ്ചുനാഥേശ്വര എന്ന് ഈ സ്ഥലം അറിയപ്പെട്ടു എന്നും, ഇത് ലോപിച്ച് മഞ്ചേശ്വരം എന്നായി എന്നുമാണ് സ്ഥലനാമ ചരിത്രം.
മത മൈത്രിയുടെ ഉത്സവം ക്ഷണിക്കാൻ വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളി മുറ്റത്ത്.
മുല്ലപ്പൂമാലയണിഞ്ഞ് കൊമ്പുവിളിക്ക് പള്ളി വാള്‍ ഇളക്കി വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളി മുറ്റത്ത് പ്രവേശിച്ചപ്പോൾ വിശ്വാസികൾ ഇരുവശങ്ങളിലേക്കും മാറി നിന്ന് അവരെ സ്വീകരിച്ചു. മഞ്ചേശ്വരം ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളി മുറ്റത്താണ് മതമൈത്രി ചടങ്ങിന് വെദിയാകാറുള്ളത്.
ഉദ്യാവര്‍ മാട അരസു മഞ്ചേഷ്ണര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷണവുമായാണ് ശ്രീദൈവങ്ങളും പരിവാരങ്ങളും പള്ളിയങ്കണത്തിലേക്ക് എത്തിയത്. മാട ക്ഷേത്രത്തിന് സമീപത്തെ സിംഹാസന തറയില്‍ നടന്ന ചടങ്ങിന് ശേഷം വെളിച്ചപ്പാടുകളും, ക്ഷേത്രഭാരവാഹികളും, നാട്ടുകാരും വിളംബര ജാഥയായാണ് പള്ളിമുറ്റത്ത് എത്തും . ക്ഷേത്രോത്സവത്തിന് ക്ഷണിക്കാൻ ശ്രീദൈവങ്ങളും പരിവാരങ്ങളും എത്തുന്ന വിവരം മുൻകൂട്ടി പള്ളിയില്‍ അറിയിക്കും.
ജമാഅത്തിൻറ്റെ നേതൃത്വത്തിൽ നല്‍കിയ ഉപചാരപൂർവ്വമുള്ള വരവേൽപ്പ് സ്വീകരിക്കുന്ന വെളിച്ചപ്പാടുകൾ കൊമ്പുവിളിയുടെ ഈണം പകർത്തി അരുളി തുടങ്ങി. 'ഷെയ്ഖന്‍മാരും ഞങ്ങളും എപ്പോഴും കാണുന്നവരാണ്. കൊല്ലത്തിൽ ഒരിക്കലുള്ള നമ്മുടെ ഒത്തുചേരൽ ജനങ്ങൾ അറിയുന്നതാണ്'. രണ്ട് നൂറ്റാണ്ടിലധികമായി ഉദ്യാവാരത്തെ മതമൈത്രിയുടെ മഹോത്സവ രംഗമാക്കി മാറ്റിവരുന്ന ഈ ആചാരത്തിൻറ്റെ പൊരുളുകൾ അരുളപാടുകൾ അരുളി ചെയ്യും. ഞങ്ങളുടെ ഉത്സവചടങ്ങുകൾ ചിട്ടകളും മുറകളും അനുസരിച്ച് ഭംഗിയായി നടത്താൻ വരണം. ഈ ആണ്ടിലെ ഉത്സവത്തിന് എത്താൻ ഏവരേയും ക്ഷണിക്കും, പള്ളിയിലുണ്ടായിരുന്ന എല്ലാവരും തലയാട്ടി ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു. ഉടവാള്‍ നെറ്റിയില്‍ ചേര്‍ത്ത് വണങ്ങി വെളിച്ചപ്പാടും സംഘവും പള്ളിമുറ്റത്ത് നിന്ന് യാത്രയാകും.
ക്ഷേത്രത്തിൽ നിന്നും ഭാരവാഹികളോടൊപ്പം കാല്‍നടയായി പള്ളിയിൽ എത്തിയ സംഘം അനുമതി ചോദിക്കൽ ചടങ്ങിന് ശേഷം തിരികെ എത്തി ക്ഷേത്രത്തിന് മുന്നിലെ സിംഹാസന കട്ടയില്‍ തിരിഞ്ഞിരിക്കൽ ചടങ്ങും നടത്തും.
ഉദ്യാവര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രവും ജമാഅത്ത് പള്ളിയും തമ്മിലുള്ള ചിരപുരാതന ബന്ധത്തിന് ഒട്ടേറെ സാക്ഷ്യങ്ങള്‍ ഉണ്ട്. പള്ളിയിലെ ഉറൂസിന് ക്ഷേത്രം വക അരി, എണ്ണ, നെയ്യ് തുടങ്ങിയവ കൊടുക്കും. എഴുന്നള്ളിച്ചാണ് അവ എത്തിക്കുന്നത്. ഉദ്യാവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനാവശ്യമുള്ള സാധനങ്ങള്‍ ഒരുക്കുന്നതിന് ആയിരം ജമാഅത്തും സഹകരിക്കാറുണ്ട്. ഉദ്യാവരം മാട ക്ഷേത്രത്തിലെ സിംഹാസന തറ മത സൗഹാർദ്ദ വേദിയാകുന്നത് .
മഞ്ചേശ്വരം മാട ശ്രീഅരശു മഹേഷ്ണാര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറണമെങ്കിൽ മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്തില്‍ പോയി ക്ഷണിക്കണം.ജുമുഅ കഴിഞ്ഞ് പുറത്തിറങ്ങുന്ന ഭക്തരെ ക്ഷേത്രകമ്മിറ്റിക്കാരും വെളിച്ചപ്പാടനും കാത്തിരിക്കും. വെളിച്ചപ്പാടന്‍ വാളുമായി ആചാരവേഷത്തിലാണുണ്ടാവുക. ജമാഅത്തുകാരെ ഹാര്‍ദ്ദവമായി ക്ഷണിക്കും. അവര്‍ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കും. ഇതൊക്കെ ചില ആചാരങ്ങള്‍പോലെ വർ ഷങ്ങളായി കാത്തുസൂക്ഷിക്കുന്നതാണ്.
ഇതൊക്കെ തന്നെയല്ലേ നമുടെ പാരമ്പര്യത്തിൻ മഹത്വം
Courtesy : vadakkan
ലക്ക്ണാഗ പണോടൂ (എണീക്കുമ്പോള്‍ പറയണം)
ബസ് വൈറ്റിംഗ് ഷെഡ്ഡില്ലാത്ത ഞങ്ങളുടെ ഗ്രാമത്തില്‍ ആളുകള്‍ ബസ്സ് കാത്തിരിക്കുന്നത് പീടിക വരാന്തയിലുള്ള ബെഞ്ചിലാണ്.
നാട്ടുകാരനായ ഹസൈനാര്‍ച്ച വിട്ട്ള പോകാനുള്ള ബസ്സ വരാന്‍ കട്ടിലിലിരുന്ന് കാത്തിരിക്കുകയാണ്
അപ്പോഴ് നാട്ടുകാരി തന്നെയായ കമല അക്ക ഉപ്പളയ്ക്ക് പോകാനായി അവിടെ വന്നു കട്ടിലിലിരുന്നു. ഹസൈനാര്‍ച്ച ബഞ്ചിന്‍റെ ഒരറ്റത്തേക്ക് നീങ്ങി.
ബസ്സ് വന്ന് ഹസൈനാര്‍ച്ച എഴുന്നേറ്റാല്‍ കട്ടില് പൊങ്ങി കമലക്ക തലകുത്തി വീഴാന്‍ സാധ്യതയുള്ളത് മുന്നില്‍ കണ്ട് അക്ക ഹസൈനാര്‍ച്ചയോട് തുളുവില്‍ പറഞ്ഞു.
'' ളക്ക്ണാഗ പണോടൂ....
അപ്പോള്‍ ഹസൈനര്‍ച്ച തുളുവില്‍ പറഞ്ഞ മറുപടി
'' നിണ്ണണ് തൂണാഗെ ളക്ക്ണ്ട്'' ന്ന്
Subscribe to:
Posts (Atom)